കുടുംബത്തിന്‍റെ മാനംകാക്കാന്‍ പൂര്‍ണഗര്‍ഭിണിയേയും ഭര്‍ത്താവിനെയും മൃഗീയമായി കൊലപ്പെടുത്തി

168

മുംബൈ: മുംബൈയില്‍ ദുരഭിമാനക്കൊല. കുടുംബത്തിന്റെ മാനംകാക്കാന്‍ പൂര്‍ണഗര്‍ഭിണിയേയും ഭര്‍ത്താവിനെയും മൃഗീയമായി കൊലപ്പെടുത്തി. മുംബൈയിലെ താനെയിലാണ് ഉത്തര്‍പ്രദേശ് സ്വദേശികളായ വിജയ ശങ്കര്‍ യാദവ് (30), ഭാര്യ സൂഫിയ അബ്രാര്‍ മന്‍സൂരി എന്ന പ്രിയ (22) എന്നിവരെ ദാരുണമായി കൊലപ്പെടുത്തിയത്. വ്യാഴാഴ്ച വൈകിട്ട് താനെയിലെ ദൈഗര്‍ പ്രദേശത്താണ് സംഭവം.അജ്ഞാതരായ അക്രമികള്‍ പ്രിയയുടെ വയറ്റില്‍ ശക്തിയായി ഇടിച്ചശേഷം മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച്‌ മൂന്നു തവണ കുത്തുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ പ്രിയയുടെ വയറ്റില്‍ നിന്ന് ഭ്രൂണം പുറത്തു വന്നു. ഗര്‍ഭസ്ഥ ശിശുവിന്റെ കാലും പുറത്തേക്ക് വന്ന നിലയിലായിരുന്നു.വിജയ് ശങ്കറിനെ കഴുത്തറുത്താണ് കൊലപ്പെടുത്തിയത്.
ഉത്തര്‍പ്രദേശ് സ്വദേശികളായ വിജയശങ്കര്‍ യാദവും മുസ്ലീം സമുദായാംഗമായ സൂഫിയയും പ്രണയത്തിലായിരുന്നു. എന്നാല്‍ വിവാഹത്തിന് കുടുംബം എതിരായതിനെ തുടര്‍ന്ന് 2015ല്‍ ഇരുവരും ഒളിച്ചോടി വിവാഹം കഴിക്കുകയായിരുന്നു. പിന്നീട് സൂഫിയ ഹിന്ദുമതം സ്വീകരിച്ചു. എന്നാല്‍ ഇത് സൂഫിയയുടെ ബന്ധുക്കള്‍ക്ക് മാനക്കേട് ഉണ്ടാക്കിയിരുന്നു. ഇതാവാം കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു. അതേസമയം, മകന്‍ ഒരു മുസ്ലീം പെണ്‍കുട്ടിയെ വിവാഹം ചെയ്തതില്‍ തങ്ങള്‍ക്ക് പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് വിജയശങ്കറിന്റെ കുടുംബം പോലീസിനോട് പറഞ്ഞു. സംഭവത്തിന് തലേദിവസം സൂഫിയയുടെ ബന്ധുക്കള്‍, ദമ്ബതിമാരുടെ താനെയിലെ വീട്ടിലെത്തിയിരുന്നതായി അയല്‍വാസികള്‍ മൊഴി നല്‍കിയിട്ടുണ്ട്. അക്രമികളെ കണ്ടെത്താന്‍ പോലീസ് സംഘം ഉത്തര്‍പ്രദേശിലേക്ക് പോയിട്ടുണ്ട്. അയല്‍വാസികള്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പ്രതികളെന്ന് കരുതുന്നവരുടെ രേഖാചിത്രവും പോലീസ് തയ്യാറാക്കിയിട്ടുണ്ട്.

NO COMMENTS

LEAVE A REPLY