മദ്യം നിരോധിച്ച ശേഷം ബീഹാറിലെ അപകട മരണങ്ങള്‍ 31 ശതമാനം കുറഞ്ഞെന്ന് നിതീഷ് കുമാര്‍

173

ബീഹാറില്‍ സമ്പൂര്‍ണ്ണ മദ്യ നിരോധനം നടപ്പിലാക്കിയ ശേഷം സംസ്ഥാനത്തെ റോഡ് അപകടങ്ങള്‍ 19 ശതമാനവും അപകട മരണങ്ങള്‍ 31 ശതമാനവും കുറഞ്ഞെന്ന് മുഖ്യമന്ത്രി നിതീഷ് കുമാര്‍ പറഞ്ഞു. ദേശീയ-സംസ്ഥാന പാതകള്‍ക്ക് 500 മീറ്റര്‍ ചുറ്റളവില്‍ മദ്യ വില്‍പന ശാലകള്‍ പ്രവര്‍ത്തിക്കരുതെന്ന സുപ്രീം കോടതി ഉത്തരവ് സ്വാഗതം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു. ഒരു സ്വകാര്യ ചടങ്ങില്‍ സംസാരിക്കവെയായിരുന്നു സമ്പൂര്‍ണ്ണ മദ്യ നിരോധനം കൊണ്ട് സംസ്ഥാനത്തുണ്ടായ നേട്ടങ്ങളെക്കുറിച്ച് മുഖ്യമന്ത്രി വാചാലനായത്. ഏപ്രില്‍ ഒന്നു മുതല്‍ സെപ്തംബര്‍ 30 വരെയുള്ള കണക്കെടുത്താന്‍ വാഹനാപകടങ്ങള്‍ 19 ശതമാനം കുറഞ്ഞിട്ടുണ്ട്. ഇതേ കാലയളവില്‍ സംസ്ഥാനത്തെ മൊത്തം വാഹനാപകടങ്ങളുടെ എണ്ണവും 31 ശതമാനം കുറഞ്ഞുവെന്ന് അദ്ദേഹം അവകാശപ്പെട്ടു. മദ്യത്തിന് പകരം പാല്‍, മധുരപലഹാരങ്ങള്‍, വസ്ത്രങ്ങള്‍, ഫര്‍ണിച്ചര്‍ എന്നിവയുടെ വില്‍പ്പന ഇക്കാലയളവില്‍ കൂടി. ജനങ്ങളുടെ ശ്രദ്ധയും പരിഗണനയും മാറിയെന്നുള്ളതിന്റെ തെളിവാണിതെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പില്‍ വാഗ്ദാനം നല്‍കിയതനുസരിച്ചാണ് ബിഹാറില്‍ നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഘട്ടംഘട്ടമായി സമ്പൂര്‍ണ മദ്യ നിരോധനം നടപ്പാക്കിയത്.

NO COMMENTS

LEAVE A REPLY