നഗരത്തിനു തിളക്കമേകി പി.ആർ.എസ്

567

തിരുവനന്തപുരം : അനന്തപുരിയുടെ തിലകക്കുറിയായി മാറിയ നിരവധി കെട്ടിടങ്ങൾ പടുത്തുയർത്തിയ പി.ആർ.എസ് എന്ന പി. രത്ന സ്വാമിയെ തിരുവനന്തപുരത്തു കാർക്ക് ഒരിക്കലും മറക്കാനാവില്ല. ജീവിതത്തിന്റെ താഴെ തലത്തിൽ നിന്നും സ്വപ്രയത്നം കൊണ്ട് ഉയർച്ചയുടെ പരകോടിയിലേക്ക് എത്തിയപ്പോഴും വിനയവും അദ്ദേഹത്തിന്‍റെ സന്തത സഹചാരിയായിരുന്നു. സിവിൽ എഞ്ചിനീറിങ്ങിൽ ഡിപ്ലോമ നേടി സാങ്കേതിക വൈദഗ്ധ്യത്തോടെയാണ് പി.ആർ .എസ് കോൺട്രാക്ടറായി രംഗ പ്രവേശനം ചെയ്യുന്നത് . തന്നിലുള്ള സാങ്കേതിക വിജ്ഞാനവും അച്ഛൻ പെരുമാൾ പിള്ളയിൽ നിന്നും ലഭിച്ച പ്രായോഗിക അറിവുമാണ് ഉയർച്ചയുടെ പടവുകൾ കയറാൻ അദ്ദേഹത്തിന് സഹായകമായത്. 1939 ൽ പെരുമാൾ പിള്ളയാണ് സെക്രട്ടറിയേറ്റിനുള്ളിലെ പഴയ അസംബ്ലി ഹാൾ ആറു വര്ഷം കൊണ്ട് പണി തീർപ്പിച്ചത് സമൂഹവും വ്യക്തിയും പരസ്പരബന്ധിതമാണെന്നും വ്യക്തിയോടൊപ്പം സമൂഹവും ഉയരണമെന്നും രത്ന സ്വാമി ആഗ്രഹിച്ചു.

പേട്ടയിൽ സേതു ലക്ഷ്മി ഭായി ഗേള്‍സ് സ്കൂൾ നിർമ്മിച്ചു കൊണ്ടാണ് കോൺട്രാക്ടർ എന്ന നിലയിൽ തുടക്കം കുറിച്ചത് . ചിത്തിര തിരുന്നാൾ മെഡിക്കൽ സെന്ററിന്റെ ഒന്നാമത്തെ ബ്ലോക്ക്, കാർത്തിക തിരുനാൾ തിയേറ്റർ ,കാര്യവട്ടത്തെ യൂണിവേഴ്സിറ്റി ക്യാമ്പസ് ,കേസരി മെമ്മോറിയൽ ഹാൾ ,പ്രോവിഡൻറ്ഫണ്ട് ഓഫീസ്,റിസർവ് ബാങ്ക് മന്ദിരം , റീജിയണൽ കാൻസർ സെന്റർ,ഹോട്ടൽ ലൂസിയ ,കേരളം സ്റ്റേറ്റ് കോപ്പറേറ്റീവ് മന്ദിരം, എസ് .ബി .ടി ഹെഡ് ഓഫീസ് ,കോസ്മോ പൊളിറ്റൻ ഹോസ്പിറ്റൽ തുടങ്ങി എണ്ണമറ്റ കെട്ടിടങ്ങൾ ഇദ്ദേഹം പണിതിട്ടുണ്ട്.
തിരുവനന്തപുരത്തു 1986 സംഗീത അപാർട്മെൻറ് പണിതു കൊണ്ട് തിരുവനന്തപുരത്തു ഫ്ലാറ്റ് സംസ്കാരത്തിന് തുടക്കം കുറിച്ചതും പി .രത്ന സ്വാമിയാണ് . 1944 ലാണ് പി. ആർ .എസ് ആലപ്പുഴ സ്വദേശിനിയായ കൃഷ്ണമ്മാളിനെ വിവാഹം ചെയ്തത്. മൂന്ന് മക്കളാണുള്ളത് . ഡോക്ടർ ആനന്ദൻ ന്യൂറോളജിസ്റ്റാണ് . മറ്റൊരു മകൾ രാജേശ്വരി വീട്ടമ്മയാണ് .മകൻ മുരുകൻ അച്ഛന്റെ പാതയിലാണ് . പി.ആർ.എസിന്റെ നിത്യ സ്മാരകവും സ്വപ്ന സാക്ഷാത്കാരവുമാണ് പി .ആർ.എസ് ഹോസ്പിറ്റൽ സമുച്ചയം.

