ചെന്നൈ: കേരള തമിഴ്നാട് അതിർത്തിയായ കളിയിക്കാവിളയിൽ വെടിയേറ്റ് കൊല്ലപ്പെട്ട എ.എസ്.ഐ വിൽസണിന്റെ കുടുംബത്തിന് തമിഴ്നാട് സർക്കാർ ഒരു കോടി രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. കുടുംബത്തിലെ ഒരാൾക്ക് സർക്കാർ ജോലി നൽകാനും തീരുമാനമായി. നേരത്തെ ഒരുകോടി രൂപ നഷ്ടപരിഹാരം നൽകണമെന്നാവശ്യപ്പെട്ട് നാട്ടുകാർ മാർത്താണ്ഡത്ത് റോഡ് ഉപരോധിച്ചിരുന്നു.
മുഖ്യപ്രതികളായ അബ്ദുൾ ഷമീം, തഫീക്ക് എന്നിവർക്കായി പോലീസ് ലുക്ക് ഔട്ട് നോട്ടീസും ഇറക്കി. വിൽസൺ വെടിയേറ്റും കുത്തേറ്റും മരണപ്പെട്ടെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കൊലപാതകം ആസൂത്രിതമെന്നാണ് എഫ്ഐആർ റിപ്പോർട്ടിൽ പറയുന്നത്. സംഭവത്തിൽ മറ്റൊരു എസ്ഐ ദൃസാക്ഷിയാണെന്നും എഫ്ഐആർ റിപ്പോർട്ടിലുണ്ട്.
തീവ്രവാദ ബന്ധം സംശയിച്ച് പ്രതികളുമായി ബന്ധമുള്ളവരെ നേരത്തെ തമിഴ്നാട് ക്യൂ ബ്രാഞ്ച് കസ്റ്റഡിയിലെടുത്തിരുന്നു. ഇതിന്റെ പ്രതികാരമാണ് എഎസ്ഐയുടെ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സംശയം. അതേസമയം പ്രതികളുടെ തീവ്രവാദ ബന്ധം സംബന്ധിച്ച പരാമർശങ്ങൾ എഫ്ഐആർ റിപ്പോർട്ടിലില്ല