സോളാര്‍ കേസ്സില്‍ പുതിയ വെളിപ്പെടുത്തലുമായി സരിതാ നായര്‍

262

തിരുവനന്തപുരം: സോളാര്‍ കേസുമായി ബന്ധപ്പെട്ട് വീണ്ടും സരിതാ നായര്‍ രംഗത്ത്. പ്രമുഖരായ പലര്‍ക്കുമെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച സരിത പുതിയ പരാതികലുമായാണ് ക്രൈംബ്രാഞ്ചിനെ സമീപിച്ചിരിക്കുന്നത്. കോണ്‍ഗ്രസ് ദേശീയ നേതാവിന്‍റെ മകന്‍റെയും യു.ഡി.എഫ്. ഘടകകക്ഷിയിലെ പ്രമുഖ നേതാവിന്‍റെയും പേരുകള്‍ പരാമര്‍ശിക്കുന്ന പരാതിയില്‍, പ്രതിരോധ ഇടപാടില്‍ തന്നെ പങ്കാളിയാക്കാമെന്ന് വാഗ്ദാനം ലഭിച്ചിരുന്നു എന്ന വെളിപ്പെടുത്തലുമുണ്ട്. പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം സോളാര്‍ കേസുമായി ബന്ധപ്പെട്ട് 2016 ജൂലൈ 25-നാണ് സരിത ആദ്യം പരാതി നല്‍കിയത്. യു.ഡി.എഫിലെ പല നേതാക്കള്‍ക്കെതിരേയും അതില്‍ ആരോപണമുണ്ടായിരുന്നു. ഇതേത്തുടര്‍ന്ന്, സോളാര്‍ കേസില്‍ പുനരന്വേഷണം നടത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അന്ന് ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയായിരുന്ന നളിനി നെറ്റോയ്ക്കു നിര്‍ദേശം നല്‍കി.
ഈ അന്വേഷണം നടക്കുന്നതിനിടെയാണ് സരിത ക്രൈംബ്രാഞ്ചിനു പുതിയ പരാതി നല്‍കിയത്. എന്നാല്‍ സോളാര്‍ കേസ് ഇഴഞ്ഞുനീങ്ങുകയാണെന്നും ആവിശ്യപ്പെട്ട് ഗവര്‍ണര്‍ക്ക്‌ പരാതി നല്‍കിയിരുന്നു. കോണ്‍ഗ്രസിന്‍റെ ദേശീയ നേതാവിന്‍റെ മകന് എതിരേയാണ് പരാതിയിലെ പ്രധാന ആരോപണം. ഖനനക്കേസിലും എം.ബി.ബി.എസ്. പ്രവേശന അഴിമതിക്കേസിലും പ്രതിയായ ആളാണ് നേതാവിന്‍റെ മകനെ പരിചയപ്പെടുത്തിയതെന്നും സരിത പറയുന്നു.
ചില പ്രതിരോധ ഇടപാടുകളില്‍ പങ്കാളിയാക്കാന്‍ സഹായിക്കാമെന്ന് നേതാവിന്‍െ മകന്‍ വാക്കു നല്‍കി. പിതാവിന്‍റെ സ്വാധീനം ഉപയോഗിച്ച്‌ സാന്പത്തിക നേട്ടമുണ്ടാക്കാമെന്നും ഉറപ്പുനല്‍കിയിരുന്നു. തന്നെ ബന്ധപ്പെട്ടിരുന്ന ഫോണ്‍ നന്പറും പരാതിയില്‍ ചേര്‍ത്തിട്ടുണ്ട്. മുഖ്യമന്ത്രി സിദ്ധരാമയ്യയെ പരിചയപ്പെടുത്താമെന്ന് ഉറപ്പുനല്‍കിയതും കര്‍ണാടക സ്വദേശിയായ ഈ വ്യക്തിയാണ്. യു.ഡി.എഫ്. ഘടകകക്ഷി നേതാവിന്‍റെ കുടുംബാംഗത്തിന്‍റെ പേരാണ് പരാതിയില്‍ ആദ്യമുള്ളത്. ഒരു ഡിവൈ.എസ്.പി, അമേരിക്കന്‍ വ്യവസായി എന്നിവരുടെ പേരുകളും സരിതയുടെ പരാതിയിലുണ്ട്.

NO COMMENTS