കേരളത്തില്‍ കൊല്ലപ്പെട്ട സിപിഎം പ്രവര്‍ത്തകരുടെ കാര്യം മറന്നുപോകരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

253

തൃശൂര്‍ : കേരളത്തില്‍ കൊല്ലപ്പെട്ട സിപിഎം പ്രവര്‍ത്തകരുടെ കാര്യം മറന്നുപോകരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കെ വി സുധീഷിനെ അച്ഛന്റെയും അമ്മയുടേയും മുന്നിലിട്ട് വെട്ടിക്കൊന്നവര്‍, അഴിക്കോടന്‍ രാഘവനെ കൊന്നവര്‍, ഇ പി ജയരാജനെയും പി ജയരാജനെയും കൊല്ലാന്‍ ആളെവിട്ടവര്‍ ഇവരെല്ലാം കൂടിയങ്ങ് തകര്‍ക്കാന്‍ നോക്കിയാല്‍ തകര്‍ന്ന് പോകുന്നതല്ല കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനമെന്ന് പിണറായി പറഞ്ഞു. തൃശൂരില്‍ സിപിഎം സംസ്ഥാന സമ്മേളന വേദിയിലായിരുന്നു പിണറായിയുടെ പരാമര്‍ശം.

ഇ പി യെ കൊല്ലാന്‍ ആളെ വിട്ടവര്‍ കണ്ണൂരില്‍ നിരാഹാരം കിടക്കുന്നതിന്റെ രാഷ്ട്രീയം കേരളീയ ജനത തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടികാട്ടി. സിപിഐഎമ്മിന്റെ ജനകീയാടിത്തറയാണ് ഇക്കൂട്ടര്‍ ഭയപ്പെടുന്നതെന്നും പിണറായി വ്യക്തമാക്കി. എല്ലാ വിധ ആക്രമണങ്ങളേയും ചെറുത്തുതോല്‍പ്പിക്കാന്‍ ശേഷിയുളള പ്രസ്ഥാനമാണ് സിപിഐഎം. പിറന്നു വീണ നാള്‍ മുതല്‍ ഭരണകൂടത്തിന്റെയും പ്രതിലോമശക്തികളുടെയും ആക്രമണത്തെ പരാജയപ്പെടുത്തിയ ചരിത്രമാണ് കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനുള്ളതെന്നും അദ്ദേഹം പറഞ്ഞു.

NO COMMENTS