ലോലിത കൊലക്കേസിലെ പ്രതി പിടിയിൽ

202

കോയമ്പത്തൂർ∙ തൃശൂരില്‍നിന്നു കാണാതായ വീട്ടമ്മ ലോലിത(42)യെ കൊലപ്പെടുത്തിയ കേസിലെ പ്രതി പിടിയിൽ. തൃശൂർ സ്വരാജ് റൗണ്ടില്‍ ഓടുന്ന ടെംപോ ട്രാവലറിന്റെ ഡ്രൈവറെയാണ് കസ്റ്റഡിയിലെടുത്തിയത്. ചേറ്റുപുഴ സ്വദേശിനിയായ ലോലിതയെ ബുധനാഴ്ച രാത്രിയാണു കാണാതായത്. പൊള്ളാച്ചി – ധാരാപുരം റോഡരികിലുള്ള പറമ്പിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ ഇവരെ കോയമ്പത്തൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇവിടെ ചികിൽസയിലിരിക്കെയാണു മരണം.

കൊലപാതകമെന്നാണു പ്രാഥമിക നിഗമനം. വിഷം നൽകിയും ശ്വാസം മുട്ടിച്ചുമാണ് കൊന്നതെന്ന നിഗമനത്തിലാണു പൊലീസ്. പിടിയിലായയാൾ ലോലിതയിൽനിന്നു സ്വർണവും പണവും കടം വാങ്ങിയിരുന്നു. ഇതു തിരിച്ചുവാങ്ങുന്നതിന് ലോലിത ശ്രമിക്കുകയും ചെയ്തു. ഇതേത്തുടർന്ന് ഒരുമിച്ചു ജീവിക്കാമെന്നു പറഞ്ഞു കൊണ്ടുപോകുകയും കൊലപ്പെടുത്തുകയുമായിരുന്നുവെന്നാണു പൊലീസ് വിലയിരുത്തൽ.

മകളെ കാണാനില്ലെന്നു പറഞ്ഞു ലോലിതയുടെ അമ്മ രണ്ടു ദിവസങ്ങൾക്കു മുൻപു പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നടന്നുവരികയായിരുന്നു. വീട്ടിലേക്ക് ഇനി വരുന്നില്ലെന്നു ഫോണിലൂടെ അമ്മയെ വിളിച്ചറിയിച്ചിരുന്നു. തൃശൂര്‍ സ്വരാജ് റൗണ്ടിലെ തുണിക്കടയില്‍ ജീവനക്കാരിയായ ലോലിത രണ്ടു കുട്ടികളുടെ അമ്മയാണ്.

NO COMMENTS

LEAVE A REPLY