ഋഷിരാജിന്റെ നേതൃത്വത്തിൽ ഇതരസംസ്ഥാന തൊഴിലാളി ക്യാംപിൽ റെയ്ഡ്

147

കൊച്ചി∙ ഇതരസംസ്ഥാന തൊഴിലാളി ക്യാംപിൽ നടത്തിയ റെയ്ഡിൽ ബ്രൗൺ ഷുഗറും ഹെറോയിനും കഞ്ചാവും ഉൾപ്പെടെയുള്ള ലഹരി വസ്തുക്കൾ പിടിച്ചെടുത്തുവെന്ന് എക്സൈസ് കമ്മിഷണർ ഋഷിരാജ് സിങ്. പാൻമസാലകളുടെ വിൽപ്പന കേരളത്തിൽ പൂർണമായും നിരോധിക്കും. കുട്ടികളാണ് കൂടുതലായും പാൻമസാല ഉപയോഗിക്കുന്നത്. നാലായിരം കിലോ ലഹരി വസ്തുക്കളാണ് പിടിച്ചെടുത്തതെന്നും അദ്ദേഹം പറഞ്ഞു.

പെരുമ്പാവൂര്‍ അടക്കം എറണാകുളം ജില്ലയുടെ വിവിധ ഭാഗങ്ങളിലാണ് എക്സൈസ് പരിശോധന നടത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് 21 ഇതരസംസ്ഥാന തൊഴിലാളികളെ അറസ്റ്റു ചെയ്തു‍. പെരുമ്പാവൂര്‍, മൂവാറ്റുപുഴ അടക്കമുള്ള പ്രദേശങ്ങളിലാണ് പരിശോധന നടത്തിയത്. ക്യാംപുകൾക്കു പുറമെ സമീപ കടകളിലും പരിശോധന നടത്തി.

പെരുമ്പാവൂരിലെ നാലു ഗോഡൗണുകളില്‍നിന്ന് രണ്ടായിരം കിലോ ബീഡി പിടിച്ചെടുത്തു. മുര്‍ഷിദാബാദില്‍നിന്ന് കടത്തിയ ബീഡി പാക്കറ്റുകളാണ് പിടിച്ചെടുത്തത്. ഗോഡൗണ്‍ ഉടമയായ മലയാളിയെ കസ്റ്റഡിയിലെടുത്തു. എക്സൈസ് കമ്മിഷണര്‍ ഋഷിരാജ് സിങ്ങിന്റെ മേല്‍നോട്ടത്തില്‍ 22 സംഘങ്ങളായി തിരിഞ്ഞ് രാവിലെ ആറു മണിയോടെയാണ് പരിശോധന ആരംഭിച്ചത്. എറണാകുളം, തൃശൂര്‍ റേഞ്ചുകളിലെ എക്സൈസ് ഉദ്യോഗസ്ഥർ പരിശോധനയിൽ പങ്കെടുത്തു.
കേരളത്തിൽ നിരോധിച്ച ലഹരി വസ്തുക്കളുടെ ഉപയോഗം ഇതരസംസ്ഥാന തൊഴിലാളികളുടെ ഇടയിൽ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് പരിശോധനയെന്ന് എക്സൈസ് വിഭാഗം അറിയിച്ചു.
courtesy : manorama online

NO COMMENTS

LEAVE A REPLY