എവിടെയും പ്രസിദ്ധരാകാൻ കഴിയാത്തവരാണ് എല്ലാ അമ്മമാരും

377

കുഞ്ഞിലെ നീ തന്ന സ്നേഹത്തിന് തുല്യമായ്,
സ്നേഹമീ ഭൂവിൽ ഇല്ല.
നീ തന്ന സ്നേഹത്തിനു പകരാമേകാൻ,
എൻ കൈകളിൽ ഇന്നൊന്നും ബാക്കിയില്ല

വളരെ ചെറുപ്പത്തിൽ നാട് വിട്ട് പോയ ബഷീർ ഒരുപാട് നാടുകളിൽ കറങ്ങി അലഞ്ഞതിന് ശേഷം വർഷങ്ങൾക്ക് ശേഷം ഒരു രാത്രി വീട്ടിൽ തിരിച്ചെത്തി വാതിൽക്കൽ മുട്ടി ഉമ്മവാതിൽ തുറന്നു. മകനെ കണ്ട ഉടനെ ആ ഉമ്മ ചോദിച്ചു നീ വല്ലതും കഴിച്ചോ ? ബഷീർ പറഞ്ഞു ഇല്ല . നിനക്കുള്ള ഭക്ഷണം ഞാൻ എടുത്തു വച്ചിട്ടുണ്ട്. പോയി എടുത്തു കഴിക്കുക എന്ന്. അത്ഭുതത്തോടെ ഉമ്മയോട് മകൻ ചോദിച്ചു . ഉമ്മ ഞാൻ ഇന്ന് വരുമെന്ന് എങ്ങനെ അറിയാമായിരുന്നു. ഉമ്മ പറഞ്ഞു മോനെ നീ ഈ വീട് വിട്ടു പോയ അന്ന് മുതൽ നിനക്കുള്ള ഭക്ഷണം എടുത്തു വച്ചിട്ടല്ലാതെ ഞാൻ കിടന്നുറങ്ങുകയില്ല.

മലയാളത്തിലെ വിശ്വ പ്രസിദ്ധ എഴുത്തുകാരൻ വൈക്കം മുഹമ്മദ് ബഷീറിന്റെ ഓർമയുടെ അറകൾ എന്ന കൃതിയിൽ അനുസ്മരിക്കുന്ന അനുഭവ കുറിപ്പാണിത് .ഇതേ കൃതിയിൽ അനുസ്മരിക്കുന്ന മറ്റൊരു സംഭവം കൂടെയുണ്ട്. ഒരുപാട് പുരസ്കാരങ്ങളും അവാർഡുകളും കിട്ടിയത്തിനു ശേഷം ബഷീറിന്റെയടുത്ത് ഒരു മാധ്യമ പ്രവർത്തകൻ അഭിമുഖ സംഭാഷണത്തിൽ നിങ്ങളുടെ ജീവിത്തൽ ഏറ്റവും വലിയ സന്തോഷം നേടിയ സന്ദർഭം ഏതാണ് ചോദിച്ചു .അത് ഏത് സന്ദർഭമാണ് എന്ന് ഓർത്തിട്ട് പറഞ്ഞത് മറ്റൊന്നായിരുന്നു.

ഒരുനാൾ എന്റെ മകൻ അനീസിന് ഒരു പനി ബാധിച്ചു . പനി ബാധിച്ച കുട്ടി അനക്കമില്ലാത്ത അവസ്ഥയായി മാറിയിരുന്ന സമയം . എന്ത് ചെയ്യണമെന്നറിയാതെ കുട്ടി മരിച്ചോ ജീവിച്ചോ എന്ന് തിരിച്ചറിയാത്ത സമയത്തു കുഞ്ഞിനേയും എടുത്ത് ഡോക്ടറുടെ അടുത്തേക്ക് ഓടി . ഓടുന്ന വഴിയിൽ എന്റെ കാലൊന്ന് മരകുറ്റിയിൽ തട്ടി വീഴുമ്പോൾ നെഞ്ചോട് ഞാൻ ചേർത്ത് പിടിച്ചിരുന്ന എന്റെ കുഞ്ഞു ഒന്ന് കരഞ്ഞു അതാണ് എന്റെ ജീവിതത്തിൽ ഏറ്റവും കൂടുതൽ സന്തോഷം തോന്നിയ സന്ദർഭമെന്ന് ബഷീർ പറഞ്ഞു.

