അഗതി മന്ദിരങ്ങളിലെയും ക്ഷേമ സ്ഥാപനങ്ങളിലെയും താമസക്കാർക്ക് ഓണക്കിറ്റ് നൽകും

21

കോവിഡ് 19 വ്യാപനം നിലനിൽക്കുന്ന സാഹചര്യത്തിലും ഓണം പ്രമാണിച്ചും സംസ്ഥാനത്തെ അംഗീകൃതവും അല്ലാത്തതുമായ അഗതി മന്ദിരങ്ങൾ, അനാഥാലയങ്ങൾ, ക്ഷേമസ്ഥാപനങ്ങൾ, ക്ഷേമ ആശുപത്രികൾ, കന്യാസ്ത്രീ മഠങ്ങൾ, ആശ്രമങ്ങൾ, മാനസിക ആരോഗ്യ കേന്ദ്രങ്ങൾ തുടങ്ങിയവയിലെ താമസക്കാർക്ക് കൂടി സംസ്ഥാനത്തെ റേഷൻ കാർഡുടമകൾക്ക് നൽകുന്ന അതേ സ്‌പെഷ്യൽ ഓണക്കിറ്റ് നൽകാൻ സംസ്ഥാന സർക്കാർ ഉത്തരവായി.

നാല് പേർക്ക് ഒരു കിറ്റ് എന്ന ക്രമത്തിൽ ആഗസ്റ്റിൽ വിതരണം ആരംഭിക്കും. ഒരു റേഷൻ കാർഡിലും ഉൾപ്പെടാത്ത ട്രാൻസ്‌ജെന്ററിന് ആധാർ പരിശോധന നടത്തി ഉറപ്പ് വരുത്തിയ ശേഷം മേൽ പ്രകാരമുള്ള ഓണക്കിറ്റ് നൽകുന്നതിന് സപ്ലൈകോയെ ചുമതലപ്പെടുത്തി.

മറ്റ് യാത്രാ സൗകര്യങ്ങൾ തീരെ ഇല്ലാത്ത അർഹതപ്പെട്ട റേഷൻ വിഹിതം കൈപ്പറ്റുന്നതിന് വളരെ ദൂരം യാത്ര ചെയ്യേണ്ടി വരുന്ന പട്ടികവർഗ്ഗ ഊരുകളിൽ സഞ്ചരിക്കുന്ന റേഷൻ എന്ന സംസ്ഥാന സർക്കാരിന്റെ പദ്ധതിയിൽ ഉൽപ്പെടുത്തി ഓണക്കിറ്റും പ്രതിമാസ ഭക്ഷ്യധാന്യ വിഹിതവും മണ്ണെണ്ണയും നേരിട്ട് എത്തിക്കുന്നതിന് തീരുമാനിച്ചിട്ടുണ്ട്. അതിന്റെ ഭാഗമായി ജില്ലാ സപ്ലൈ ഓഫീസർമാർ, ട്രൈബൽ ഡവലപ്‌മെന്റ്, ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർമാർ എന്നിവരുടെ സഹായത്തോടെ പട്ടികവർഗ കോളനികളുടെ വിശദാംശം തയ്യാറാക്കിയിട്ടുണ്ട്.

ഇതനുസരിച്ച് സ്‌പെഷ്യൽ ഓണക്കിറ്റുകളും ഈ മാസത്തെ റേഷൻ വിതരണവും തിരുവനന്തപുരം ജില്ലയിലെ വിതുര പൊടിയാക്കാല ട്രൈബൽ സെറ്റിൽമെന്റ് കോളനിയിൽ ആഗസ്റ്റ് 15 രാവിലെ 11 മണിക്ക് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി അഡ്വ. ജി. ആർ. അനിൽ നിർവ്വഹിക്കും. സംസ്ഥാന സർക്കാർ വിതരണം ചെയ്യുന്ന സ്‌പെഷ്യൽ ഓണക്കിറ്റ് വെള്ളിയാഴ്ച വരെ 26,48,800 പേർ കൈപ്പറ്റിയിട്ടുണ്ട്.

NO COMMENTS