കോവിഡ് വെല്ലുവിളി തരണം ചെയ്യാൻ സാമ്പത്തിക സ്ഥാപനങ്ങളുടെ സഹകരണം തേടി

60

തിരുവനന്തപുരം : കോവിഡ് ഉയർത്തിയ വെല്ലുവിളി തരണം ചെയ്യാൻ സംസ്ഥാന സർക്കാർ നടത്തുന്ന പ്രവർത്തനങ്ങളിൽ സാമ്പത്തിക സ്ഥാപനങ്ങൾക്ക് ഏറെ സഹായം നൽകാൻ കഴിയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വ്യാഴാഴ്ച ചേർന്ന സംസ്ഥാനതല ബാങ്കേഴസ് സമിതി യോഗം ഇതുസംബന്ധിച്ചു ചർച്ച നടത്തി.

സംസ്ഥാന പദ്ധതിയിലൂടെയും കിഫ്ബിയിലൂടെയും മറ്റും നടപ്പാക്കുന്ന വികസന പരിപാടികളിൽ സഹകരിച്ച് സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് ഗുണകരമായ ഇടപെടലുകൾ ഉണ്ടാകണമെന്ന് ബാങ്കുകളോട് അഭ്യർത്ഥിച്ചു.

കേന്ദ്ര പാക്കേജിലെ സാധ്യതകളടക്കം പ്രയോജനപ്പെടുത്തി കേരളത്തിലെ ജനങ്ങളുടെ ക്ഷേമം ഉറപ്പുവരുത്തുള്ള സർക്കാർ ശ്രമത്തിന് ബാങ്കുകളുടെ പിന്തുണ തേടി. സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായങ്ങളെയും കൃഷിയെയും പുത്തൻ മേഖലകളെയും സംബന്ധിക്കുന്ന കാര്യങ്ങൾ കേരളത്തിന് പ്രയോജനപ്പെടുമെന്നാണ് കരുതുന്നത്. കേരളവും സ്വന്തം നിലയ്ക്ക് നിരവധി ഇടപെടലുകൾ സമാന്തരമായി നടത്തുകയാണ്. ‘സുഭിക്ഷ കേരളം’ പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന്റെ ഭക്ഷ്യസുരക്ഷയും പോഷകാഹാര ലഭ്യതയും ഉറപ്പുവരുത്തുന്നതിൽ വാണിജ്യ ബാങ്കുകൾക്കും സഹകരണ ബാങ്കുകൾക്കും വലിയതോതിൽ സഹകരിക്കാൻ കഴിയും.

2500 കോടി രൂപയുടെ സ്‌പെഷ്യൽ ലിക്വിഡിറ്റി ഫെസിലിറ്റി നബാർഡ് അനുവദിച്ചിട്ടുണ്ട്. നബാർഡിന്റെ റീഫിനാൻസിങ് കർഷകനു തന്നെ ലഭ്യമാകുന്നു എന്നുറപ്പുവരുത്താൻ സംസ്ഥാന സർക്കാർ നടത്തുന്ന ഇടപെടലുകളാവട്ടെ രാജ്യത്തിനുതന്നെ മാതൃകയാവുന്നുണ്ട്. 1000 കോടി രൂപയുടെ സ്‌പെഷ്യൽ ലിക്വിഡിറ്റി ഫെസിലിറ്റി അധികമായി ലഭ്യമാക്കണമെന്ന് നബാർഡിനോട് അഭ്യർത്ഥിച്ചു.

‘സുഭിക്ഷ കേരളം’ പദ്ധതിയെ ശാക്തീകരിക്കുന്ന വിധത്തിൽ മോഡൽ ഫാമുകൾ യാഥാർത്ഥ്യമാക്കാനും ട്രെയിനിങ് നൽകാനും നബാർഡിന്റെ ‘ഫാം സെക്ടർ പ്രൊമോഷൻ ഫണ്ട്’ പ്രയോജനപ്പെടുത്തണം. കേരളത്തിൽ കർഷകരുടെ കൈവശമുള്ള ഭൂമിയുടെ തോത് താരതമ്യേന കുറവാണ്. അതിനാൽ തന്നെ ഉൽപാദന ക്ഷമത അഥവാ ഒരു നിശ്ചിത അളവ് ഭൂമിയിൽ നിന്നും ലഭിക്കുന്ന ഉൽപാദനം വർദ്ധിപ്പിക്കുന്നതിനാണ് ശ്രദ്ധ പതിയേണ്ടത്. ഇതിനെ അടിസ്ഥാനപ്പെടുത്തി വായ്പാ മാനദണ്ഡങ്ങൾ രൂപപ്പെടുത്തുന്ന കാര്യം ഗൗരവമായി പരിശോധിക്കേണ്ടതാണ്. നബാർഡിനും ഡിസ്ട്രിക്ട് ലെവൽ റിവ്യു കമ്മിറ്റികൾക്കും (ഡിഎൽആർസി) ഇത്തരത്തിലൊരു നിർദേശം എസ്എൽബിസി നൽകണമെന്ന് അഭ്യർത്ഥിച്ചു.

മുദ്രാ-ശിശു ലോണുകൾക്ക് 1500 കോടിയുടെ പലിശയിളവ് ആത്മനിർഭർ ഭാരത് പാക്കേജിലൂടെ പ്രഖ്യാപിച്ചിട്ടുണ്ട്. 12 മാസത്തേക്ക് കൃത്യമായി തിരിച്ചടയ്ക്കുന്നവർക്ക് കേന്ദ്ര സർക്കാർ രണ്ടുശതമാനം പലിശ ഇളവ് അനുവദിക്കും. തിരിച്ചടവു കാരണം വരുമാനം ശോഷിച്ച് പ്രയാസത്തിലായിരിക്കുന്ന പ്രാഥമിക-ദ്വിതീയ തലങ്ങളിലുള്ള അപേക്ഷകർക്ക് ഇതിന്റെ പ്രയോജനം ലഭിക്കുന്നു എന്നുറപ്പുവരുത്താൻ ബാങ്കുകൾ ശ്രദ്ധിക്കണം. ഇതിന് ജില്ലാ തലത്തിലുള്ള ഒരു നിർവഹണ രീതി എസ്എൽബിസിയും ഡിഎൽആർസികളും ചേർന്ന് തയ്യാറാക്കണമെന്ന് ബാങ്കുകളോട് ആവശ്യപ്പെട്ടു.

NO COMMENTS