മദ്യപിച്ചെത്തിയ മകന് അമ്മ കൊടുത്ത ചോറിന് വേവ് പോരാത്തതു കൊണ്ട് അമ്മയെ ചവിട്ടി കൊന്നതും.ഒരു വീട്ടിൽ ആരുമില്ലാതെ പുഴുവരിച്ചു നാറ്റം സഹിക്കവയ്യാതെ അയവാസികൾ വീട് കുത്തി തുറന്നു നോക്കുമ്പോൾ ഒരമ്മ ഒരു മുറിയുടെ ഒരു കോണിൽ മരിച്ചു കിടക്കുന്നിരുന്നതും നൊന്തു പെറ്റ മക്കളുണ്ടായിരിക്കെ ഒരമ്മ ദിവസങ്ങളായി ആരോരുമില്ലാതെ കിടന്നിരുന്നതും നിത്യ സംഭവങ്ങളായി മാറിയിരിക്കുന്നു.

വിശപ്പ് സഹിക്കാന്‍ കഴിയാതെ മക്കളെ ശിശുക്ഷേമ സമിതിക്ക് കൈമാറിയ അമ്മ .ജീവിച്ചിരിക്കുന്ന അമ്മയ്ക്ക് കുഴിമാടം ഒരുക്കിയ മകൻ, പ്രായമായ അമ്മയെ പരിചരിക്കുന്നതിൽ പ്രയാസം വർദ്ധിച്ച മകൻ ജീവനോടെ കുഴിച്ചു മൂടി. ഇതെല്ലം ഒരു അമ്മയുടെ മാത്രം കഥയല്ല ഒരുപാട് അമ്മമാരുടെ കഥയാണ് .

സ്കൂളിൽ നടന്ന ഒരു യോഗത്തിൽ അധ്യാപകർ രക്ഷാകർത്താക്കളോട് ചോദിച്ചു നിങ്ങളുടെ ജീവിതത്തിൽ ഏറ്റവും പ്രിയപ്പെട്ടത് ആരാണ് എന്ന് ഒരേ സ്വരത്തിൽ പറഞ്ഞത് നമ്മുടെ മക്കളാണ് . ഇതേ ചോദ്യം മക്കളോടും ഈ യോഗത്തിന് മുന്നേ നടന്ന ക്ളാസിൽ അധ്യാപകർ ചോദിച്ചിരുന്നു . അപ്പോൾ കുട്ടികൾ മറുപടി പറഞ്ഞത് അതെ അച്ഛനും അമ്മയും ,പാപ്പായും മമ്മിയും ,ഡാഡിയും മമ്മിയും ,വാപ്പയും ഉമ്മയും ഇവരാണ്
ഞങ്ങൾക്ക് ഏറ്റവും ഇഷ്ടപ്പെട്ടവർ .

ജീവിതത്തിൽ മാതാപിതാക്കൾ ഏറ്റവും പ്രിയപ്പെട്ടവരായിരിക്കെ ശൈശവത്തിൽ നിന്ന് കുറച്ചു മുതിർന്ന് യൗവ്വനത്തിലേക്ക് കുതിക്കുമ്പോൾ എപ്പോഴാണ് മാതാപിതാക്കൾ നിങ്ങളുടെ ജീവിതത്തിൽ നിന്ന് പടിയിറങ്ങിപോയത്

എല്ലാ മക്കളും ജനിക്കുന്നത് ശുദ്ധ പ്രകൃതിയോടെ ലോകത്തിലെല്ലാ അമ്മമാരും പ്രസവിച്ച കുഞ്ഞിനെ വെളുത്ത തുണിയിലാണ് ഏറ്റു വാങ്ങുന്നത് . കള്ളനും വ്യഭിചാരിയും ചതിയനും മദ്യപാനിയും തുടങ്ങി അക്രമകാരികളായിട്ടൊന്നുമല്ല അമ്മമാർ മക്കളെ പ്രസവിക്കുന്നത് .

മാതാപിതാക്കളാകുന്ന മഹാ ഭാഗ്യങ്ങളെ ചവിട്ടി എറിയുന്ന ഒരു തലമുറ നമുക്കിടയിൽ വളർന്നു വരുന്നു . നമുക്കൊരിക്കലും വിശദീകരിക്കാൻ കഴിയാത്ത നമ്മുടെ ജീവിതത്തിലെ ഏറ്റവും വലിയ വിസ്മയങ്ങളാണ് മാതാപിതാക്കൾ എന്ന സത്യം തിരിച്ചറിയേണ്ടതുണ്ട്

NO COMMENTS