ദുരിതത്തില്‍ മുങ്ങി സരോജയും മക്കളും

157
photo credit : manorama

കൊച്ചി • പതിനാലു വയസുള്ള മകളെയും പതിനൊന്നു വയസുള്ള മകനെയും ചേര്‍ത്തുപിടിച്ച്‌ വഴിപോക്കര്‍ക്കു മുന്നിലേക്കു ‘ഭാഗ്യം’ നീട്ടുന്ന ഈ അമ്മയുടെ ദൗര്‍ഭാഗ്യത്തെക്കുറിച്ചു മാത്രം ആരും തിരക്കിയിട്ടില്ല. പനമ്ബിള്ളിനഗര്‍ കെ.സി.ജോസഫ് റോഡിനു സമീപത്തെ ലോട്ടറിതട്ടില്‍ രാത്രി 10വരെ ഇവരെ കാണാം.
”നന്നേ ഇരുട്ടിയിട്ടും മക്കളെയും കൂട്ടി വീട്ടില്‍ പോകാത്തതെന്തേയെന്ന്” ആരും ചോദിച്ചിട്ടില്ല. അങ്ങനെയെങ്കില്‍ ആകെയുള്ള സമ്ബാദ്യമായ മക്കളുടെ പാഠപുസ്തകങ്ങളും യൂണിഫോമും ലോട്ടറിത്തട്ടിനു കീഴെ അടുക്കിവച്ചു കണ്ണീര്‍വാര്‍ക്കുന്ന ഈ കുടുംബചിത്രം ഈ പെരുമഴക്കാലത്ത് ഉണ്ടാകുമായിരുന്നില്ല.
ചാറ്റല്‍മഴയുള്ള നഗരസന്ധ്യയില്‍ ലോട്ടറിത്തട്ടിനോടു ചേര്‍ന്നുള്ള തെരുവുവിളക്കിനു കീഴിലിരുന്നു പഠിക്കുകയാണ് എട്ടാംക്ലാസുകാരി റുസൈനയും അനുജന്‍ ആറാം ക്ലാസുകാരന്‍ നിഹാലും. ‘ഹോംവര്‍ക്കു’ ചെയ്യാന്‍ വീടല്ല, െതരുവാണ് ആശ്രയം. അതും മഴയൊഴിഞ്ഞ നേരം നോക്കണം. സ്കൂള്‍ വിട്ടുവന്നാല്‍ റുസൈനയ്ക്ക് വസ്ത്രം മാറാനൊരു മറ പോലുമില്ല. അതിനു പിറ്റേന്നു പുലര്‍ച്ചവരെ കാത്തിരിക്കണം.
മഴ ആര്‍ത്തലച്ചു പെയ്യുമ്ബോള്‍ തട്ടിന്‍കീഴിലെ ഇത്തിരിസ്ഥലത്ത് അമ്മ സരോജയെ (48) കെട്ടിപ്പിടിച്ചിരിക്കും ഈ കുഞ്ഞുങ്ങള്‍. രാത്രി 10 വരെയാണു കച്ചവടം. ആരെങ്കിലും കുറിയെടുത്താലോ എന്നു കരുതിയല്ല ഈ നീണ്ടുപോകല്‍. രാത്രിയൊന്നു വളര്‍ന്നുകിട്ടാനാണു കാത്തിരിപ്പ്. പത്തായാല്‍ മക്കളെയും കൂട്ടി സൗത്ത് റെയില്‍വേ സ്റ്റേഷനിലേക്കു പോകും. രാത്രിയുറക്കം പ്ലാറ്റ്ഫോമില്‍. വെളുക്കും മുന്‍പ് തട്ടിനരികിലെത്തും. പനമ്ബിള്ളി നഗര്‍ ഷോപ്പിങ് കോംപ്ലക്സിലെ പൊതുശുചിമുറിയില്‍ കുളിക്കും, വസ്ത്രം മാറും. ആളും വെളിച്ചവും വരുംമുന്‍പ് പ്രഭാതകൃത്യങ്ങള്‍ പൂര്‍ത്തിയാക്കും.
റുസൈന എറണാകുളം ഗവ. ഗേള്‍സ് എച്ച്‌എസ്‌എസിലും നിഹാല്‍ തേവര സെന്റ് മേരീസിലുമാണു പഠിക്കുന്നത്. അപമാനം ഭയന്നു സ്കൂളിലെ സഹപാഠികളോടും അധ്യാപകരോടും ഈ കുരുന്നുകള്‍ സങ്കടം പങ്കുവച്ചിട്ടില്ല. എറണാകുളം കമ്മട്ടിപ്പാടം സ്വദേശിനിയായ സരോജയെ ഇതരമതസ്ഥനായ പുരുഷനെ വിവാഹം ചെയ്തതിന്റെ പേരില്‍ വര്‍ഷങ്ങള്‍ക്കു മുന്‍പേ വീട്ടുകാര്‍ ഉപേക്ഷിച്ചതാണ്. ലോട്ടറി വില്‍പനക്കാരനായ ഭര്‍ത്താവിനും കുഞ്ഞുങ്ങള്‍ക്കുമൊപ്പം വാടകവീടുകളില്‍ മാറിമാറി കഴിഞ്ഞു.
വീടു നോക്കാത്തയാളായിരുന്നു ഭര്‍ത്താവെന്നു സരോജ പറയുന്നു. തനിക്കും കുഞ്ഞുങ്ങള്‍ക്കും ആഹാരമോ വസ്ത്രമോ തന്നിട്ടില്ല. ആറുമാസം മുന്‍പ് ഭര്‍ത്താവ് ഉപേക്ഷിച്ചു പോയി. പണമില്ലാതെ വന്നപ്പോള്‍ വീടൊഴിയേണ്ടി വന്നു. ജീവിക്കാന്‍ കടമെടുത്തു ലോട്ടറി കച്ചവടം തുടങ്ങി. കച്ചവടത്തിലെ മിടുക്കുകളറിയാത്തതിനാല്‍ കാശും കാര്യമായി കിട്ടാറില്ല. ‘വിധിയെ പഴിക്കുന്നില്ല.
മക്കളെയും കൂട്ടി റോഡിലിരിക്കുമ്ബോള്‍ പല ദുരനുഭവങ്ങളുമുണ്ടാകാറുണ്ട്. റെയില്‍വേ സ്റ്റേഷനില്‍ പൊലീസുകാര്‍ ഇറക്കിവിടാന്‍ നോക്കും. നേരം വെളുപ്പിച്ചോട്ടെ എന്നു കരഞ്ഞു പറയുമ്ബോള്‍ സമ്മതിക്കും. കുഞ്ഞുങ്ങളെ അവരും കാണുന്നതാണല്ലോ. വസ്ത്രം മാറാന്‍ ഒരു മറ പോലുമില്ലെന്നതാണു മോളുടെ സങ്കടം. കയറിക്കിടക്കാന്‍ ഒരഭയമുണ്ടാകണേ എന്നാണു പ്രാര്‍ഥന’- സരോജ പറയുന്നു.
courtesy : manorama online

NO COMMENTS

LEAVE A REPLY