ഖസാക്കിന്റെ ഇതിഹാസം നോവലിന്റെ നാടകാവിഷ്കാരത്തിന്റെ പ്രദര്‍ശനം ഡല്‍ഹി ഹൈക്കോടതി തടഞ്ഞു

171

ന്യൂഡല്‍ഹി • മലയാളത്തിന്റെ ഇതിഹാസം ഒ.വി.വിജയന്റെ ഖസാക്കിന്റെ ഇതിഹാസം നോവലിന്റെ നാടകാവിഷ്കാരത്തിന്റെ പ്രദര്‍ശനം ഡല്‍ഹി ഹൈക്കോടതി തടഞ്ഞു. നാടകത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പകര്‍പ്പവകാശം ലംഘിച്ചതായി ചൂണ്ടിക്കാട്ടി ഒ.വി.വിജയന്റെ മകന്‍ മധു വിജയന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ ഇടപെടല്‍.
ഒ.വി.വിജയന്റെ മരണശേഷം അദ്ദേഹത്തിന്റെ കൃതികളുടെയെല്ലാം പകര്‍പ്പവകാശം മധുവിനാണ്. എന്നാല്‍ അദ്ദേഹത്തിന്റെ അനുമതി വാങ്ങാതെ ഖസാക്ക് നാടകമാകുകയും കേരളത്തിനകത്തും പുറത്തും പലവേദികളിലും അവതരിപ്പിക്കപ്പെടുകയും ചെയ്തു. നാടകത്തിന്റെ സംവിധായകന്‍ ദീപന്‍ ശിവരാമനുമായി ബന്ധപ്പെട്ടിട്ടും ഫലമുണ്ടാകാതെ വന്നപ്പോള്‍ പകര്‍പ്പവകാശ ലംഘനം ചൂണ്ടിക്കാട്ടി മധു വിജയന്‍ നേരത്തേ നോട്ടീസ് അയച്ചിരുന്നു. മധുവില്‍നിന്ന് നാടകാവിഷ്കാരത്തിനുള്ള അനുമതി വാങ്ങിക്കൊള്ളാമെന്ന് ദീപന്‍ ഇ-മെയില്‍ വഴി പ്രതികരിച്ചെങ്കിലും അതുണ്ടായില്ല. നവംബര്‍ 11 മുതല്‍ 13 വരെ മുംബൈയില്‍ നാടകം അവതരിപ്പിക്കാനുള്ള ഒരുക്കങ്ങളുമായി നാടകത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ മുന്നോട്ടുപോകുമ്ബോഴാണ് മധു കോടതിയെ സമീപിച്ചത്. ഇന്ത്യയിലെ വിവിധ സ്ഥലങ്ങളില്‍ പകര്‍പ്പവകാശം ലംഘിച്ചുകൊണ്ട് നാടകം നടത്തുന്നതായി അദ്ദേഹം ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. മധു സമര്‍പ്പിച്ച തെളിവുകള്‍ പരിശോധിച്ചാണ് വിധി. ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ ഖസാക്കിന്റെ ഇതിഹാസം മറ്റേതെങ്കിലും രൂപത്തില്‍ പുനര്‍നിര്‍മ്മിക്കുന്നതോ പ്രദര്‍ശിപ്പിക്കുന്നതോ സംപ്രേഷണം ചെയ്യുന്നതോ അവതരിപ്പിക്കുന്നതോ തടഞ്ഞുകൊണ്ടാണ് ഹൈക്കോടതിയുടെ ഉത്തരവ്. നവംബര്‍ 28നാണ് ഈ കേസില്‍ ഇനി വാദം കേള്‍ക്കുന്നത്. ജസ്റ്റീസ് രാജിവ് സഹായ് എന്‍ഡ്ലോയുടെ ബഞ്ചാണ് കേസ് പരിഗണിച്ചത്.

NO COMMENTS

LEAVE A REPLY