നാലു സ്കൂളുകള്‍ സർക്കാർ ഏറ്റെടുക്കും

205

തിരുവനന്തപുരം∙ കോടതിവിധി പ്രകാരം അടച്ചുപൂട്ടപ്പെട്ട നാലു സ്കൂളുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കും. ഇന്നു ചേർന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനമെടുത്തത്. മലാപ്പറമ്പ് എയുപിഎസ്, കോഴിക്കോട്; പാലോട്ട് എയുപിഎസ്, കോഴിക്കോട്; വേളൂര്‍ പിഎംഎല്‍പിഎസ്, തൃശ്ശൂര്‍; മങ്ങാട്ടുമുറി എഎംഎല്‍പിഎസ്, മലപ്പുറം എന്നിവയാണ് ഏറ്റെടുക്കുന്ന സ്കൂളുകള്‍.

മന്ത്രിസഭായോഗത്തിലെടുത്ത മറ്റു തീരുമാനങ്ങൾ:

∙ അഡ്വ. ജി. പ്രകാശിനെ സുപ്രീം കോടതി സ്റ്റാന്‍റിങ്ങ് കൗണ്‍സലായി നിയമിക്കാന്‍ തീരുമാനിച്ചു.

∙ മലപ്പുറം പാലച്ചിറമേട് വാഹാനാപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ടു ലക്ഷം രൂപാ വീതവും പരുക്കേറ്റവര്‍ക്ക് 50,000 രൂപാ വീതവും ധനസഹായം നല്‍കാന്‍ തീരുമാനിച്ചു.

∙ കരമന ദേശീയപാതയില്‍ കുഴിയില്‍ വീണ് മരിച്ച തിരുവനന്തപുരം വെങ്ങാനൂര്‍ സ്വദേശി പ്രകാശിന്‍റെ ഭാര്യയ്ക്ക് ജോലിയും അഞ്ചു ലക്ഷം രൂപാ ധനസഹായവും നല്‍കാന്‍ തീരുമാനിച്ചു.

∙ ചികിത്സയില്‍ കഴിയുന്ന മുന്‍ എംഎല്‍എ കെ.സി.കുഞ്ഞിരാമന്‍റെ വെല്ലൂര്‍ ആശുപത്രിയിലെ ചികിത്സാചെലവ് പൂര്‍ണ്ണമായും സര്‍ക്കാര്‍ വഹിക്കും.

∙ മുണ്ടക്കയത്ത് ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ച മാധ്യമപ്രവര്‍ത്തകന്‍ സനല്‍ ഫിലിപ്പിന്‍റെ കുടുംബത്തിന് രണ്ടു ലക്ഷം രൂപ നല്‍കാന്‍ തീരുമാനിച്ചു.

∙ നെടുമങ്ങാട് സ്വദേശി രാജന്‍റെ മകന്‍ ലിനു രാജന്‍റെ കരള്‍മാറ്റ ശസ്ത്രക്രിയക്ക് അഞ്ചു ലക്ഷം രൂപ ധനസഹായം നല്‍കും.

∙ സര്‍ക്കാര്‍ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന കമ്പനി, ബോര്‍ഡ്, കോര്‍പ്പറേഷന്‍ എന്നിവയിലെ അനൗദ്യോഗിക അംഗങ്ങളുടെ സേവനം നിയമാനുസൃതമായി അവസാനിപ്പിക്കാന്‍ തീരുമാനിച്ചു. ഔദ്യോഗിക അംഗങ്ങള്‍ കാലാവധി തീരുന്നതുവരെ തുടരും.

NO COMMENTS

LEAVE A REPLY