സ്വകാര്യ വാഹനങ്ങള്‍ ഉപയോഗിച്ച്‌ സൗദിയില്‍ ഇനി വിദേശികള്‍ക്ക് ടാക്സി സര്‍വീസ് നടത്താനാവില്ല

217

ദമാം: സ്വകാര്യ വാഹനങ്ങള്‍ ഉപയോഗിച്ച്‌ സൗദിയില്‍ ഇനി വിദേശികള്‍ക്ക് ടാക്സി സര്‍വീസ് നടത്താനാവില്ല. വിദേശികള്‍ ഓണ്‍ലൈന്‍ ടാക്സി മേഖലയില്‍ പ്രവര്‍ത്തിക്കുന്നതിനെതിരെ സൗദി പൊതു ഗതാഗത അതോറിറ്റി രംഗത്തെത്തി. ഓണ്‍ലൈന്‍ ടാക്സി കമ്പനികള്‍ക്ക് കീഴില്‍ സ്വകാര്യ വാഹനങ്ങള്‍ ഉപയോഗിച്ചു വിദേശികള്‍ ടാക്സി സേവനം നടത്തരുതെന്ന് സൗദി പൊതു ഗതാഗത അതോറിറ്റി നിര്‍ദേശിച്ചു. സ്വകാര്യ വാഹനങ്ങള്‍ ഉപയോഗിച്ചു ടാക്സി സര്‍വീസ് നടത്തുന്നതിനുള്ള അനുമതി സ്വദേശികള്‍ക്കു മാത്രമായി നിജപ്പെടുത്തിയിട്ടുണ്ടെന്ന് അതോറിറ്റി വ്യക്തമാക്കി. സ്വകാര്യ വാഹനങ്ങള്‍ ഉപയോഗിച്ച്‌ ടാക്സി സര്‍വീസ് നടത്തുന്ന സ്ഥാപനങ്ങള്‍ക്കു കാര്യങ്ങള്‍ നിയമ പരമാക്കുന്നതിനു രണ്ട് മാസത്തെ സയ പരിധി നല്‍കിയിരുന്നു. സമയ പരിധി അവസാനച്ച ഘട്ടത്തിലാണ് അതോറിറ്റിയുടെ മുന്നറിയിപ്പ്. വിദേശികള്‍ സ്വന്തം വാഹനം ഉപയോഗിച്ചു ടാക്സി സേവനം നടത്തുന്നത് പൊതുഗതാഗത, ഇഖാമ, തൊഴില്‍ നിയമ ലംഘനങ്ങളുടെ പരിധിയില്‍പ്പെടും. അതിനാല്‍ ഇതിനെതിരെ നടപടി സ്വീകരിക്കുമെന്നും അതോറിറ്റി മുന്നറിയിപ്പ് നല്‍കി. നിയമം ലംഘിച്ചു വിദേശികളെ അവരുടെ വാഹനങ്ങള്‍ ഉപയോഗിച്ചു ടാക്സി സേവനം നടത്താന്‍ അനുവദിക്കുന്ന സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദു ചെയ്യും. മാത്രമല്ല ഇത്തരം സ്ഥാപനങ്ങള്‍ക്ക് പിഴയും ഒടുക്കേണ്ടിവരും. നിയമം ലംഘിച്ചു സ്വകാര്യ ടാക്സി സര്‍വീസ് നടത്തുന്ന വിദേശികളെ പിടികൂടി നാടു കടത്തുമെന്നും അതോറിറ്റി മുന്നറിയിപ്പ് നല്‍കി.

NO COMMENTS

LEAVE A REPLY