തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി എം.ഡി സ്ഥാനത്തുനിന്ന് എ.ഡി.ജി.പി ടോമിന്‍ തച്ചങ്കരിയെ തെറിപ്പിച്ചതിന് പിന്നില്‍ കെ എസ ആർ ടി സി ക്ക് ലാഭകരമായ ബംഗളൂരുവിലെ മൈക്രോ എഫ്. എക്സ് കമ്ബനിയുടെ പുതിയ ജി.പി.എസ് സംവിധാനമുള്ള ടിക്കറ്റ് മെഷീനുകള്‍ വാങ്ങാനുള്ള ടെൻഡർ ഉള്‍പ്പെടുത്താത്തതിനെചൊല്ലി മന്ത്രിയുമായുണ്ടായ അഭിപ്രായഭിന്നതയും തച്ചങ്കരിയുടെ സ്ഥാനചലനത്തിന് പിന്നിലെ രഹസ്യമെന്നാണ് ജീവനക്കാര്‍ക്കാര്‍ക്കിടയിലെ സംസാരം.ഡയറക്ടര്‍ ബോര്‍ഡംഗങ്ങളില്‍ ചിലരെ മാറ്റണമെന്ന് ആവശ്യപ്പെട്ടതും കാരണമായെന്ന് സൂചന.
മുന്‍ യൂണിയന്‍ നേതാക്കളായ ചില ഡയറക്ടര്‍ ബോര്‍ഡംഗങ്ങളെ മാറ്റി പ്രൊഫഷണല്‍ അംഗങ്ങളെ ഉള്‍പ്പെടുത്തി ബോര്‍ഡ് പുന:സംഘടിപ്പിക്കണമെന്ന് തച്ചങ്കരി സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു. എന്നാല്‍, ഇവരെ ഒഴിവാക്കുന്നതില്‍ എതിര്‍പ്പ് ഉയര്‍ന്നിരുന്നു. ഇതും തച്ചങ്കരിയുടെ സ്ഥാനചലനത്തിന് പിന്നിലെ ഒരു കാരണമായി പറയപ്പെടുന്നു.ഇതുകൂടാതെ സുശീല്‍ഖന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കോര്‍പ്പറേഷനില്‍ നടപ്പാക്കിയ പരിഷ്കാരങ്ങളുടെ പേരില്‍ യൂണിയന്‍കാരുടെ കണ്ണിലെ കരടായി മാറിയതും കാരണമായി.
എം.ഡിയുള്‍പ്പെടെ 9 ഒഫീഷ്യല്‍ അംഗങ്ങളും 8 അനൗദ്യോഗിക അംഗങ്ങളുമുള്‍പ്പെടെ 17 അംഗ ഡയറക്ടര്‍ ബോര്‍ഡാണ് കെ.എസ്.ആര്‍.ടി.സിക്കുള്ളത്. രാഷ്ട്രീയ പാര്‍ട്ടികള്‍ നോമിനേറ്റ് ചെയ്യുന്നവരാണ് അനൗദ്യോഗിക അംഗങ്ങളുടെ പട്ടികയില്‍പ്പെടുക. പ്രൊഫഷണല്‍ യോഗ്യതകളില്ലാത്തവരാകും മിക്കപ്പോഴും അനൗദ്യോഗിക അംഗങ്ങളായി വരിക. സുശീല്‍ഖന്ന റിപ്പോര്‍ട്ട് നടപ്പാക്കുന്നതിന് മുന്നോടിയായി ഡയറക്ടര്‍ ബോര്‍ഡില്‍ പ്രൊഫഷണല്‍ യോഗ്യതകളുള്ളവരെ മാത്രം ഉള്‍പ്പെടുത്താന്‍ ശ്രമവുമുണ്ടായി.
മതിയായ യോഗ്യതയില്ലാത്ത ഡയറക്ടര്‍ ബോര്‍ഡംഗങ്ങളെ പിരിച്ചുവിടണമെന്ന് മുന്‍ എം.ഡി ഹേമചന്ദ്രനും സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. തച്ചങ്കരിയും ഇതേ ആവശ്യം സര്‍ക്കാരിന് മുന്നില്‍വച്ചു. കെ.എസ്.ആര്‍.ടി.സി യെ ലാഭകരമാക്കാനും ബിസിനസ് മാനേജ് മെന്റ് വൈദഗ്ധ്യമുള്ള സ്ഥാപനമായി വളര്‍ത്തിയെടുക്കുന്നതിനും എം.ഡിയെടുക്കുന്ന തീരുമാനങ്ങള്‍ക്ക് ഡയറക്ടര്‍ബോര്‍ഡിന്റെ അംഗീകാരം വേണം. മൂന്നുമാസത്തിലൊരിക്കല്‍ ചേരുന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ പലപ്പോഴും എം.ഡി ഒഴികെ ഔദ്യോഗിക അംഗങ്ങളില്‍ പലരും പങ്കെടുക്കാറില്ല. പരിഷ്കാരനിര്‍ദേശങ്ങളെച്ചൊല്ലി അനൗദ്യോഗിക അംഗങ്ങളും എം.ഡിയും തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ രൂക്ഷമായ സാഹചര്യത്തില്‍ ഡയറക്ടര്‍ ബോര്‍ഡിലെ അനൗദ്യോഗിക അംഗങ്ങളെയോ അല്ലെങ്കില്‍ തന്നെയോ മാറ്റണമെന്ന് ശുപാര്‍ശ ചെയ്തതിന് പിന്നാലെയാണ് തച്ചങ്കരിയെ മാറ്റിയത്.