മാർച്ചിനു മുൻപ് ഒരു ലക്ഷം വീടുകളിൽ സോളാർ പാനലുകൾ ലക്ഷ്യം: മന്ത്രി കെ. കൃഷ്ണൻകുട്ടി

26

മാർച്ചിനു മുൻപ് സംസ്ഥാനത്ത് ഒരു ലക്ഷം വീടുകളിൽ സോളാർ പാനലുകൾ സ്ഥാപിക്കുകയാണു ലക്ഷ്യമെന്നു വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി. പാരമ്പര്യേതര ഊർജ സ്രോതസുകൾ പരമാവധി ഉപയോഗപ്പെടുത്താനുള്ള സർക്കാർ നയത്തിന്റെ ഭാഗമാണിതെന്നും അദ്ദേഹം പറഞ്ഞു. എനർജി മാനേജ്‌മെന്റ് സെന്ററിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഇലക്ട്രിക് സ്‌കൂട്ടറുകളുടെ പ്രദർശനവും വെബ് പോർട്ടൽ ഉദ്ഘാടനവും നിർവഹിക്കുക യായിരുന്നു മന്ത്രി.

ഇന്ധന വിലക്കയറ്റത്തിൽനിന്നു രക്ഷപ്പെടാനുള്ള ബദർ മാർഗമായാണ് എനർജി മാനേജ്‌മെന്റ് സെന്ററിന്റെ നേതൃത്വത്തിൽ ‘ഗോ ഇലക്ട്രിക്’ എന്ന പേരിൽ ഇലക്ട്രിക് സ്‌കൂട്ടറുകളുടെ ക്യാംപെയിൻ സംഘടിപ്പിക്കുന്നതിലൂടെ ലക്ഷ്യമിടുന്നതെന്നു മന്ത്രി പറഞ്ഞു. ഇലക്ട്രിക് വാഹനങ്ങളിലേക്കു മാറുന്നതുവഴി ഇന്ധനച്ചെലവ് പത്തിലൊന്നായി കുറയ്ക്കാനാകും. ഇത് ഊർജ ലാഭത്തിനു പുറമേ സാമ്പത്തിക ലാഭവുമുണ്ടാക്കും. അതുവഴി കുടുംബ ബജറ്റ് താളംതെറ്റുന്ന അവസ്ഥയ്ക്കു പരിഹാരമാകുമെന്നും മന്ത്രി പറഞ്ഞു.

എനർജി മാനേജ്‌മെന്റ് സെന്റർ, കൺവർജൻസ് എനർജി സർവീസസ് ലിമിറ്റഡുമായി ചേർന്നാണ് ഒരു വർഷം നീളുന്ന ‘ഗോ ഇലക്ട്രിക്’ ക്യാംപെയിൻ സംഘടിപ്പിക്കുന്നത്. ക്യാംപെയിനിന്റെ ഭാഗമായി വെള്ളയമ്പലം ഇൻസ്റ്റിറ്റിയൂഷൻ ഓഫ് എൻജിനീയേഴ്‌സ് ഹാൾ അങ്കണത്തിൽ നടക്കുന്ന പ്രദർശനത്തിൽ ആറു കമ്പനികളുടെ 14 ഓളം മോഡലുകൾ പ്രദർശിപ്പിച്ചിട്ടുണ്ട്. ടെസ്റ്റ് ഡ്രൈവിങ്ങിനും ബുക്കിങ്ങിനും അവസരമുണ്ടാകും. 27.47 ശതമാനം സർക്കാർ സബ്‌സിഡി ലഭിക്കും. സെപ്റ്റംബർ നാലു വരെയാണു പ്രദർശനം. ഓൺലൈൻ പോർട്ടലായ MyEV.org.in വഴിയും ഇലക്ട്രിക് ടൂവീലറുകൾ പ്രത്യേക ആനുലൂക്യത്തോടെ വാങ്ങാം.

ഉദ്ഘാടന ചടങ്ങിൽ വി.കെ. പ്രശാന്ത് എം.എൽ.എ. അധ്യക്ഷത വഹിച്ചു. ഊർജ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി രാജേഷ് കുമാർ സിൻഹ, എനർജി മാനേജ്‌മെന്റ് സെന്റർ ഡയറക്ടർ ഡോ. ആർ. ഹരികുമാർ, സി.ഇ.എസ്.എൽ മാനേജിങ് ഡയറക്ടർ മഹുവ ആചാര്യ തുടങ്ങിയവർ പങ്കെടുത്തു.

NO COMMENTS