സ്കൂള്‍ അധ്യയനം വൈകുന്നേരംവരെയാക്കുന്നതിൽ തീരുമാനം

46

സ്കൂള്‍ അധ്യയനം വൈകുന്നേരംവരെയാക്കുന്നത് സര്‍ക്കാര്‍ പരിഗണിക്കുന്നു.ഉച്ചവരെമാത്രം ക്ലാസുകള്‍ നടക്കുന്നത് കൊണ്ട് പാഠഭാഗങ്ങള്‍ തീര്‍ക്കാന്‍ കഴിയുന്നില്ലെന്ന് പരാതി ഉയര്‍ന്നിരുന്നു. അതിന്റെ പശ്ചാത്തലത്തിലാണ് ക്ലാസുകള്‍ വൈകുന്നേരം വരെയാക്കുന്നത്.

ഡിസംബറോടുകൂടി അധ്യയനം വൈകുന്നേരംവരെ നടത്താനുള്ള നിര്‍ദേശമാണ് പൊതുവിദ്യാഭ്യാസ വകുപ്പ് പരിഗണിക്കുന്നത്. മന്ത്രി വി. ശിവന്‍കുട്ടിയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തിലാണ് ഇക്കാര്യം ചര്‍ച്ചചെയ്തത്.

പ്ലസ്‌വണ്‍ സീറ്റ് ക്ഷാമം പരിഹരിക്കാന്‍ ഏഴ് ജില്ലകളിലായി 65-ഓളം താത്‌കാലിക ബാച്ചുകള്‍ അനുവദിക്കേണ്ടിവരുമെന്ന് യോ​ഗത്തില്‍ വിലയിരുത്തി. നിലവില്‍ പ്രവേശനം ലഭിക്കാത്ത കുട്ടികളില്‍ ഭൂരിഭാഗവും ഹ്യുമാനിറ്റീസ്, കൊമേഴ്‌സ് ബാച്ചുകളില്‍ പ്രവേശനത്തിനായി ഓപ്ഷന്‍ നല്‍കിയവരാണ്.

മലപ്പുറം, പാലക്കാട്, കോഴിക്കോട് ജില്ലകളിലാണ് ബാച്ചുകള്‍ കൂടുതല്‍ ആവശ്യം. തൃശ്ശൂര്‍, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ ചില താലൂക്കുകളില്‍ ഏതാനും ബാച്ചുകളും ആവശ്യമാണ്.

കോവിഡ് ഭീഷണി നിലനില്‍ക്കുന്നതിനാല്‍ ഏറെ നിയന്ത്രണങ്ങളോടെയാണ് സ്കൂളുകളുടെ പ്രവര്‍ത്തനം. രണ്ടു ബാച്ചുകളായി നടത്തുന്ന ക്ലാസ് ഉച്ചവരെ മാത്രമാണുള്ളത്.നാളെ നടക്കുന്ന യോഗത്തില്‍ തുടര്‍ചര്‍ച്ചകള്‍ നടക്കും.

NO COMMENTS