1986 ൽ പത്തു ഡോക്ടർമാരും 40 ജീവനക്കാരുമായി ചെറിയ തോതിൽ തുടങ്ങിയ ഈ സ്ഥാപനം ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ആതുരാലയങ്ങളിലൊന്നായി ഇന്ന് വളർന്നിരിക്കുന്നു. ഹോസ്പിറ്റൽ തുടങ്ങി നാലു വർഷത്തിന് ശേഷം, പി.രത്ന സ്വാമി ഈ ലോകത്തോട് വിട പറഞ്ഞു .എന്നാൽ അദ്ദേഹം തുടങ്ങി വച്ച പ്രവർത്തനങ്ങൾ വിജയകരമായി മുന്നോട്ടു കൊണ്ട് പോകാൻ മകൻ മുരുകന് കഴിയുന്നുണ്ട്. സാമൂഹിക പ്രവർത്തനങ്ങളിൽ പി.രത്ന സ്വാമി കാണിച്ച മാതൃക തന്നെയാണ് മകൻ മുരുകനും പിന്തുടരുന്നത്. അമ്പൂരിയിൽ പാറഇടിഞ്ഞു വീണ് മരിച്ച ദാരുണമായ സംഭവത്തിൽ, ദുരന്തത്തിനിരയായവർക്കു വീടുകൾ പുതുക്കി പണിയുന്നതിന് വേണ്ട സഹായങ്ങൾ നൽകി സഹായിച്ചു. അച്ഛനെ പോലെ തന്നെ മകൻ മുരുകന്‍ ഇഞ്ചിനിയറും, കോൺട്രാക്ടറും ഹോസ്പിറ്റൽ കോംപ്ലെക്സിൻറെ ഉടമയുമാണ്. എല്ലാത്തിലും ഉപരി ഉദാരമനസ്കനായ സാമൂഹിക പ്രവർത്തകനുമാണ്. 2014 മുതൽ 2016 വരെ ലയൺ ക്ലബ്ബിൻറെ ഇന്റർനാഷണൽ ഡയറക്ടർ ആയി സേവനമനുഷ്ഠിച്ച കേരളത്തിൽ നിന്നുള്ള രണ്ടാമത്തെ വ്യക്തിയും, പി ആർ സ് ബിൽഡേഴ്‌സ് , പി ആർ സ് ഹോസ്പിറ്റൽ , സ്വാഗത് ഹോളിഡേഴ്സ് റിസോർട്ട് , പി ആർ സ് എഞ്ചിനീയറിംഗ് കോളേജ് ആൻഡ് ടെക്നോളജി എന്നീ സ്ഥാപനങ്ങളുടെ ചെയര്മാനുമാണ്‌ ശ്രീ മുരുകൻ . അച്ഛൻ തുടങ്ങി വച്ച പദ്ധതികൾ മുന്നോട്ടു കൊണ്ട് പോകുക എന്ന ധാർമികമായ ദൗത്യമാണ് ശ്രീ മുരുകനുള്ളത്. അതുകൊണ്ട് തന്നെ ഉന്നതങ്ങളുടെ പടവുകൾ താണ്ടി ഇനിയും ഒട്ടേറെ സ്വപ്‌നങ്ങൾ സാക്ഷാത്കരിക്കാൻ മുരുകന് കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.

NO COMMENTS