യൂദാസിന് മരണമില്ല….

340

അവന്‍
നഗര കവാടം കടന്നപ്പോള്‍,
ജനങ്ങള്‍ ആര്‍ത്തുവിളിച്ചു
പൂക്കളും ഇലകളും കൊണ്ട്
നിരത്തുകള്‍ അലങ്കരിച്ചിരുന്നു.
അവന്റെ നെറുകയില്‍
ഒലിവുചുംബനങ്ങള്‍ ചുവന്നു.
ജനസഞ്ചയത്തിന്‍റെ കടലിരമ്പം.
അമ്മക്ക് ആനന്ദം.
അവന്,
ആത്മാവില്‍
ആഴകടലിന്‍റെ മൗനം.
കടന്നുപോകലിന്‍റെ രാവില്‍,
രക്തത്താല്‍
പാനപാത്രവും
മാംസത്താല്‍
അത്താഴവും
പങ്കുവച്ചവന്‍.
ഒടുവില്‍,
അവനായി അവശേഷിച്ചത്
ഒറ്റുകാരന്‍റെ
സ്നേഹചുംബനം മാത്രം.
മുള്‍മുടിചൂടി,
ചാട്ടവരെറ്റ്.
അവന്‍
വേദനയുടെ
തീച്ചുഴിയില്‍
നീറുമ്പോള്‍,
കുന്തമുനയേറ്റ്
അവന്റെ
വാരിയെല്ലുടയുമ്പോള്‍,
കുരിശില്‍
അവന്‍ പിടഞ്ഞു മരിക്കുമ്പോള്‍,
എന്‍റെ
ആഹ്ലാദം
ബര്‍ന്നബാസിന്‍റെ
സ്വാതന്ത്ര്യത്തിലായിരുന്നു.
എന്‍റെ
ഹൃദയം
കാല്‍വരിയില്‍
ഇടതുകള്ളന്‍റെ
കനല്‍കണ്ണിലായിരുന്നു.
ആകാശമേ
ആത്മ സ്നേഹിതനെ
ഒറ്റുകൊടുത്ത
കുറ്റത്തിന്
എന്‍റെ
ഹൃദയം
പിളര്‍ക്കുകയെന്ന്‍
ആക്കല്‍ദാമ ഇപ്പോഴും നിലവിളിക്കുന്നു.

NO COMMENTS

LEAVE A REPLY