അസാധുവാക്കിയ 97 ശതമാനം നോട്ടുകള്‍ തിരിച്ചെത്തിയെന്ന റിപ്പോര്‍ട്ടുകള്‍ റിസര്‍വ് ബാങ്ക് തള്ളി

276

ന്യൂഡല്‍ഹി • രാജ്യത്ത് അസാധുവാക്കിയ നോട്ടുകളില്‍ 97 ശതമാനവും തിരിച്ചെത്തിയെന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ റിസര്‍വ് ബാങ്ക് തള്ളി. കൃത്യമായ കണക്കുകള്‍ ഇതുവരെ ലഭ്യമായിട്ടില്ല. ബാങ്കുകളിലടക്കം എത്തിയ പണത്തിന്റെ കണക്ക് പൂര്‍ണ്ണമായിട്ടില്ല. വിവരങ്ങള്‍ ലഭിച്ചതിനുശേഷം മാത്രമേ എത്ര നോട്ടുകള്‍ അറിയാന്‍ സാധിക്കൂ. അതിനുശേഷം കൃത്യമായ കണക്ക് പുറത്തുവിടുമെന്നും ആര്‍ബിഐ അറിയിച്ചു. ഡിസംബര്‍ 30 വരെ 15 ലക്ഷം കോടി രൂപ തിരികെ എത്തിയതായി ബാങ്കിങ് വൃത്തങ്ങളെ ഉദ്ധരിച്ച്‌ പിടിഐയാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. 15.04 ലക്ഷം കോടി രൂപയുടെ നോട്ടുകളാണ് അസാധുവാക്കിയത്. ഇതില്‍ മൂന്നു മുതല്‍ അഞ്ചു ലക്ഷം കോടി രൂപ വരെ ബാങ്കുകളില്‍ തിരികെ എത്തില്ലെന്നായിരുന്നു കേന്ദ്രസര്‍ക്കാര്‍ കണക്കുകൂട്ടല്‍.
ഇത് തെറ്റിയെന്ന് തെളിയിക്കുന്ന റിപ്പോര്‍ട്ടാണ് പുറത്തുവന്നത്. എത്ര കോടി രൂപ തിരികെ എത്തിയെന്ന കാര്യത്തില്‍ കൃത്യമായ കണക്കറിയില്ല എന്നായിരുന്നു ധനമന്ത്രി അരുണ്‍ ജയ്റ്റ്ലിയുടെയും നേരത്തെയുള്ള പ്രതികരണം. കഴിഞ്ഞ വര്‍ഷം നവംബര്‍ എട്ടിനാണ് മൂല്യം കൂടിയ 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്.

NO COMMENTS

LEAVE A REPLY