ബിജെപി തരംഗമല്ല, കൊടുങ്കാറ്റാണ് കര്‍ണാടകയില്‍ നിന്ന് പ്രതീക്ഷിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

210

മൈസൂര്‍ : ബിജെപി തരംഗമല്ല, കൊടുങ്കാറ്റാണ് കര്‍ണാടകയില്‍ നിന്ന് പ്രതീക്ഷിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കര്‍ണാടകയുടെ വികസനമാണ് ഈ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി മുന്നോട്ട് വയ്ക്കുന്നതെന്നും സംസ്ഥാനത്തെ കര്‍ഷകരുടെ ജീവിതം മാറ്റി മറിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും മോദി പറഞ്ഞു. കേന്ദ്രം പ്രഖ്യാപിച്ച പല പദ്ധതികളും കര്‍ണാടകയിലെ ചാമരാജനഗര്‍ പോലുള്ള സ്ഥലങ്ങളില്‍ നടപ്പിലായില്ലെന്നും ഇവിടെയുള്ളവര്‍ക്ക് കുടിവെള്ളമോ ജോലിയോ ലഭിക്കുന്നില്ലെന്നും മോദി പറഞ്ഞു. ഇവിടത്തെ വിനോദസഞ്ചാരം പോലും തകര്‍ന്നു കിടക്കുകയാണ്. സംസ്ഥാനത്തെ കോണ്‍ഗ്രസ് സര്‍ക്കാര്‍ എന്താണ് അവിടെ ചെയ്യുന്നതെന്നും മോദി ചോദിച്ചു.

കര്‍ണാടക മുഖ്യമന്ത്രി സിദ്ധാരാമയ്യയുടെ ഭരണനേട്ടങ്ങള്‍ 15 മിനിറ്റ് കൊണ്ട് ഹിന്ദിയിലോ, ഇംഗ്ലീഷിലോ അല്ലെങ്കില്‍ രാഹുലിന്റെ മാതൃഭാഷയിലോ വിശദീകരിക്കാന്‍ മോദി രാഹുല്‍ ഗാന്ധിയെ വെല്ലുവിളിച്ചു. വന്ദേ മാതരത്തെ നിന്ദിച്ച രാഹുലിന് ഇന്ത്യയുടെ ചരിത്രം അറിയില്ലെന്നും മോദി പറഞ്ഞു. സന്തെമരഹള്ളിയിലെ ചമരജനകരയില്‍ സംഘടിപ്പിച്ച റാലിയില്‍ സംസാരിക്കവെയാണ് മോദിയുടെ പരിഹാസം.

കര്‍ണാടകയിലെ സര്‍ക്കാര്‍ അഴിമതിയില്‍ മുങ്ങിനില്‍ക്കുകയാണ്. ക്രമസമാധാനവും നിയമവ്യവസ്ഥയും തകര്‍ന്നു. ലോകായുക്ത പോലും സുരക്ഷിതമല്ല, അപ്പോള്‍ പിന്നെ സാധാരണക്കാര്‍ എന്താണ് ചെയ്യുകയെന്നും മോദി ചോദിച്ചു. കര്‍ണാടകയില്‍ ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായ ബി.എസ്.യെദിയൂരപ്പയാണ് ഏക പ്രതീക്ഷ. സംസ്ഥാനത്തെ വികസന വഴിയില്‍ തിരിച്ചെത്തിക്കാന്‍ ബി.ജെ.പിയെ വന്‍ഭൂരിപക്ഷത്തില്‍ അധികാരത്തില്‍ എത്തിക്കണമെന്നും മോദി ആവശ്യപ്പെട്ടു.

NO COMMENTS