പട്ടിക ജാതി – പട്ടിക വര്‍ഗ്ഗ പീഡന നിരോധന നിയമത്തിലെ ഒരു വ്യവസ്ഥയും ലഘൂകരിക്കില്ല – സുപ്രീം കോടതി.

103

ന്യൂഡല്‍ഹി: എസ് സി എസ് ടി പീഡന നിരോധന നിയമ പ്രകാരം ഉള്ള കേസ്സുകളിലെ അറസ്റ്റിന് മുമ്പ് പ്രാഥമിക അന്വേഷണം വേണമോ എന്ന കാര്യം അന്വേഷണ ഉദ്യോഗസ്ഥന്‍ ആണ് തീരുമാനിക്കേണ്ടതെന്നും സുപ്രീം കോടതി റദ്ദാക്കിയ വ്യവസ്ഥകള്‍ കോടതി തന്നെ പുനഃസ്ഥാപിച്ച സാഹചര്യത്തില്‍ ഭേദഗതികള്‍ അപ്രസക്തമായെന്നും കോടതി നിരീക്ഷിച്ചു വ്യക്തമാക്കി. സര്‍ക്കാരിന്റെ നിയമഭേദഗതികള്‍ക്ക് എതിരായ ഹര്‍ജികള്‍ വിധി പറയാനായി കോടതി മാറ്റി.

എസ് സി – എസ് ടി നിയമം ദുരുപയോഗം ചെയ്യുന്നത് തടയാന്‍ 2018 മാര്‍ച്ച്‌ 20 ന് ജസ്റ്റിസുമാരായ എ കെ ഗോയല്‍, യു യു ലളിത് എന്നിവര്‍ അടങ്ങിയ ബെഞ്ച് മാര്‍ഗ്ഗരേഖ പുറപ്പടുവിച്ചതിന് പിന്നാലെ ആണ് നിയമം ശക്തമാക്കു ന്നതിന് കേന്ദ്ര സര്‍ക്കാര്‍ നിയമ ഭേദഗതി കൊണ്ട് വന്നത്. എന്നാല്‍ മാര്‍ഗ്ഗ രേഖയിലെ സുപ്രധാനമായ മൂന്ന് വ്യവസ്ഥകള്‍ ജസ്റ്റിസ് അരുണ്‍ മിശ്രയുടെ അധ്യക്ഷതയിലുള്ള ബെഞ്ച് കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു.

ഈ സാചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ട് വന്ന നിയമ ഭേദഗതികള്‍ അപ്രസക്തമായെന്ന്‌ ജസ്റ്റിസ് അരുണ്‍ മിശ്രയുടെ അധ്യക്ഷതയില്‍ ഉള്ള ബെഞ്ച് ഇന്ന് വ്യക്തമാക്കി. അതേസമയം പട്ടിക ജാതി പട്ടിക വര്‍ഗ്ഗ പീഡന നിരോധന നിയമത്തിലെ ഒരു വ്യവസ്ഥകളും ലഘൂകരിക്കില്ല എന്ന് ജസ്റ്റിസ് അരുണ്‍ മിശ്രയുടെ അധ്യക്ഷതയില്‍ ഉള്ള ബെഞ്ച് ആവര്‍ത്തിച്ചു.

എസ് സി, എസ് ടി പീഡന നിരോധന നിയമ പ്രകാരം ഉള്ള കേസ്സുകളിലെ അറസ്റ്റിന് മുമ്ബ് പ്രാഥമിക അന്വേഷണം നടത്തുന്നതിന് സമ്ബൂര്‍ണ്ണ നിരോധനം ഇല്ലെന്ന്‌ കോടതി നിരീക്ഷിച്ചു. കുറ്റകൃത്യം നടന്നാല്‍ പ്രാഥമിക അന്വേഷണം പോലും നടത്താതെ അന്വേഷണ ഉദ്യോഗസ്ഥന് കേസ് രജിസ്റ്റര്‍ ചെയ്യാം എന്നാണ് ലളിതകുമാരി കേസില്‍ ഭരണഘടന ബെഞ്ച് വ്യക്തമാക്കിയിട്ടുള്ളത് ആണെന്ന് കോടതി ചൂണ്ടിക്കാട്ടി.

പ്രാഥമിക അന്വേഷണം സംബന്ധിച്ച്‌ അന്വേഷണ ഉദ്യോഗസ്ഥന്‍ ആണ് തീരുമാനിക്കേണ്ടത്. പരാതി വ്യാജം ആണെന്ന് ബോധ്യം ആയാല്‍ കോടതിക്ക് മുന്‍കൂര്‍ ജാമ്യം അനുവദിക്കാം എന്ന്‌ ഭരണഘടനാ ബെഞ്ച് തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും ജസ്റ്റിസ് മിശ്രയുടെ അധ്യക്ഷതയില്‍ ഉള്ള ബെഞ്ച് ചൂണ്ടിക്കാട്ടി. കേന്ദ്ര സര്‍ക്കാരിന്റെ നിയമഭേദഗതികള്‍ക്ക് എതിരായ ഹര്‍ജികളില്‍ പുറപ്പെടുവിക്കുന്ന വിധിയില്‍ ഇക്കാര്യം വ്യക്തമാക്കും എന്നും ബെഞ്ച് അറിയിച്ചു.

NO COMMENTS