ക്വാറികളുടെയും പാറമടകളുടെയും പ്രവർത്തനങ്ങളിൽ ജനങ്ങൾക്ക് ആശങ്ക വർധിക്കുന്നു: നിയമസഭാ സമിതി.

76

കാക്കനാട്: ക്വാറികളുടെയും പാറമടകളുടെയും പ്രവർത്തനങ്ങളെ കുറിച്ച് പ്രളയത്തിന് ശേഷം ജനങ്ങളിൽ ആശങ്ക വർധിച്ചിരിക്കുകയാണെന്ന് നിയമസഭയുടെ പരിസ്ഥിതി കമ്മറ്റി ചെയർമാൻ മുല്ലക്കര രത്നാകരൻ എം.എൽ.എ. ക്വാറികളുടെയും പാറമടകളുടെയും പ്രവർത്തനങ്ങളെ കുറിച്ച് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടത്തിയ തെളിവെടുപ്പിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പരിസ്ഥിതി കമ്മിറ്റിക്ക് മുൻപാകെ വരുന്ന പരാതികളിൽ 40% വും ഇതുമായി ബന്ധപ്പെട്ടതാണ്. അതു കൊണ്ട് തന്നെ ജനങ്ങളുടെ ആശങ്ക അകറ്റുന്ന വിധം ശാസ്ത്രീയമായ വിവരശേഖരണവും വിശകലനവുമാണ് കമ്മിറ്റി നടത്തുന്നത്.ഇതിന് ശേഷം റിപ്പോർട്ട് തയ്യാറാക്കും.

നിർമ്മാണമേഖല സ്തംഭിക്കാതെയും പരിസ്ഥിതിക്ക് കോട്ടം തട്ടാതെയുമായിരിക്കണം പാറഖനനം. ഇതിനാവശ്യമായ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്നുറപ്പാക്കാൻ വകുപ്പുകൾ ഏകീകൃത സ്വാഭാവത്തോടെ പ്രവർത്തിക്കണം. നിർഭാഗ്യ വശാൽ പാറമടകളുടെയും ക്വാറികളുടെയും പ്രവർത്തനത്തെ കുറിച്ച് കൃത്യമായ വിവരങ്ങൾ ഉദ്യോഗതല ത്തിലില്ല. കോടതികളിൽ നടക്കുന്ന കേസുകളിൽ ക്വാറി ഉടമകൾ ജയിക്കുന്നത് പഠന വിധേയമാക്കണം. കോടതി ഉത്തരവ് ഉണ്ടെന്ന പേരിൽ നിയമലംഘനം നടത്താൻ പാറമടകളെ അനുവദിക്കാൻ പാടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പാറമടകളുടെയും ക്വാറികളുടെയും പ്രവർത്തനങ്ങളെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും മൈനിങ്ങ് ആന്റ് ജിയോളജി, ജലസേചനം, മലിനീകരണ നിയന്ത്രണ ബോർഡ്, വ്യവസായം, ആരോഗ്യം, പോലീസ്, വനം, ഭൂഗർഭ ജലം, തുടങ്ങിയ വകുപ്പുകള്‍ അടിയന്തരമായി നൽകാൻ സമിതി നിർദേശിച്ചു. ഇത് പരിഗണിച്ച ശേഷം അടുത്ത നിയമസഭാ സമ്മേളനത്തിൽ റിപ്പോർട്ട് നിയമസഭയിൽ സമര്‍പ്പിക്കാനാണ് ശ്രമിക്കുന്നതെന്നും സമിതി വ്യക്തമാക്കി.

മൂവാറ്റുപുഴ താലൂക്കിലെ കല്ലൂർക്കാട് മണിയന്തടം, തിരുമാറാടി, കുന്നത്തുനാട് താലൂക്കിലെ പൂതൃക്ക, കിഴക്കമ്പലം, അങ്കമാലി താലുക്കിലെ കറുകുറ്റി എന്നിവിടങ്ങളിൽ നിന്ന് ക്വാറികൾക്കെതിരെ പരാതിയുമായി നാട്ടുകാർ നിയമസഭാ സമിതിക്ക് മുമ്പാകെ എത്തി.

എം.എൽ.എമാരായ എം.വിൻസന്റ്, അനിൽ അക്കര, കെ.ബാബു, ഒ.ആർ.കേളു, കെ.വി വിജയദാസ് എന്നിവരടങ്ങുന്ന സമിതിയാണ് തെളിവെടുപ്പ് നടത്തിയത്. ജില്ലാ കളക്ടർ എസ്.സുഹാസ്, എ.ഡി.എം. കെ.ചന്ദ്രശേഖരൻ നായർ, സബ് കളക്ടർ സ്നേഹിൽകുമാർ സിങ്ങ് തുടങ്ങിയവരും തെളിവെടുപ്പിൽ പങ്കെടുത്തു.

NO COMMENTS