സൂര്യതാപം – വരൾച്ച : ചീഫ് സെക്രട്ടറി ടോം ജോസിന്റെ നേതൃത്വത്തിൽ അവലോകന യോഗം നടത്തി.

165

സൂര്യതാപം, വരൾച്ച എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങൾ അവലോകനം ചെയ്യുന്നതിന് ചീഫ് സെക്രട്ടറി ടോം ജോസിന്റെ നേതൃത്വത്തിൽ യോഗം ചേർന്നു. വീഡിയോ കോൺഫറൻസ് മുഖേന ജില്ലാ കളക്ടർമാരുമായി ജില്ലകളിലെ സ്ഥിതിഗതികൾ വിലയിരുത്തി. മന്ത്രിസഭാ യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് അടിയന്തര യോഗം ചേർന്നത്. ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള മൂന്ന് ടാസ്‌ക് ഫോഴ്‌സുകൾ ജില്ലകളിലെ പ്രവർത്തനം ഏകോപിപ്പിക്കും. ജില്ലാ കളക്ടറേറ്റുകളിൽ കൺട്രോൾ റൂമുകൾ ഉടനെ തുടങ്ങണമെന്ന് ചീഫ് സെക്രട്ടറി നിർദ്ദേശം നൽകി.

വരൾച്ച, കുടിവെള്ള ദൗർലഭ്യം, ജില്ലകളിലെ കൺട്രോൾ റൂം മേൽനോട്ടം, ഏകോപനം എന്നിവയ്ക്കായി ജലവിഭവ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി, റവന്യു ദുരന്ത നിവാരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എന്നിവരുടെ നേതൃത്വത്തിലാണ് ഒരു കമ്മിറ്റി. ജലദൗർലഭ്യം മൂലം നാട്ടിലിറങ്ങുന്ന വന്യമൃഗങ്ങൾ മനുഷ്യർക്കും വിളകൾക്കും നാശനഷ്ടവും ആപത്തും സൃഷ്ടിക്കുന്നത് ഒഴിവാക്കുന്നതിനായി വനം പ്രിൻസിപ്പൽ സെക്രട്ടറി, സംസ്ഥാന ഫോറസ്റ്റ് മേധാവി എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക ടീം പ്രവർത്തിക്കും. ഇപ്പോഴത്തെ സാഹചര്യത്തിൽ പകർച്ച വ്യാധികൾ തടയുന്നതിന് ആവശ്യമായ നിർദ്ദേശങ്ങൾ നൽകുന്നതിനും പ്രവർത്തന പുരോഗതിയുടെ മേൽനോട്ടത്തിനും ആരോഗ്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലാണ് മറ്റൊരു ടീം പ്രവർത്തിക്കുക. ടാസ്‌ക് ഫോഴ്‌സുകളുമായി സഹകരിച്ച് ജില്ലാകളക്ടർമാർ ജില്ലകളിലെ പ്രവർത്തനം ഏകോപിപ്പിക്കും.

സംസ്ഥാനത്ത് ആശങ്കാജനകമായ സാഹചര്യമില്ലെന്ന് യോഗം വിലയിരുത്തി. സംസ്ഥാനത്ത് ഇതുവരെ സൂര്യതാപം മൂലം 284 പേർക്ക് അസ്വാസ്ഥ്യം ഉണ്ടായിട്ടുണ്ട്. സൂര്യതാപവുമായി ബന്ധപ്പെട്ട് ഏറ്റവുമധികം കേസുകൾ റിപ്പോർട്ട് ചെയ്തത് പത്തനംതിട്ട ജില്ലയിലാണ്, 41 എണ്ണം. ഒരു മരണം മാത്രമാണ് സൂര്യതാപവുമായി ബന്ധപ്പെട്ട് സ്ഥിരീകരിച്ചിട്ടുളളത്. അസ്വസ്ഥതയുണ്ടായ എല്ലാവർക്കും ആശുപത്രികളിലെ ഒ.പി വിഭാഗത്തിൽ ചികിത്‌സ ലഭ്യമാക്കിയിട്ടുണ്ട്.

ജില്ലകളിൽ നിരീക്ഷണം ശക്തമാക്കാനും ജനങ്ങൾക്ക് കുടിവെള്ളമില്ലാത്ത സാഹചര്യം ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണമെന്നും ചീഫ് സെക്രട്ടറി പറഞ്ഞു. നിലവിൽ പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപറേഷനുകൾ ഉൾപ്പെടെ 122 തദ്ദേശസ്ഥാപനങ്ങളിൽ ടാങ്കർ ലോറികൾ വഴി കുടിവെള്ളം കിയോസ്‌കുകളിലേക്ക് വിതരണം ചെയ്യുന്നുണ്ട്. കന്നുകാലികൾ, വന്യ മൃഗങ്ങൾ എന്നിവയ്ക്കും കുടിവെള്ളം ലഭ്യമാക്കണമെന്ന് യോഗത്തിൽ നിർദ്ദേശിച്ചു.

സൂര്യാഘാതവുമായി ബന്ധപ്പെട്ട് വ്യാജ വാർത്തകൾ പ്രചരിക്കുന്നുണ്ടെന്നും ജനങ്ങളെ ശരിയായ കാര്യങ്ങൾ ബോധ്യപ്പെടുത്താൻ ജില്ലാ കളക്ടർമാർ ശ്രദ്ധിക്കണമെന്നും ചീഫ് സെക്രട്ടറി പറഞ്ഞു. ജലം പാഴാക്കുന്നത് ശ്രദ്ധയിൽപെട്ടാൽ ശക്തമായ നടപടി സ്വീകരിക്കാൻ ജില്ലാ കളക്ടർമാരോട് നിർദ്ദേശിച്ചു. ദുരന്ത നിവാരണ അതോറിറ്റിയും ആരോഗ്യവകുപ്പും പുറപ്പെടുവിക്കുന്ന ജാഗ്രതാ നിർദ്ദേശങ്ങൾ പൊതുജനങ്ങൾ പാലിക്കണമെന്ന് യോഗം അഭ്യർത്ഥിച്ചു.

ജില്ലകളിലെ കുടിവെള്ള ലഭ്യത യോഗം വിലയിരുത്തി. ടാങ്കർ ലോറികളിൽ കുടിവെള്ള വിതരണം ആരംഭിച്ച തദ്ദേശസ്ഥാപനങ്ങളുടെ വിവരം ശേഖരിച്ചു. അഡീഷണൽ ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത, റവന്യു പ്രിൻസിപ്പൽ സെക്രട്ടറി ഡോ. വി. വേണു, നഗരകാര്യ വകുപ്പ് ഡയറക്ടർ ആർ. ഗിരിജ, എൽ. എസ്. ജി അർബൻ ഇൻ ചാർജ് സെക്രട്ടറി ഡോ. മിത്ര ടി., ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസർ എം. അഞ്ജന വിവിധ വകുപ്പുകളിലെ മറ്റു ഉന്നതതല ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

NO COMMENTS