മണിയൻപിള്ള കൊലക്കേസിൽ ഇന്ന് വിധി

209

കൊല്ലം ∙ കുപ്രസിദ്ധ മോഷ്ടാവ് ആട് ആന്റണി പ്രതിയായ മണിയൻപിള്ള കൊലക്കേസിൽ ഇന്ന് വിധി പറയും. ഡ്യുട്ടിക്കിടെ കൊല്ലം പാരിപ്പള്ളിയിൽ പൊലീസുകാരൻ മണിയൻപിള്ളയെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് വിധി പറയുക. വാഹനപരിശോധനയ്ക്കിടെ പാരിപ്പള്ളി പൊലീസ് സ്റ്റേഷനിലെ പൊലീസുകാരനായ മണിയൻപിള്ള കൊല്ലപ്പെട്ടിട്ട് നാലുവർഷം തികയാൻ 11 ദിവസം ബാക്കി നിൽക്കെയാണ് വിചാരണക്കോടതി വിധി പറയുന്നത്.

അതിവേഗ വിചാരണ നടന്ന കേസില്‍ മുപ്പത് സാക്ഷികളെ വിസ്തരിച്ചു കേസിൽ മണിയൻപിള്ളയ്ക്ക് ഒപ്പമുണ്ടായിരുന്ന ഗ്രേഡ് എസ്.ഐ.ജോയിയുടെ മൊഴിയാണ് പ്രോസിക്യൂഷന് ഏറ്റവും അനുകൂലം. ഇനി ഒരു കുടുംബത്തിനും ഈ ആവസ്ഥ വരാത്ത രീതിയിൽ ആന്റണിയെ ജയിലിനുള്ളിൽ തന്നെ ഇടണം എന്നതാണ് മണിയൻപിള്ളയുടെ കുടുംബത്തിന്റെ അഭ്യർഥന.

കുപ്രസിദ്ധ മോഷ്ടാവ് ആട് ആന്റണി പ്രതിയായ പാരിപ്പള്ളി മണിയന്‍പിള്ള കൊലക്കേസില്‍ വിധി ഏറെ ആകാംക്ഷയോടെയാണ് കേരളം ഉറ്റുനോക്കുന്നത്. പൊലീസ് ഡ്രൈവറായിരുന്ന മണിയന്‍പിള്ളയെ കുത്തികൊല്ലപ്പെടുത്തിയ ശേഷം രക്ഷപെട്ട ആന്‍ണി കഴിഞ്ഞ ഒക്ടോബര്‍ 13നാണ് പൊലീസ് വലയിലാവുന്നത്. കുറ്റവാളിയെ കണ്ടെത്താന്‍ ചരിത്രത്തിലെ ഏറ്റവും വലിയ നീക്കങ്ങള്‍ പൊലീസ് നടത്തിയപ്പോള്‍ വേഷം മാറി രാജ്യത്തെങ്ങും സഞ്ചരിച്ച ആടിനെ ഏറെ സാഹസികമായാണ് പൊലീസ് പിടിച്ചത്.

മണിയന്‍പിള്ള കൊലക്കേസിലെ ആട് ആന്റണിയുടെ വിധി കേള്‍ക്ക‍ാന്‍ കാത്തിരിക്കുകയാണ് ഓരോ പൊലീസുകാരും. പാരിപ്പള്ളി ജവഹര്‍ ജംക്‌ഷനില്‍ വാഹനപരിശോധനയ്ക്കിടെ മണിയന്‍പിള്ളയെ കുത്തികൊലപ്പെടുത്തിയിട്ട് രക്ഷപെട്ട ആട് ആന്റണിയെ മൂന്നര വര്‍ഷത്തിന് ശേഷം കഴിഞ്ഞ ഒക്ടോബര്‍ 13ന് പാലക്കാട് തിമിഴ്നാട് അതിര്‍ത്തിയിലെ ഗോപാലപുരത്തുവെച്ചാണ് പൊലീസ് പിടികൂടുന്നത്. കൊലയ്ക്കു ശേഷം രക്ഷപെട്ട ആട് ആന്റണി തമിഴ്നാട്, മഹാരാഷ്ട്ര, ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍ പലപേരിലും പല വേഷത്തിലുമാണ് ഒളിവില്‍ കഴിഞ്ഞത്. ആന്റണിയുടെ പലവേഷങ്ങളിലുള്ള ഫോട്ടകള്‍ ഉള്‍പ്പടെ രാജ്യത്തിന്റെ പല ഭാഗത്തും പൊലീസ് നോട്ടീസ് പതിച്ചപ്പോഴും മറ്റു വേഷങ്ങളില്‍ ആന്റണി ഒളിവില്‍ കഴിഞ്ഞു.ശബരിമല സന്നിധാനത്ത് ഉള്‍പ്പടെ ആട് ആന്റണിയുടെ ചിത്രങ്ങള്‍ പതിച്ചു.

ആന്റണിയെ പിടിക്കാന്‍ പൊതുജനത്തിന്റെ സഹായം തേടി ‍ഡിജിപി ടി.പി.സെന്‍കുമാര്‍ ഇട്ട ഫെയ്സ്ബുക്ക് പോസ്റ്റുകള്‍ക്ക് വലിയ ശ്രദ്ധ ലഭിച്ചിരുന്നു. എന്നാല്‍ ഒളിവില്‍ കഴിയുമ്പോളും മോഷണം തുടര്‍ന്ന് ആന്റണി തമിഴ്നാട്ടിലെ ധാരാപുരത്ത് രാജേന്ദ്രന്‍ എന്ന പേരിലാണ് ഏറ്റവും കൂടുതല്‍ താമസിച്ചത്. ഇതിനിടെ ചെന്നെയില്‍ പിടിയിലായെങ്കിലും രക്ഷപെട്ടു. ഒടുവില്‍ പാലക്കാട് ഗോപാലപുരത്ത് ഭാര്യയെ കാണാന്‍ എത്തിയപ്പോള്‍ സ്പെഷല്‍ ബ്രാഞ്ച് ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘം വളഞ്ഞിട്ട് പിടിക്കുകയായിരുന്നു. ആദ്യം രക്ഷപെടാന്‍ ശ്രമിച്ച ആന്റണി പിന്നീട് പൊലീസിന് കീഴടങ്ങി. പലതവണ രക്ഷപെട്ടിട്ടുള്ള ആന്റണിയെ കനത്ത സുരക്ഷയിലാണ് ജയിലില്‍ താമസിപ്പിച്ചിരിക്കുന്നത്.എല്ലാ തെളിവുകളും എതിരായ കേസില്‍ താന്‍ കുറ്റം ചെയ്തിട്ടില്ല എന്നാണ് ആന്റണിയുടെ വാദം.
courtesy : manorama online

NO COMMENTS

LEAVE A REPLY