വിദേശത്തു നിന്ന് പ്രവാസികളെ എത്തിക്കാൻ കൂടുതൽ വിമാനങ്ങൾക്ക് അനുമതി നൽകാൻ തയ്യാർ: മുഖ്യമന്ത്രി

64

തിരുവനന്തപുരം :വിദേശത്ത് നിന്ന് പ്രവാസികളെ കേരളത്തിലെത്തിക്കാൻ കൂടുതൽ വിമാനങ്ങൾക്ക് അനുമതി നൽകാൻ സംസ്ഥാനം തയ്യാറാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. എത്ര വിമാനങ്ങൾക്ക് അനുമതി വേണമെന്ന് കേന്ദ്രവിദേശകാര്യ മന്ത്രാലയത്തോട് ചോദിച്ചിട്ടുണ്ട്. വന്ദേഭാരത് മിഷനിൽ വിമാനങ്ങൾ വരുന്നതിന് സംസ്ഥാനം യാതൊരു നിബന്ധനയും വച്ചിട്ടില്ല.

കേന്ദ്രവിദേശകാര്യ മന്ത്രാലയം ചോദിച്ച എല്ലാ ഫ്‌ളൈറ്റുകൾക്കും അനുമതി നൽകി. ജൂണിൽ 360 വിമാനങ്ങൾ വരുമെന്നാണ് കേന്ദ്രം അറിയിച്ചത്. ഇവയ്‌ക്കെല്ലാം കേരളം അനുമതി നൽകിയിട്ടുണ്ട്. ജൂൺ മൂന്നു മുതൽ പത്തു വരെ 36 വിമാനങ്ങളാണ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. അതിനു ശേഷം 324 വിമാനങ്ങൾ ഷെഡ്യൂൾ ചെയ്യാനുണ്ട്.

വന്ദേഭാരത് മിഷനിലുൾപ്പെടാത്ത 40 ചാർട്ടേഡ് വിമാനങ്ങൾക്കും അനുമതി നൽകി. ജൂൺ രണ്ടു വരെ 14 ചാർട്ടേഡ് വിമാനങ്ങൾ ഷെഡ്യൂൾ ചെയ്തു. ചാർട്ടേഡ് വിമാനങ്ങൾക്ക് ഇനിയും അനുമതി നൽകും. എന്നാൽ ചാർട്ടേഡ് വിമാനങ്ങൾക്ക് രണ്ടു മാനദണ്ഡങ്ങൾ കേരളം മുന്നോട്ടു വച്ചിട്ടുണ്ട്. വിമാന നിരക്ക് വന്ദേഭാരത് മിഷനിലെ വിമാന നിരക്കിന് അനുസരിച്ചായിരിക്കണം. ഈ വിമാനങ്ങളിൽ മുൻഗണനാ വിഭാഗങ്ങളിലുള്ളവർക്ക് പ്രഥമ പരിഗണനയും നൽകണം. അനുമതി ചോദിച്ച സ്വകാര്യ വിമാന കമ്പനികൾക്കും അനുമതി നൽകി.

സ്‌പൈസ് ജെറ്റിന്റെ 300 വിമാനങ്ങൾക്ക് അനുമതി നൽകിയിട്ടുണ്ട്. ഒരു ദിവസം പത്ത് ഫ്‌ളൈറ്റ് വച്ച് ഒരു മാസം കൊണ്ട് സർവീസ് നടത്താനാണ് അവർ അനുമതി തേടിയത്. കോവിഡ് 19 ടെസ്റ്റ് നടത്തി നെഗറ്റീവ് ആയവരെയാണ് കൊണ്ടുവരിക യെന്ന മാനദണ്ഡം സ്‌പൈസ് ജെറ്റ് നിശ്ചയിച്ചിട്ടുണ്ട്. അബുദാബിയിലെ ഒരു സംഘടനയുടെ 40 ചാർട്ടേഡ് വിമാനങ്ങൾക്കും അനുമതി നൽകിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

NO COMMENTS