പ്രതിഭാ പോഷണത്തിന് സഹായിക്കുന്ന വിഷയങ്ങളും ഓൺലൈൻ ക്‌ളാസിൽ ഉൾപ്പെടുത്തും: മുഖ്യമന്ത്രി

10

തിരുവനന്തപുരം : കുട്ടികളിലെ പ്രതിഭാ പോഷണത്തിന് സഹായിക്കുന്ന വിഷയങ്ങളും ഓൺലൈൻ ക്‌ളാസിൽ ഉൾപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തിരുവനന്തപുരം കോട്ടൺഹിൽ സ്‌കൂളിൽ സംസ്ഥാനതല സ്‌കൂൾ പ്രവേശനോത്സവം ഓൺലൈൻ ആയി ഉത്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. വിദ്യാർത്ഥികളുടെ മാനസികോല്ലാസത്തിനാവശ്യമായ കാര്യങ്ങളും ടെലിവിഷൻ ക്‌ളാസുകളിൽ നൽകും. സംഗീതം, ചിത്രകല, കായികം തുടങ്ങിയ വിഷയങ്ങൾ ചാനലിലൂടെയും വിദ്യാഭ്യാസ വകുപ്പിന്റെ യുട്യൂബ് ചാനലുകളിലൂടെയും ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കോവിഡ് കാലത്ത് സ്‌കൂൾ വിദ്യാഭ്യാസ രംഗത്ത് കേരളത്തിന് ക്രിയാത്മകമായി ഒട്ടേറെ കാര്യങ്ങൾ ചെയ്യാനായി. ഈ രംഗത്ത് ലോകത്തിന് തന്നെ മാതൃകയാണ് കേരളം.

പുത്തനുടുപ്പുകളിട്ട് പുസ്തക സഞ്ചി തൂക്കി പൂമ്പാറ്റകൾ ആയി വിദ്യാർത്ഥികൾ സ്‌കൂളുകളിലേക്ക് വരുന്ന കാലം വിദൂരമല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. കോവിഡ് മൂന്നാം തരംഗം ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണം. കുട്ടികൾ വീടുകളിൽ തന്നെ കഴിയണം. സ്വന്തം അധ്യാപകരുമായി വിദ്യാർത്ഥികൾക്ക് നേരിട്ട് ആശയവിനിമയം നടത്താൻ കഴിയുന്ന സംവിധാനം ഇത്തവണ ഏർപ്പെടുത്തുന്നുണ്ട്. ഇത് ഘട്ടം ഘട്ടമായി നടപ്പാക്കും. 45 ലക്ഷം വിദ്യാർത്ഥികൾക്കാണ് ഓൺലൈൻ ക്‌ളാസ് നൽകേണ്ടിയിരുന്നത്. ഇതിൽ രണ്ടര ലക്ഷം പേർക്ക് ഓൺലൈൻ ക്‌ളാസിന് ബുദ്ധിമുട്ടുണ്ടായിരുന്നു. കേരളം ഒറ്റക്കെട്ടായി നിന്ന് ഇതിന് പരിഹാരം ഉണ്ടാക്കി. ഡിജിറ്റൽ അന്തരത്തെ ബഹുജന പിന്തുണയോടെ സംസ്ഥാനം അതിജീവിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.

സവിശേഷ സ്‌കൂളുകളിലേതടക്കമുള്ള വിദ്യാർത്ഥികളുടെ പ്രശ്‌നങ്ങൾ തിരിച്ചറിഞ്ഞ് മികച്ച നിലയിൽ ഡിജിറ്റൽ – ഓൺലൈൻ ക്ളാസുകൾ എല്ലാവരിലേക്കും എത്തിക്കാനുള്ള പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുമെന്ന് ചടങ്ങിൽ അധ്യക്ഷനായ പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. വീടുകളിൽ ആണെങ്കിലും ആധുനിക സാങ്കേതിക സൗകര്യങ്ങളുടെ സഹായത്തോടെ പ്രവേശനോത്സവം നടത്തുകയാണ്. ഇരിക്കുന്നത് അകലങ്ങളിൽ ആണെങ്കിലും മനസ്സുകൊണ്ട് എല്ലാവരും തൊട്ടടുത്താണ്. ഡിജിറ്റൽ ക്ലാസിലെ അടുത്ത ഘട്ടം എന്ന നിലയിൽ ഓൺലൈൻ ക്ലാസുകളിലൂടെ അധ്യാപകരോട് നേരിട്ട് സംശയങ്ങൾ ചോദിച്ചറിയാനും ആശയവിനിമയം നടത്താനുമുള്ള സാഹചര്യം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാമെന്നും മന്ത്രി പറഞ്ഞു.

പ്രവേശനോത്‌സവ ഗീതത്തോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അക്ഷരദീപം തെളിയിച്ചു. ഗതാഗത മന്ത്രി അഡ്വ. ആന്റണി രാജു, ഭക്ഷ്യപൊതുവിതരണ മന്ത്രി അഡ്വ. ജി. ആർ. അനിൽ, മേയർ എസ്. ആര്യ രാജേന്ദ്രൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഡി. സുരേഷ് കുമാർ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു. മമ്മൂട്ടി, മോഹൻലാൽ, സച്ചിദാനന്ദൻ, ശ്രീകുമാരൻ തമ്പി, പി ടി ഉഷ, ബെന്യാമിൻ, ഗോപിനാഥ് മുതുകാട്, സുരാജ് വെഞ്ഞാറമൂട് തുടങ്ങിയവർ ഓൺലൈനിലൂടെ ആശംസകൾ നേർന്നു. പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ. പി. എം. മുഹമ്മദ് ഹനീഷ് സ്വാഗതവും സമഗ്ര ശിക്ഷാ കേരളം സ്റ്റേറ്റ് പ്രൊജക്ട് ഡയറക്ടർ ഡോ. എ. പി. കുട്ടികൃഷ്ണൻ നന്ദിയും പറഞ്ഞു. പൊതു വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ കെ. ജീവൻ ബാബു സന്നിഹിതനായിരുന്നു.

NO COMMENTS