വാഹനപരിശോധന ചോദ്യം ചെയ്തയാളുടെ പല്ല് പോലീസ് ഉദ്യോഗസ്ഥര്‍ അടിച്ചു കൊഴിച്ചു.

152

ആലപ്പുഴ: ഇരുട്ടത്തുള്ള വാഹനപരിശോധന ചോദ്യം ചെയ്തയാളുടെ പല്ല് പോലീസ് ഉദ്യോഗസ്ഥര്‍ അടിച്ചു കൊഴി ച്ചു. തിരുവനന്തപുരം പി.എസ്.സി. ഓഫീസിലെ ഉദ്യോഗസ്ഥന്‍ ചേര്‍ത്തല നഗരസഭാ അഞ്ചാം വാര്‍ഡ് ഇല്ലിക്കല്‍ രമേഷ് എസ്.കമ്മത്തിനാണ് (52) മര്‍ദനമേറ്റത്.

14-ാം തിയതി സന്ധ്യയ്ക്ക് എറണാകുളത്ത് ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്ബോഴായിരുന്നു സംഭവം. ആക്രമണ ത്തില്‍ രമേഷിന്റെ ഒരുപല്ല് കൊഴിയുകയും കണ്ണിനും കഴുത്തിനും ജനനേന്ദ്രിയത്തിനും പരിക്കേല്‍ക്കുകയും ചെയ്തു. ഇദ്ദേഹംസ്വകാര്യാശുപത്രിയില്‍ ചികിത്സതേടിയിരുന്നു. സംഭവം നടന്ന് രണ്ടുദിവസത്തിനുശേഷമാണ് രമേഷ് പരാതി നല്‍കിയത്.

സംഭവത്തെപ്പറ്റി പരാതിയില്‍ പറയുന്നതിങ്ങനെ- റോഡിലെ വളവില്‍ ഇരുട്ടില്‍ ബൈക്ക് തടഞ്ഞ് മദ്യപിച്ചോ എന്ന് പരിശോധിക്കുകയും മദ്യപിച്ചില്ലെന്ന് മനസ്സിലായതോടെ വിട്ടയയ്ക്കുകയും ചെയ്തു. എന്നാല്‍, ബൈക്ക് അല്‍പ്പം മാറ്റി നിര്‍ത്തിയശേഷം വളവിലും ഇരുട്ടിലും വാഹന പരിശോധന പാടില്ലെന്ന് ഡി.ജി.പി.യുടെ സര്‍ക്കുലര്‍ ഇല്ലേയെന്നു ചോദിച്ച്‌ ഫോട്ടോയെടുക്കാന്‍ ശ്രമിച്ചു. ഇതോടെയാണ് ആക്രമണം ഉണ്ടായത്. തലയ്ക്കും കണ്ണിനും പല്ലിനും ഇടിക്കുകയും ജനനേന്ദ്രിയത്തിന് പരിക്കേല്‍പ്പിക്കുകയും ചെയ്തു. സ്റ്റേഷനിലെത്തിച്ചും ഉപദ്രവിച്ചു.

മെഡിക്കല്‍ പരിശോധനയില്‍ മര്‍ദിച്ചെന്ന് പറയരുതെന്നു ഭീഷണിപ്പെടുത്തി. പോലീസിന്റെ ജോലിക്ക് തടസ്സംനിന്നു എന്ന വകുപ്പില്‍ കേസെടുത്ത് ജാമ്യത്തില്‍ അയയ്ക്കുകയായിരുന്നു. പോലീസിനെതിരേ പരാതിപ്പെടാന്‍ ഭയന്നിരിക്കുമ്ബോള്‍ പി.എസ്.സി. ചെയര്‍മാന്‍ എം.കെ.സക്കീര്‍ ഇടപെട്ടാണ് ഡി.ജി.പി.ക്ക് പരാതി നല്‍കിയതെന്നും രമേഷ് എസ്.കമ്മത്ത് പറയുന്നു.

പരാതി നല്‍കിയതിനെ തുടര്‍ന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി. അന്വേഷണമാരംഭിച്ചു. സംഭവത്തില്‍ പോലീസ് ഡ്രൈവര്‍ സുധീഷിനെ സസ്‌പെന്‍ഡ് ചെയ്തതായും ജില്ലാ പോലീസ് മേധാവി കെ.എം.ടോമി അറിയിച്ചു.

NO COMMENTS