മുത്തൂറ്റ്‌ ഫിനാന്‍സ്‌ ജീവനക്കാരുടെ സമരം ഒത്തുതീര്‍പ്പാക്കാന്‍ മാനേജ്‌മെന്റ്‌ സന്നദ്ധമാകണം – സിപിഐ എം

87

തിരുവനന്തപുരം : ശമ്പള പരിഷ്‌കരണം നടത്തുക, പ്രതികാര നടപടികള്‍ അവസാനിപ്പിക്കുക, ലേബര്‍ കമ്മീഷണര്‍ മുമ്പാകെ നേരത്തെയുണ്ടായ ഒത്ത്‌തീര്‍പ്പ്‌ വ്യവസ്ഥകള്‍ നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു മുത്തൂറ്റ്‌ ഫിനാന്‍സ്‌ ജീവനക്കാര്‍ ആഗസ്റ്റ്‌ 20 മുതല്‍ നടത്തി വരുന്ന പണിമുടക്ക്‌ സമരം ഒത്തുതീര്‍പ്പാക്കാന്‍ മാനേജ്‌മെന്റ്‌ സന്നദ്ധമാകണമെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ്‌ പ്രസ്‌താവനയില്‍ ആവശ്യപ്പെട്ടു. പണിമുടക്ക്‌ ആരംഭിക്കുന്നതിന്‌ മുമ്പ് ഓഗസ്റ്റ് 17-ന്‌ സംസ്ഥാന ലേബര്‍ കമ്മീഷണര്‍ അനുരഞ്‌ജന ചര്‍ച്ച നടത്തിയെങ്കിലും ഒത്തുതീര്‍പ്പുണ്ടായില്ല.

പണിമുടക്ക്‌ ആരംഭിച്ചതിന്‌ ശേഷം രണ്ട്‌ തവണ തൊഴില്‍ മന്ത്രി അനുരഞ്‌ജന യോഗം വിളിച്ചു. രണ്ട്‌ തവണ ലേബര്‍ കമ്മീഷണറുടെ സാന്നിദ്ധ്യത്തിലും ചര്‍ച്ച നടന്നു. തര്‍ക്ക പ്രശ്‌നത്തിന്‌ പരിഹാരമുണ്ടാക്കാന്‍ സഹായകരമായ നിലപാട്‌, മുത്തൂറ്റ്‌ മാനേജ്‌മെന്റിന്റെ ഭാഗത്ത്‌ നിന്നുണ്ടായില്ല. ഈ സാഹചര്യത്തിലാണ്‌ സമരം നീണ്ടുപോകുന്നത്‌.
പണിമുടക്കിനാഹ്വാനം നല്‍കിയത്‌ സിഐടിയു നേതൃത്വത്തിലുള്ള യൂണിയനാണെങ്കിലും, സംസ്ഥാനത്തെ മുഴുവന്‍ ട്രേഡ്‌ യൂണിയനുകളും ഈ സമരത്തിന്‌ പിന്തുണ നല്‍കിയത്‌ ജീവനക്കാരുടെ സമരം ന്യായമാണെന്നതിന്റെ തെളിവാണ്‌. ഒക്ടോബര്‍ 4-ന്‌ സംസ്ഥാന ലേബര്‍ കമ്മീഷണര്‍ വീണ്ടും സംഭാഷണം നടത്തുന്നുണ്ട്‌. ആ ചര്‍ച്ചയില്‍ ഒരു ഒത്തുതീര്‍പ്പുണ്ടാക്കാന്‍ നിലപാട്‌ സ്വീകരിക്കണമെന്ന്‌ പ്രസ്‌താവനയില്‍ അഭ്യര്‍ത്ഥിച്ചു.

NO COMMENTS