സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള ശമ്പളം പണമായി നല്‍കണമെന്ന ആവശ്യം കേന്ദ്ര ധനമന്ത്രാലയം തള്ളി

309

ന്യൂഡല്‍ഹി • സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള ശമ്പളം നേരിട്ടു പണമായി നല്‍കണമെന്ന ആവശ്യം കേന്ദ്ര ധനമന്ത്രാലയം തള്ളി. കേരളമുള്‍പ്പെടെയുള്ള വിവിധ സംസ്ഥാനങ്ങള്‍ ഉന്നയിച്ച ഈ ആവശ്യം നിലവിലെ സാഹചര്യത്തില്‍ അംഗീകരിക്കാനാവില്ലെന്നാണു കേന്ദ്രത്തിന്‍റെ വിലയിരുത്തല്‍. അസാധുവാക്കിയവയ്ക്കു പകരം നോട്ടുകളുടെ അച്ചടി പൂര്‍ത്തിയാകാത്തതു മൂലമുള്ള പണ ദൗര്‍ലഭ്യം രാജ്യത്തു തുടരുന്ന സാഹചര്യത്തില്‍, ശമ്പളം പണമായി നല്‍കാനാവില്ലെന്നു ധനമന്ത്രാലയ വൃത്തങ്ങള്‍ സൂചിപ്പിച്ചു. നോട്ട് പിന്‍വലിക്കുന്നതിന് ഇളവുകള്‍ തേടി സംസ്ഥാന ധനമന്ത്രി തോമസ് ഐസക് കഴിഞ്ഞ ദിവസം കേന്ദ്ര മന്ത്രി ജയ്റ്റ്ലിക്കു കത്തയച്ചിരുന്നു. ബാങ്കുകളില്‍ നിന്നു പിന്‍വലിക്കാവുന്ന തുക ആഴ്ചയില്‍ 24,000 രൂപയായി നിജപ്പെടുത്തിയതു ദൈനംദിന ജീവിതത്തെ പ്രതികൂലമായി ബാധിച്ചുവെന്നാണു സംസ്ഥാന നിലപാട്. ആറര ലക്ഷത്തോളം സര്‍ക്കാര്‍ ജീവനക്കാരില്‍ അഞ്ചര ലക്ഷം പേര്‍ ബാങ്ക് മുഖേനയാണു ശമ്പളം കൈപ്പറ്റുന്നത്. സഹകരണ മേഖലയിലെ പ്രശ്നങ്ങള്‍ താല്‍ക്കാലികമാണെന്നും ഇതിനിടെ, പ്രശ്നപരിഹാരത്തിന് ആവശ്യമായ കൂടുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ നബാര്‍ഡ് ചെയര്‍മാനു നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ജയ്റ്റ്ലി വ്യക്തമാക്കി. നിയന്ത്രണങ്ങള്‍ ലഘൂകരിക്കുന്നതിനു വരും ദിവസങ്ങളില്‍ കൂടുതല്‍ നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കും.
ആശങ്ക അറിയിച്ചു മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചിരുന്നതായി ധനമന്ത്രി പറഞ്ഞു. സര്‍ക്കാര്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ അദ്ദേഹത്തോടു വിശദീകരിച്ചിട്ടുണ്ട്. നിയന്ത്രണങ്ങള്‍ ക്രമേണ പിന്‍വലിക്കുന്നതോടെ ആശങ്കകള്‍ അവസാനിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സഹകരണ മേഖലയില്‍ ഇളവുകള്‍ നല്‍കാന്‍ ബിജെപി ഭരിക്കുന്ന ഗുജറാത്ത്, മഹാരാഷ്ട്ര സംസ്ഥാനങ്ങളും കേന്ദ്രത്തിനുമേല്‍ സമ്മര്‍ദം ചെലുത്തുന്നുണ്ട്. മഹാരാഷ്ട്രയില്‍ ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള എന്‍സിപിയും സഹകരണ വിഷയത്തില്‍ കേന്ദ്രത്തെ സമീപിച്ചിട്ടുണ്ട്.

NO COMMENTS

LEAVE A REPLY