റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ക്ക് സിം കാര്‍ഡ് നല്‍കില്ലെന്ന് ബംഗ്ലാദേശ്

169

ധാക്ക : റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ക്ക് മൊബൈല്‍ ഫോണ്‍ സിം വില്‍പ്പന നടത്തരുതെന്ന് ടെലികോം കമ്പനികള്‍ക്ക് ബംഗ്ലാദേശ് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. രാജ്യത്തിന്‍റെ സുരക്ഷയെ മുന്നില്‍ കണ്ടാണ് പുതിയ നിയന്ത്രണം ഏര്‍പ്പെടുത്തിയതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. നാലര ലക്ഷത്തോളം വരുന്ന റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ക്ക് സിം വില്‍പ്പന നടത്താന്‍ ശ്രമിച്ചാല്‍ പിഴ ഈടാക്കുമെന്ന് മൊബൈല്‍ ഫോണ്‍ സേവന ദാതാക്കള്‍ക്ക് സര്‍ക്കാര്‍മുന്നറിയിപ്പ് നല്‍കി. നിയന്ത്രണം നടപ്പിലാവുന്നതോടെ റോഹിങ്ക്യകള്‍ക്ക് ബംഗ്ലാദേശില്‍ നിന്നും സിം ലഭിക്കില്ലെന്ന് ടെലികോം മന്ത്രാലയ വക്താവ് എനയെറ്റ് ഹൊസൈന്‍ പറഞ്ഞു.
രാജ്യത്തിന്റെ സുരക്ഷ സംബന്ധിച്ച കാര്യങ്ങളോട് വിട്ടുവീഴ്ച ചെയ്യാന്‍ സര്‍ക്കാറിന് സാധിക്കില്ലെന്ന് ജൂനിയര്‍ ടെലികോം മന്ത്രി തരാണ ഹലീം പറഞ്ഞു. മനുഷ്യത്വപരമായ പരിഗണനയുടെ പേരിലാണ് റോഹിംഗ്യന്‍ അഭയാര്‍ത്ഥികള്‍ക്ക് ബംഗ്ലാദേശ് അഭയം നല്‍കിയിരിക്കുന്നത്. അതേ സമയം പുതിയതായി രാജ്യത്തെത്തിയ റോഹിങ്ക്യകള്‍ക്ക് ബയോമെട്രിക് കാര്‍ഡുകള്‍ ലഭിക്കുന്നതോടെ നിരോധനം പിന്‍വലിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

NO COMMENTS