റിയോ ഒളിംപിക്സില്‍ പ്രകടനം മോശമായതിന്‍റെ പേരില്‍ തന്നെ വിമര്‍ശിക്കുന്നവര്‍ക്കെതിരെ രൂക്ഷമായി പ്രതികരിച്ച്‌ രഞ്ജിത് മഹേശ്വരി

157

തിരുവനന്തപുരം • റിയോ ഒളിംപിക്സില്‍ പ്രകടനം മോശമായതിന്റെ പേരില്‍ തന്നെ വിമര്‍ശിക്കുന്നവര്‍ക്കെതിരെ രൂക്ഷമായി പ്രതികരിച്ച്‌ ഒളിംപ്യന്‍ രഞ്ജിത് മഹേശ്വരി. രാജ്യാന്തര തലത്തിലുള്‍പ്പെടെ മികച്ച നേട്ടങ്ങള്‍ കൈവരിച്ചിട്ടും മുന്‍താരങ്ങളും പരിശീലകരും മാധ്യമങ്ങളുമെല്ലാം തന്നെ വേട്ടയാടുകയാണെന്ന് രഞ്ജിത് ആരോപിച്ചു. മികച്ച പ്രകടനം നടത്തി ഒളിംപിക്സിനു യോഗ്യത നേടിയപ്പോള്‍ മരുന്നടിച്ചോയെന്നു ചോദിച്ചവരുണ്ട്. റിയോ ഒളിംപിക്സില്‍ മല്‍സരിക്കുന്നതിനു തലേദിവസംവരെ ഇത്തരം ചോദ്യങ്ങള്‍കൊണ്ട് അപമാനിക്കപ്പെട്ടുവെന്നും രഞ്ജിത് പറഞ്ഞു.രാജ്യാന്തര മീറ്റുകളില്‍ മെഡലുകള്‍ നേടിയവരെപ്പോലും കഴിവുകെട്ടവരെന്നു വിലയിരുത്തുന്ന വിമര്‍ശകരാണു കായികരംഗത്തിന്റെ ശാപം.പുതുതലമുറയെ എങ്കിലും വേട്ടയാടലില്‍നിന്ന് ഒഴിവാക്കണം. വളഞ്ഞിട്ട് ആക്രമിച്ചപ്പോള്‍ സ്പോര്‍ട്സില്‍നിന്നു തന്നെ പിന്മാറുന്നതിനെക്കുറിച്ച്‌ ആലോചിച്ചിരുന്നു. കായികമല്‍സരങ്ങള്‍ക്കുള്ള വേദികള്‍ ഡ്രൈവിങ് പരിശീലനത്തിനുപോലും നല്‍കുന്നവരാണ് അത്‍ലീറ്റുകളെ കുറ്റപ്പെടുത്തുന്നവരില്‍ പലരും. തന്റെ നാട്ടിലെ കാര്യമെടുത്താല്‍, കോട്ടയത്തെ നെഹ്റു സ്റ്റേ‍ഡിയംപോലും ഇത്തരത്തില്‍ ഡ്രൈവിങ് പരിശീലനത്തിനായി നല്‍കുകയാണ്. പരിശീലന സൗകര്യങ്ങളെക്കുറിച്ചോ അതിന്റെ കുറവുകളെക്കുറിച്ചോ ആര്‍ക്കും ചിന്തയില്ല. അത്തരം കാര്യങ്ങളില്‍ കുറച്ചെങ്കിലും ശ്രദ്ധിച്ചാല്‍ കായികരംഗത്തു മുന്നേറ്റമുണ്ടാകുമെന്നും രഞ്ജിത് പറഞ്ഞു.റിയോയില്‍ ട്രിപ്പിള്‍ ജംപില്‍ മത്സരിച്ച രഞ്ജിത് മഹേശ്വരിക്ക് അവിടെ യോഗ്യതാ മാര്‍ക്കു പോലും നേടാന്‍ കഴിഞ്ഞിരുന്നില്ല. 16.13 മീറ്റര്‍ പിന്നിട്ട രഞ്ജിത് 30-ാം സ്ഥാനത്താണു മത്സരം പൂര്‍ത്തിയാക്കിയത്. 16.95 മീറ്ററായിരുന്നു യോഗ്യതാ മാര്‍ക്ക്. ഒളിംപിക്സിനു യോഗ്യത നേടിയതിനുശേഷം രഞ്ജിത്തിന്റെ പ്രകടനത്തിലുണ്ടായ നിലവാരത്തകര്‍ച്ചയെക്കുറിച്ച്‌ അന്വേഷണം വേണമെന്ന് വിവിധ കോണുകളില്‍നിന്നു ആവശ്യമുയര്‍ന്നിരുന്നു.

NO COMMENTS

LEAVE A REPLY