നടി നയന്‍താരയെ കുറിച്ചും ലൈംഗിക പരാമര്‍ശം നടത്തിയ നടനും ഡിഎംകെ നേതാവുമായ രാധാ രവിയെ പാര്‍ട്ടി സസ്പെന്‍ഡ് ചെയ്തു.

206

ചെന്നൈ: രാജ്യത്തെ നടുക്കിയ പൊള്ളാച്ചി പീഡനത്തെ കുറിച്ചും നടി നയന്‍താരയെ കുറിച്ചും ലൈംഗിക പരാമര്‍ശം നടത്തിയ നടനും ഡിഎംകെ നേതാവുമായ രാധാ രവിയെ പാര്‍ട്ടി സസ്പെന്‍ഡ് ചെയ്തു. നയന്‍താരയുടെ പുതിയ ചിത്രമായ കൊലൈയുതിര്‍ കാലം എന്ന ചിത്രത്തിന്‍റെ ട്രെയിലര്‍ പുറത്തിറക്കുന്ന ചടങ്ങില്‍ വച്ചായിരുന്നു രാധാ രവിയുടെ വിവാദ പരാമര്‍ശം.

നയന്‍താര പ്രേതമായും സീതയായും അഭിനയിക്കുകയാണ്, മുന്‍പ് കെആര്‍ വിജയയെ പോലുള്ളവരായിരുന്നു ഇത്തരം വേഷങ്ങള്‍ ചെയ്തിരുന്നത്. അവരുടെ മുഖത്തു നോക്കുമ്ബോള്‍ പ്രാര്‍ഥിക്കാന്‍ തോന്നുമായിരുന്നു എന്നുമായിരുന്നു നയന്‍താരക്കെതിരായ പരാമര്‍ശം.

അതേസമയം, എന്താണ് വലിയ സിനിമയും ചെറിയ സിനിമയും തമ്മിലുള്ള വ്യത്യാസം? ഒരാള്‍ ഒരു പെണ്‍കുട്ടിയെ പീഡിപ്പിച്ചാല്‍ അതൊരു ചെറിയ ചിത്രമാണ്. പൊള്ളാച്ചിയിലേത് പോലെ 40പേര്‍ പെണ്‍കുട്ടികളെ പീഡിപ്പിച്ചാല്‍ അത് വലിയ ചിത്രം എന്നുമായിരുന്നു പൊള്ളാച്ചി പീഡനവുമായി ബന്ധപ്പെട്ട പരാമര്‍ശം.

രണ്ട് പരാമര്‍ശങ്ങള്‍ക്കുമെതിരെ ശക്തമായ വിമര്‍ശനങ്ങളുമായി ഗായിക ചിന്മയി, സംവിധായകനായ വിഘ്നേഷ് ശിവന്‍ എന്നിവര്‍ രംഗത്തെത്തി. സ്റ്റാലിനെയും കനിമൊഴിയെയും ടാഗ് ചെയ്ത് ട്വിറ്ററിലായിരുന്നു വിഗ്നേഷ് ശിവന്‍റെ പ്രതികരണം.

പിന്നാലെയാണ് പാര്‍ട്ടി അച്ചടക്കം ലംഘിച്ചുവെന്ന് കാണിച്ച്‌ രാധാ രവിയെ പ്രാഥമിക അംഗത്വത്തില്‍ നിന്നും മറ്റ് ചുമതലകളില്‍ നിന്നും രാധാ രവിയെ നീക്കിയതായി ഡിഎംകെ ജനറല്‍ സെക്രട്ടറി കെ അന്‍പഴകന്‍ രാത്രി വൈകി പ്രസ്താവന ഇറക്കിയത്. നേരത്തെ നടികര്‍ സംഘം പ്രസിഡന്റായിരുന്ന രാധാ രവി നിലവില്‍ ദക്ഷിണേന്ത്യന്‍ ഡബിങ് അസോസിയേഷന്‍ പ്രസിഡന്‍റാണ്.

NO COMMENTS