അഴിമതിക്കാര്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കും- റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി

118

തിരുവനന്തപുരം: സര്‍ക്കാറിനെ നിര്‍വചിക്കുന്ന പ്രധാന വകുപ്പുകളില്‍ ഒന്നായ റവന്യൂ വകുപ്പിന്റെ പ്രവര്‍ത്തനം കൂടുതല്‍ ജനകീയവും ഫലപ്രദവുമാക്കുന്നതിനുള്ള നടപടികള്‍ ഓരോ ഉദ്യോഗസ്ഥനില്‍ നിന്നും പ്രതീക്ഷിക്കുന്നതായി റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. വി.വേണു പറഞ്ഞു. അഴിമതിക്കാര്‍ക്കെതിരെ മുഖം നോക്കാതെ കര്‍ശന നിലപാട് സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ലാന്റ് റവന്യൂ റിവ്യൂ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഫയലുകള്‍ തീര്‍പ്പാ ക്കുന്നതില്‍ കാലതാമസം വരുത്താതെ ഫയല്‍ അദാലത്തുകള്‍ സമയബന്ധിതമായി നടത്തുന്നതിന് ശ്രമിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. തെരഞ്ഞെടുപ്പ് ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ മികച്ച രീതിയില്‍ നടത്തിയ ജില്ലാ കലക്ടര്‍ സാംബശിവ റാവുവിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരെ അഭിനന്ദിക്കുന്നതായും റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി അറിയിച്ചു.

ഓരോ ഫയലും ഓരോ ജീവിതമാണെന്ന മുഖ്യമന്ത്രിയുടെ സന്ദേശം ഉള്‍ക്കൊണ്ട് ജോലി ചെയ്യാന്‍ ജില്ലയിലെ റവന്യൂജീവനക്കാര്‍ ശ്രദ്ധിക്കണമെന്ന് ലാന്റ് റവന്യൂ കമ്മീഷണര്‍ സി.എ ലത പറഞ്ഞു. പ്രവര്‍ത്തനങ്ങളുടെ സുതാര്യത ഉറപ്പാക്കാന്‍ കമ്മീഷണറേറ്റ് ജില്ലാതലത്തില്‍ ഇന്‍സ്‌പെക്ഷന്‍ നടത്തുന്നത് പോലെ കലക്‌ട്രേറ്റില്‍ നിന്ന് താലൂക്കിലേക്കും താലൂക്കില്‍ നിന്ന് വില്ലേജുകളിലേക്കും ഇന്‍സ്‌പെക്ഷന്‍ നടത്തണമെന്നും അവര്‍ പറഞ്ഞു.

ആദിവാസി, മറ്റ് ദുര്‍ബല വിഭാഗങ്ങള്‍ക്ക് കൈവശഭൂമിക്ക് പട്ടയം നല്‍കല്‍, സുനാമി പുനരധിവാസത്തിന്റെ ഭാഗമായുളള പട്ടയവിതരണം, സര്‍വ്വേ റീസര്‍വ്വ സംബന്ധമായ വിഷയങ്ങള്‍, താലൂക്കുകളിലെ പട്ടയവിതരണം, സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളുടെ നിര്‍മാണം, റീ ബില്‍ഡ് കേരളയുടെ ഭാഗമായുള്ള പ്രവര്‍ത്തനം എന്നിവ യോഗത്തില്‍ ചര്‍ച്ച ചെയ്തു. എം.എല്‍.എ ഫണ്ടുപയോഗിച്ച് ജില്ലയില്‍ സ്മാര്‍ട്ട് വില്ലേജ് പ്രവൃത്തി നടത്തുന്ന എട്ടില്‍ ഏഴ് വില്ലേജ് ഓഫീസുകളുടെയും പണി ആരംഭിച്ചതായും യോഗം അറിയിച്ചു.

ജില്ലാ കലക്ടര്‍ സീറാം സാംബശിവ റാവു, സബ് കലക്ടര്‍ വി വിഘ്‌നേശ്വരി, എ.ഡി.എം റോഷ്‌നി നാരായണന്‍, അസി കലക്ടര്‍ മേഘശ്രീ, ജില്ലയിലെ ഡപ്യൂട്ടി കലക്ടര്‍മാര്‍, തഹസില്‍ദാര്‍മാര്‍, വില്ലേജ് ഓഫീസര്‍മാര്‍, മറ്റ് റവന്യൂ ജീവനക്കാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

NO COMMENTS