ബംഗളൂരു: ബംഗളുരുവിൽ മലയാളികളുടെ ഉടമസ്ഥതയിലുള്ള മൊബൈൽ ഫോൺ കടകളിൽ വൻ മോഷണം. കണ്ണൂർ സ്വദേശികളായ മുനീറിന്റേയും നിസാറിന്റേയും കടകളിൽ നിന്നും ഇരുപത്തിയഞ്ച് ലക്ഷത്തോളം രൂപയുടെ ഫോണും ഉപകരണങ്ങളും കവർന്നു. ബംഗളുരുവിലെ ടൗൺഹാളിനടുത്തുള്ള കച്ചവടസമുച്ചയത്തിലെ രണ്ട് നിലകളിലായുള്ള മൊബൈൽ ഫോൺ കടകളിലാണ് മോഷണം നടന്നത്. കടകളുടെ ഷട്ടർ അറത്തുമാറ്റിയാണ് മോഷ്ടാക്കൾ അകത്തുകയറിയത്.
കടയിൽ സൂക്ഷിച്ചിരുന്ന അനാഥായലത്തിന്റെ സംഭാവനപെട്ടിയിൽ തകർത്തും മോഷ്ടാക്കൾ പണം കൊണ്ടുപോയി. പൊലീസിന് തെളിവ് ലഭിക്കാതിരിക്കാൻ മോഷണത്തിന് ശേഷം സിസിടിവി കാമറകൾ തകർത്ത് ദൃശ്യങ്ങൾ റെക്കോർഡ് ചെയ്യപ്പെട്ട ഹാർഡ് ഡ്രൈവ് അടക്കം എടുത്താണ് മോഷ്ടാക്കൾ സ്ഥലം കാലിയാക്കിയത്.
മൂന്ന് വർഷം മുന്പും ഇതേ കടയിൽ മോഷണം നടന്നിരുന്നു. മുനീറിന്റെ കടയുടെ താഴെ പ്രവർത്തിക്കുന്ന നിസാറിന്റെ കടയിൽ നിന്നും പതിമൂന്ന് ലക്ഷം രൂപയുടെ മൊബൈൽ ഫോണുകളും നാൽപതിനായിരം രൂപയും മോഷണം പോയി. പൊലീസും വിരലടയാള വിദഗ്ദരുമെത്തി തെളിവെടുത്തു.