നോട്ട് മാറ്റം കള്ളപ്പണം തടയാന്‍ സ്വീകരിച്ച നടപടയല്ലെന്നു പിണറായി വിജയന്‍

257

തിരുവനന്തപുരം• 1000, 500 രൂപയുടെ നോട്ടുകള്‍ പിന്‍വലിച്ച നടപടി കള്ളപ്പണം തടയാന്‍ ഉദ്ദേശിച്ചു സ്വീകരിച്ചതല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കള്ളപ്പണ ലോബിക്ക് അവരുടെ പണം മാറ്റാനായി മുന്‍കൂട്ടി വിവരം നല്‍കിയെന്ന് ഇപ്പോള്‍ തെളിയുന്നു. കള്ളപ്പണക്കാര്‍ക്കു ബുദ്ധിമുട്ടുണ്ടായില്ല. സാധാരണ ജനങ്ങള്‍ക്കു മാത്രമാണു ബുദ്ധിമുട്ടുണ്ടായത്. ഇത്രയും ദിവസമായി ഒരു നടപടിയുമില്ല. കേന്ദ്രസര്‍ക്കാര്‍ നിസംഗത തുടരുകയാണ്. പഴയ നോട്ടുകള്‍ ഡിസംബര്‍ 30 വരെ ഉപയോഗിക്കാന്‍ അനുവദിക്കണമെന്നും ഡല്‍ഹിക്ക് പോകുന്നതിനു മുന്‍പായി മാധ്യമങ്ങളോടു സംസാരിക്കവെ അദ്ദേഹം അറിയിച്ചു.
നോട്ടുകള്‍ പിന്‍വലിക്കുന്ന നടപടി വിവരണാതീതമായ ബുദ്ധിമുട്ട് ഉണ്ടാക്കി. സംസ്ഥാന സര്‍ക്കാരിലേക്ക് അടയ്ക്കേണ്ട ബില്ലുകള്‍ക്ക് സമയം ഈ മാസം 30 വരെ നീട്ടിയതായും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. വൈദ്യുതി ബില്‍, വെള്ളക്കരം, പരീക്ഷാഫീസ് തുടങ്ങിയവയ്ക്കു പിഴ അടയ്ക്കേണ്ടതില്ല. എന്നാല്‍ വാറ്റ്, എക്സൈസ് നികുതികള്‍ക്ക് ഇളവു ബാധകമല്ല. നിരോധിച്ച നോട്ടുകള്‍ ഉപയോഗിക്കാന്‍ ഡിസംബര്‍ 30 വരെ സമയം അനുവദിക്കണമെന്ന കാര്യം കേന്ദ്ര ധനമന്ത്രിയെക്കണ്ടു ധരിപ്പിക്കാന്‍ ശ്രമിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

NO COMMENTS

LEAVE A REPLY