മലയിന്‍കീഴ് ശ്രീകൃഷ്ണസ്വാമിക്ഷേത്ര ഭാരവാഹികളുള്‍പ്പെടെ 28 പേരെ പോലീസ് അറസ്റ്റുചെയ്തു.

172

തിരുവനന്തപുരം: ഉത്സവത്തിന് ആളു കൂടിയ സംഭവത്തില്‍ മലയിന്‍കീഴ് ശ്രീകൃഷ്ണസ്വാമിക്ഷേത്ര ഭാരവാഹി കളുള്‍പ്പെടെ 28 പേരെ പോലീസ് അറസ്റ്റുചെയ്തു. കൊറോണ പ്രതിരോധത്തിന്റെ ഭാഗമായ മുന്‍ കരുതല്‍ നിര്‍ദേശങ്ങള്‍ മറികടന്നതിനാണ് അറസ്റ്റ്.

കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി പത്തുദിവസത്തെ ഉത്സവത്തിലെ കലാപരിപാടികള്‍ മാറ്റിവച്ചിരുന്നു. ആള്‍ക്കൂട്ടം ഒഴിവാക്കി മറ്റു ക്ഷേത്രച്ചടങ്ങുകളും ആറാട്ടും നടത്താന്‍ തീരുമാനിച്ചു. എന്നാല്‍, ആറാട്ട് ഘോഷയാത്രയ്ക്ക് നിയന്ത്രണങ്ങള്‍ മറികടന്ന് നിരവധിപേര്‍ എത്തുകയായിരുന്നു. ജനം കൂട്ടംകൂടുന്നത് ഒഴിവാക്കാന്‍ ഇടപെട്ടിരുന്നുവെന്നാണ് ഉപദേശകസമിതി ഭാരവാഹികള്‍ പറയുന്നത്. ആറാട്ട് ഘോഷയാത്ര സമയത്ത് പോലീസും സ്ഥലത്തുണ്ടായിരുന്നു.

മലയിന്‍കീഴ് ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിലെ ഉത്സവത്തിന്റെ സമാപനത്തോടനുബന്ധിച്ച്‌ ആറാട്ടിനാണ് ആനയെഴു ന്നള്ളിപ്പിനൊപ്പം നിരവധിപേര്‍ തടിച്ചുകൂടിയത്. മൂന്നു കിലോമീറ്റര്‍ അകലെയുള്ള കുഴക്കാട് ക്ഷേത്രക്കടവിലാണ് ആറാട്ട് നടന്നത്. അതുവരെയുള്ള ആറാട്ട് എഴുന്നള്ളത്തിന് ഒരു ആനയുമുണ്ടായിരുന്നു. ഉത്സവത്തിന്റെ കൊടി യിറക്ക് ദര്‍ശിക്കാനും ഘോഷയാത്ര പുറപ്പെടുമ്ബോഴും നിരവധിപേര്‍ എത്തിയിരുന്നു. കാട്ടാക്കട എം.എല്‍.എ. ഐ.ബി.സതീഷും ഘോഷയാത്ര ആരംഭിക്കുന്നതിനു മുന്‍പ് സ്ഥലത്തെത്തിയിട്ടുണ്ടായിരുന്നു.

ദേവസ്വം ബോര്‍ഡിലെ സബ് ഗ്രൂപ്പ് ഓഫീസര്‍മാര്‍ക്കും ക്ഷേത്രോപദേശക സമിതികള്‍ക്കുമെതിരേ നടപടിയുണ്ടാകുമെന്ന് ദേവസ്വം ബോര്‍ഡ് അറിയിച്ചു. ഇവരോട് വിശദീകരണം ആവശ്യപ്പെടാനും ബോര്‍ഡ് തീരുമാനിച്ചിട്ടുണ്ട്. സര്‍ക്കാരിന്റെയും ബോര്‍ഡിന്റെയും നിര്‍ദേശങ്ങള്‍ ലംഘിച്ചാല്‍ കടുത്ത നടപടിയുണ്ടാകുമെന്ന് ദേവസ്വം ബോര്‍ഡ് അധികൃതര്‍ അറിയിച്ചു.

മലയിന്‍കീഴില്‍ അറസ്റ്റിലായവരില്‍ 13 പേര്‍ ക്ഷേത്രോപദേശകസമിതി ഭാരവാഹികളാണ്. ജില്ലാ കളക്ടറുടെ ഉത്തരവ് ലംഘിച്ചതിന്‌ ദുരന്തനിവാരണ വകുപ്പുകള്‍പ്രകാരമാണ് അറസ്റ്റ്. ഉപദേശകസമിതി ഭാരവാഹികളടക്കം അമ്ബതോളം പേര്‍ക്കെതിരേയാണ് മലയിന്‍കീഴ് പോലീസ് കേസെടുത്തിട്ടുള്ളത്. അറസ്റ്റുചെയ്തവരെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. ഇവരോട് ജില്ലാ കളക്ടറുടെ മുന്നില്‍ ഹാജരാകാന്‍ നോട്ടീസും നല്‍കിയിട്ടുണ്ട്.

വെള്ളായണിയില്‍ ഉത്സവസമിതി ജനറല്‍ കണ്‍വീനറടക്കം നൂറോളം പേര്‍ക്കെതിരേ നേമം പോലീസാണ് കേസെടുത്തത്. കാളിയൂട്ട് ഉത്സവത്തിന്റെ ഭാഗമായി നടന്ന ദിക്കുബലിയിലാണ് നിരവധിപേര്‍ പങ്കെടുത്തത്. വ്യാഴാഴ്ച രാത്രി കോലിയക്കോട് എന്ന സ്ഥലത്താണ് ദിക്കുബലി നടന്നത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വീടുകളിലേക്ക് നിറപറ എഴുന്നള്ളത്തുമുണ്ടായിരുന്നു. സര്‍ക്കാര്‍ മുന്‍കരുതലുകള്‍ മറികടന്ന് വീടുകളില്‍ സന്ദര്‍ശനം നടത്തിയതും ഗുരുതരവീഴ്ചയാണെന്ന് പോലീസ് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു.

വെള്ളായണി ദേവീ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച്‌ ആള്‍ക്കൂട്ട മുണ്ടായതിലും ഉത്സവസമിതി ജനറല്‍ കണ്‍വീനറടക്കം നൂറോളം പേര്‍ക്കെതിരേയും പോലീസ് കേസെടുത്തിട്ടുണ്ട്.

NO COMMENTS