കവി കിളിമാനൂര്‍ മധു അന്തരിച്ചു.

178

തിരുവനന്തപുരം : കവി കിളിമാനൂർ മധു(67)അന്തരിച്ചു. ഇന്ന് പുലർച്ചെ 3.50ന് തിരുവനന്തപുരം കോസ്‌‌മോ ആശുപത്രിയിലായിരുന്നു അന്ത്യം. കാൻസർ ബാധിതനായി കഴിഞ്ഞ ഒരുവർഷമായി ചികിത്സയിലായിരുന്നു. രോഗം കലശലായതിനെ തുടർന്ന് രണ്ടാഴ്ചമുമ്പാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മൃതദേഹം രാവിലെ പത്തുമണിയോടെ കുമാരപുരം താമരഭാഗം റോഡിലെ ടി.ആർ.എ 51ലെ ഷൈൻ വില്ലയിലെത്തിച്ചു.

കിളിമാനൂരില വണ്ടന്നൂരില്‍ ഇളയിടത്തു സ്വരൂപത്തിലെ കുന്നുമ്മേല്‍ രാജാക്കന്‍മാരുടെ ഈഞ്ചിവിളിയില്‍ 1952ലാണ് ജനനം. 1988 മുതല്‍ ദേശീയ അന്തര്‍ദേശീയ കവിസമ്മേളനത്തില്‍ മലയാള കവിതയെ പ്രതിനിധീകരിച്ചു പങ്കെടുത്തു. കേന്ദ്ര സാംസ്‌കാരിക വകുപ്പിന്റെ സീനിയര്‍ ഫെല്ലോഷിപ്പ് ലഭിച്ചിട്ടുണ്ട്.

റഷ്യന്‍ നോവലിസ്റ്റ് ടര്‍ജീനീവിന്റെ പിതാക്കന്‍മാരും പുത്രന്‍മാരും സംക്ഷിപ്ത വിവര്‍ത്തനം, ലോര്‍ക്കയുടെ ജര്‍മ, പരശുറാം രാമാനുജന്റെ ഹേ പരശുറാം എന്നീ നാടകങ്ങളും പരിഭാഷപ്പെടുത്തിയിട്ടുണ്ട്. സമയതീരങ്ങളില്‍, മണല്‍ ഘടികാരം, ഹിമസാഗരം, ചെരുപ്പ്, കണ്ണട, ജീവിതത്തിന്റെ പേര് തുടങ്ങിയകവിതാസമാഹാരങ്ങളും യാത്രയും ഞാനും പ്രണയത്തിലെപ്പോഴും എന്ന യാത്രാക്കുറിപ്പും രചിച്ചിട്ടുണ്ട്.

‘എഴുത്തുകാരും നദികളും’ എന്ന വിഷയത്തില്‍ പഠനംനടത്തി. കേരളത്തിലെ പ്രമുഖ 78 നാടന്‍ കലാരൂപങ്ങള്‍ 15 സി ഡികളിലായി കേന്ദ്ര സാംസ്‌കാരിക വകുപ്പിനുവേണ്ടി നിര്‍മ്മിച്ചിട്ടുണ്ട്. മലയാള സാഹിത്യത്തില്‍ ബിരുദാനന്തരബിരുദം. ജേണലിസത്തില്‍ യോഗ്യത നേടി. കരമനയിലായിരുന്നു താമസം .

മൃതദേഹം തിരുവനന്തപുരം പട്ടം പ്രൊഫ. ജോസഫ് മുണ്ടശ്ശേരി ഹാളില്‍ ഇന്ന് ഉച്ചക്ക് 2.30 മുതല്‍ പൊതുദര്‍ശനത്തിന് വയ്ക്കും. സംസ്‌കാരം വൈകീട്ട് 5.30ന് ശാന്തികവാടത്തില്‍.സംസ്കാരം ഇന്ന് വൈകിട്ട് 5ന് തൈക്കാട് ശ്മശാനത്തിൽ. രാധാകുമാരിയാണ് ഭാര്യ. ബംഗളൂരുവിൽ ഐ.ടി മേഖലയിൽ ജോലി നോക്കുന്ന രാമു, മനു, മീര എന്നിവർ മക്കളും ചിത്ര, സൗമ്യ, രാജേഷ് എന്നിവർ മരുമക്കളുമാണ്

NO COMMENTS