കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ജാഗ്രത പുലർത്തണമെന്ന് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ

16

സ്‌കൂളുകൾ തുറക്കുമ്പോൾ കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പുവരുത്താനായി എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങ ളും ജാഗ്രതയോടെ ഇടപെടലുകൾ നടത്തണമെന്ന് തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. തദ്ദേശ സ്ഥാപനങ്ങൾ നേരത്തെ തന്നെ സ്‌കൂൾതലത്തിൽ ആസൂത്രണം നടത്തി മുന്നൊരുക്കങ്ങൾ കൈക്കൊണ്ടിരുന്നു. കുട്ടികൾക്ക് സുരക്ഷയൊരുക്കാനെടുത്ത തീരുമാനങ്ങളെല്ലാം വിട്ടുവീഴ്ചയില്ലാതെ സമയബന്ധിത മായി നടപ്പിലാക്കാൻ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും തയ്യാറാവണമെന്ന് മന്ത്രി നിർദേശിച്ചു.

സ്‌കൂളുകളിലേക്ക് പ്രവേശിക്കുകയും പുറത്തിറങ്ങുകയും ചെയ്യുന്ന സ്ഥലങ്ങളുടെയും സ്‌കൂൾ കോമ്പൗണ്ടിലെ പൊതുഇടങ്ങളുടെയും ക്ലാസ്മുറികളുടെയും ശൗചാലയങ്ങളുടെയും കുടിവെള്ള സ്രോതസുകൾ, പാചകപ്പുര, ഭക്ഷണശാല തുടങ്ങിയവയുടെയും പൊതുവിൽ സ്‌കൂൾ പരിസരത്തിന്റേയും ദൈനം ദിന പരിപാലനം ഉറപ്പു വരുത്താൻ തദ്ദേശ ഭരണ സ്ഥാപനങ്ങൾ ജാഗ്രത പുലർത്തണം.

സ്‌കൂൾ വാഹനങ്ങളുടെ ഫിറ്റ്നസ് അടക്കമുള്ള കാര്യങ്ങളും ശുചിത്വ പരിപാലനവും അണുനശീകരണവുമൊക്കെ ഉറപ്പുവരുത്തണം. കൃത്യമായ മോണിറ്ററിംഗും പ്രവർത്തന ഏകോപനവും നടക്കുന്നുവെന്ന് ഉറപ്പുവരുത്തണം. ആദ്യമായാണ് ഇത്തരമൊരു പശ്ചാത്തലത്തിൽ വിദ്യാലയങ്ങൾ പ്രവർത്തിക്കുന്നത്. ഇത്തരം മഹാമാരിയെ പ്രതിരോധിച്ചുകൊണ്ട് അധ്യയനം നടത്തിയ മുൻപരിചയം നമുക്കില്ല. ആ സാഹചര്യം മനസിലാക്കിയാവണം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ കുട്ടികൾക്കായുള്ള സുരക്ഷാ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകേണ്ടത് എന്ന് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.

ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനവും തങ്ങളുടെ പ്രദേശത്തെ അധ്യാപക- അനധ്യാപക ജീവനക്കാർക്കും സ്‌കൂൾ ബസിലെ ജീവനക്കാർക്കും ഗസ്റ്റ് അധ്യാകരടക്കമുള്ളവർക്കും സ്‌കൂൾ കുട്ടികളുടെ വീടുകളിലുള്ള മറ്റ് അംഗങ്ങൾക്കും രണ്ട് ഡോസ് വാക്സിൻ ലഭ്യമായെന്ന് ഉറപ്പുവരുത്തണം. വാക്സിനേഷനിൽ ഒരു കാരണവശാലും വീഴ്ചവരാൻ പാടില്ല. വാക്സിൻ എടുക്കാതെ മാറി നിൽക്കുന്നവരുണ്ടെങ്കിൽ ബോധവൽക്കരണം നടത്തി വാക്സിനേഷന് വിധേയരാക്കണമെന്ന് മന്ത്രി പറഞ്ഞു.

രോഗ ലക്ഷണമുള്ളവരെ തിരിച്ചറിഞ്ഞാൽ അവർക്ക് അനുയോജ്യമായ ഇതര അക്കാദമിക പദ്ധതികൾ നടപ്പിലാ ക്കാനുള്ള സൗകര്യവും ഒരുക്കുവാനും സർക്കാരിന്റെ മാർഗനിർദേശങ്ങൾ സ്‌കൂളുകൾ പാലിക്കുന്നുവെന്ന് ഉറപ്പുവരുത്താനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ തയ്യാറാവണമെന്ന് മന്ത്രി വ്യക്തമാക്കി.

NO COMMENTS