പെട്രോള്‍ പമ്പ് സമരം: ബുധനാഴ്‌ച ചര്‍ച്ച

245

കൊച്ചി: സംസ്ഥാനത്ത് പെട്രോള്‍ പമ്പ് സമരം ജനങ്ങളെ വലച്ചു. എണ്ണ കമ്പനികള്‍ പമ്പുടമകള്‍ക്ക് നല്‍കുന്ന കമ്മീഷന്‍ വര്‍ദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം നടത്തുന്നത്. ബുധനാഴ്ച ദില്ലിയില്‍ നടക്കുന്ന ചര്‍ച്ചയില്‍ തീരുമാനമുണ്ടായില്ലെങ്കില്‍ ഞായറാഴ്ചകളില്‍ പമ്പുകള്‍ അടച്ചിടാനാണ് നീക്കം. സംസ്ഥാനത്തുള്ള രണ്ടായിരത്തിലേറെ പമ്പുകളില്‍ ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രേഡേഴ്‌സിന്റെ കീഴിലുള്ള 1,500 ഓളം പെട്രോള്‍ പമ്പുകളാണ് 24 മണിക്കൂര്‍ സമരത്തില്‍ പങ്കെടുക്കുന്നത്. കോഴിക്കോട് ജില്ലയില്‍ കേരള സ്‌റ്റേറ്റ് പെട്രോളിയം ട്രേഡേഴ്‌സ് അസോസിയേഷനും സമരത്തിലുണ്ട്. ഡീലര്‍ കമ്മീഷന്‍ വര്‍ദ്ധിപ്പിക്കുക, ബാഷ്പീകരണ നഷ്ടം തടയാന്‍ നടപടി എടുക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്. അര്‍ദ്ധരാത്രി മുതല്‍ ഭൂരിഭാഗം പമ്പുകളും അടഞ്ഞുകിടന്നതോടെ ജനം വലഞ്ഞു. സ്വകാര്യ എണ്ണക്കമ്പനികള്‍ നേരിട്ട് നടത്തുന്ന പമ്പുകളും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പമ്പുകളും അടക്കം തുറന്നുകിടന്ന പമ്പുകളിലെല്ലാം നല്ല തിരക്കുമായിരുന്നു. തിരക്ക് ചിലയിടങ്ങളില്‍ വാക്കേറ്റത്തിലേക്കും നീണ്ടു.
അനുകൂല തീരുമാനം ഉണ്ടായില്ലെങ്കില്‍ എല്ലാ ഞായറാഴ്ചകളിലും പമ്പുകള്‍ അടയ്ക്കാനാണ് ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രേഡേഴ്‌സിന്റെ ആലോചന. കേരളത്തിന് പുറമേ തമിഴ്‌നാട്, കര്‍ണാടക തുടങ്ങി ഒമ്പത് സംസ്ഥാനങ്ങളും പുതുച്ചേരി, ദില്ലി തുടങ്ങിയ കേന്ദ്രഭരണ പ്രദേശങ്ങളിലെ ഒരു വിഭാഗം പമ്പുകളും സമരത്തിലാണ്.

NO COMMENTS

LEAVE A REPLY