പുതിയ റേഷൻ കട അനുവദിക്കില്ല: ഭക്ഷ്യമന്ത്രി

56

പുതിയ റേഷൻ കട അനുവദിക്കില്ലെന്ന് ഭക്ഷ്യ, സിവിൽ സപ്ലസ് മന്ത്രി ജി.ആർ. അനിൽ. ചിലർ തെറ്റായ പ്രചരണം ഇക്കാര്യത്തിൽ നടത്തുന്നുണ്ട്. എന്നാൽ അത്തരം നിലപാട് വകുപ്പ് സ്വീകരിച്ചിട്ടില്ല. ലൈസൻസ് സസ്പെൻഡ് ചെയ്ത് മറ്റ് കടകളിലേക്ക് അറ്റാച്ച് ചെയ്ത് കൊടുത്തിരിക്കുന്നതടക്കം 2000 ഓളം റേഷൻ കടകൾ പലതരത്തിലുള്ള നടപടികൾ നേരിട്ടുകയാണ്. ആ പരാതികൾ പരിശോധിച്ച് സമയബന്ധിതമായി തീരുമാനം കൈക്കൊള്ളാൻ നിർദ്ദേശിച്ചിട്ടുണ്ട്.

599 കടകൾ ലൈസൻസ് കാൻസൽ ചെയ്തവയാണ്. ഈ കടകൾ റിസർവേഷൻ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് പുതിയ ലൈസൻസികൾ കൈമാറാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതിനെയാണ് തെറ്റായി പ്രചരിപ്പിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ഭക്ഷ്യ മന്ത്രിയുടെ പ്രതിമാസ ഫോൺ ഇൻ പരിപാടിയിൽ പുതിയ റേഷൻ കടകൾ അനുവദിക്കുന്നത് സംബന്ധിച്ച് പൊതു ജനങ്ങളിൽ നിന്നും ലഭിച്ച ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം .

അനർഹർക്ക് മുൻഗണാനാ കാർഡ് നൽകുന്ന നടപടികളൊന്നും റേഷനിംഗ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുണ്ടാവാൻ പാടില്ലെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. മുൻഗണനാകാർഡ് അനർഹമായി കൈവശം വച്ചിട്ടുള്ളവർക്ക് അത് തിരിച്ചേൽപ്പി ക്കാൻ ഒക്ടോബർ 15വരെ സമയം അനുവദിച്ചിട്ടുണ്ട്. അത് കഴിഞ്ഞാൽ വകുപ്പ് കർശന നടപടി സ്വീകരിക്കും. ഭിന്നശേഷിക്കാർ അംഗങ്ങളായുള്ള റേഷൻ കാർഡ് മുൻഗണനാകാർഡാക്കി മാറ്റുന്നത് സംബന്ധിച്ച് സാമൂഹ്യക്ഷേമ വകുപ്പിനോട് റിപ്പോർട്ട് നൽകാൻ നിർദ്ദേശിച്ചിട്ടുണ്ട്. ഇവർക്ക് ഏത് മാനദണ്ഡപ്രകാരം റേഷൻ ലഭ്യമാക്കാം എന്ന നിർദ്ദേശം സാമൂഹ്യക്ഷേമവകുപ്പിൽ നിന്നും ലഭ്യമായാലുടൻ അതിനാവശ്യമായ നടപടി സ്വീകരിക്കും.

വാടകക്ക് താമസിക്കുന്നവർക്ക് ഇനിമുതൽ വീട്ടുടമസ്ഥന്റെ സമ്മതപത്രം ആവശ്യമില്ലെന്നും സത്യവാങ്മൂലം നൽകിയാൽ കാർഡ് ലഭിക്കുന്നതിനുള്ള നടപടി സ്വീകരിച്ചതായും അദ്ദേഹം അറിയിച്ചു.കഴിഞ്ഞ സെപ്തംബർ മൂന്നിന് നടന്ന ഫോൺ ഇൻ പരിപാടിയിൽ ലഭിച്ച് 26 പരാതികളിൽ 16 പരാതികൾ മുൻഗണനാ കാർഡ് ലഭിക്കുന്നത് സംബന്ധിച്ചായിരുന്നു. അർഹരായ ആറുപേർക്ക് കാർഡ് ലഭ്യമാക്കാനുള്ള നടപടി സ്വീകരിച്ചു. അനധികൃതമായി റേഷൻകാർഡ് കൈവശം വയ്ക്കുന്നവരെ സംബന്ധിച്ച് പരാതി നൽകുന്നവരുടെ പേരുവിവരങ്ങൾ രഹസ്യമാക്കി വച്ച് നടപടികൾ സ്വീകരിക്കുന്ന രീതി വളരെയധികം ഫലപ്രദമായതായും അദ്ദേഹം പറഞ്ഞു.

NO COMMENTS