ഉദ്യോഗസ്ഥർ റോഡ് പരിശോധിച്ച് എല്ലാ മാസവും ഫോട്ടോ സഹിതം റിപ്പോർട്ട് നൽകണം: മന്ത്രി മുഹമ്മദ് റിയാസ്

31

പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ റോഡുകളുടെ അവസ്ഥ ഓരോ മാസവും പരിശോധിച്ച് ഫോട്ടോ സഹിതം റിപ്പോർട്ട് നൽകുന്നതിന് നടപടിയായതായി മന്ത്രി മുഹമ്മദ് റിയാസ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. അടുത്ത വർഷം ആദ്യം ഇത് ആരംഭിക്കും. ഒരു അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനിയറുടെ പരിധിയിൽ 500 കിലോമീറ്റർ റോഡ് ആണ് വരുന്നത്. ഇത് പരിശോധിച്ചാണ് ഫോട്ടോ സഹിതമുള്ള റിപ്പോർട്ട് നൽകേണ്ടത്. റിപ്പോർട്ട് ചീഫ് എൻജിനിയറും മന്ത്രിയുടെ ഓഫീസിലും പരിശോധിക്കാൻ സംവിധാനമുണ്ടാകും. റോഡുകളുടെ ഗുണനിലവാരം പരിശോധിക്കാൻ പ്രത്യേക ടീം രൂപീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ റോഡുകളുടെ പരിപാലന കാലാവധി പരസ്യപ്പെടുത്തുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം ഡിസംബർ നാലിന് രാവിലെ 9 ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസും ചലച്ചിത്രതാരം ജയസൂര്യയും മാസ്‌ക്കറ്റ് ഹോട്ട ലിൽ നടക്കുന്ന ചടങ്ങിൽ നിർവഹിക്കും. ഡിസംബർ പത്തിനകം എല്ലാ മണ്ഡലങ്ങളിലും എം. എൽ. എമാർ പദ്ധതി ഉദ്ഘാടനം ചെയ്യും. ഒന്നാം ഘട്ടത്തിൽ റോഡുകളുടെ വിശദാംശങ്ങൾ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിരുന്നു. രണ്ടാം ഘട്ടത്തിൽ റോഡുകളിൽ ഡി. എൽ. പി ബോർഡുകൾ സ്ഥാപിക്കും. ഇതിൽ റോഡിന്റെ വിശദാംശങ്ങളും കരാറുകാരന്റെ പേര്, ഫോൺ നമ്പർ, ബന്ധപ്പെട്ട പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥന്റെ പേര്, ഫോൺ നമ്പർ എന്നിവ ഉണ്ടാവും. സംസ്ഥാനത്തെ 2514 പദ്ധതികളിൽ ഡി. എൽ. പി നിലനിൽക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.

മഴ മാറുന്നതോടെ റോഡുകളുടെ അറ്റകുറ്റപ്പണികൾ ആരംഭിക്കും. മഴക്കാലത്തും റോഡ് പണി നടത്താൻ കഴിയുന്ന സാങ്കേതിക വിദ്യയുടെ സാധ്യത പരിഗണിക്കുന്നുണ്ട്. മലേഷ്യയിൽ ഇത്തരത്തിലുള്ള സംവിധാനം ഉപയോഗിക്കു ന്നുണ്ട്. അറ്റകുറ്റപ്പണികൾക്കായി 273.41 കോടി രൂപ സർക്കാർ അനുവദിച്ചിട്ടുണ്ട്. മുൻവർഷം ഇത് 180 കോടി രൂപയായിരുന്നു. പരിപാലന കാലവാധി കഴിയുന്ന റോഡുകൾക്ക് റണ്ണിങ് കോൺട്രാക്ട് നൽകും. സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരമൊരു നടപടി. ഇതിനായി 137.41 കോടി രൂപ അനുവദിച്ചു. റോഡുകൾ തകരാതിരിക്കാൻ മികച്ച ഡ്രെയിനേജ് സംവിധാനം അത്യന്താപേക്ഷിതമാണെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.

സംസ്ഥാനത്തെ പൊതുമരാമത്ത് വകുപ്പിന്റെ റെസ്റ്റ് ഹൗസുകൾ പൊതുജനങ്ങൾക്ക് തുറന്നു കൊടുത്തതിലൂടെ ഒരു മാസം കൊണ്ട് 27, 84,213 രൂപ ലഭിച്ചു. 4604 പേർ ഓൺലൈനിൽ റെസ്റ്റ് ഹൗസുകൾ ബുക്ക് ചെയ്തതായി മന്ത്രി പറഞ്ഞു.

NO COMMENTS