എം. കെ. അർജുനൻ മാഷിന്റെ നിര്യാണത്തിൽ മന്ത്രി എ.കെ. ബാലൻ അനുശോചിച്ചു

78

തിരുവനന്തപുരം: മൗലികതയുടെ കയ്യൊപ്പ് പതിഞ്ഞ എം. കെ. അർജുനൻ മാഷിന്റെ പാട്ടുകൾ കേരളമുള്ള കാലത്തോളം നിലനിൽക്കുമെന്ന് സാംസ്‌കാരിക മന്ത്രി എ.കെ. ബാലൻ പറഞ്ഞു. കുടുംബാംഗങ്ങളുടെയും സഹൃദയരുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായും മന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.

നിത്യസുന്ദരമായ നിരവധി ഗാനങ്ങൾ കേരളത്തിന് സമ്മാനിച്ച സംഗീത പ്രതിഭയാണ് എം കെ അർജുനൻ മാഷ്. കെ പി എ സി, കാളിദാസ കലാകേന്ദ്രം, ചങ്ങനാശേരി ഗീഥാ, ദേശാഭിമാനി തിയേറ്റേഴ്സ് തുടങ്ങിയ നിരവധി നാടക സമിതികളുടെ മുന്നൂറോളം നാടകങ്ങൾക്കായി എണ്ണൂറോളം ഗാനങ്ങൾക്ക് അദ്ദേഹം ഈണം നൽകി. 1968ൽ കറുത്ത പൗർണമി എന്ന സിനിമക്ക് സംഗീത സംവിധാനം നിർവഹിച്ചുകൊണ്ടാണ് സിനിമാ മേഖലയിലെ ജൈത്രയാത്ര ആരംഭിച്ചത്.

153 സിനിമകളിൽ 654 ഗാനങ്ങൾ അദ്ദേഹം സൃഷ്ടിച്ചു. അവയിൽ ഭൂരിപക്ഷം ഗാനങ്ങളും മലയാളികൾ എക്കാലവും പാടി നടക്കുന്നവയാണ്. എന്നാൽ മഹാനായ ആ കലാകാരന് ഒരു സംസ്ഥാന അവാർഡ് ലഭിക്കാൻ അര നൂറ്റാണ്ട് കാത്തിരിക്കേണ്ടി വന്നു. ഭയാനകം എന്ന ചിത്രത്തിലെ സംഗീത സംവിധാനത്തിന് 2017ൽ മികച്ച സംഗീത സംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് 2018 ലാണ് നൽകിയത്.

സാംസ്‌കാരിക വകുപ്പിന്റെ മന്ത്രിയായി ചുമതലയേറ്റശേഷം അർജുനൻ മാഷിനെ എറണാകുളത്തെ വീട്ടിൽ പോയി കണ്ടിരുന്നു. പിന്നീട് 84-ാം പിറന്നാൾ സമയത്ത് നേരിട്ട് വിളിച്ച് ആശംസകൾ അറിയിക്കുകയും ചെയ്തിരുന്നു. ജി ദേവരാജൻ മാസ്റ്ററുമായി ആത്മബന്ധം പുലർത്തിയ അർജുനൻ മാഷ് എഴുപതുകളിലും എൺപതുകളിലും മഹാരഥരായ സംഗീത സംവിധായകർക്കൊപ്പം മലയാള ചലച്ചിത്രഗാന ശാഖയിൽ ഉയർന്നുനിന്നു.

എ ആർ റഹ്മാന്റെ പിതാവ് ഞ.ഗ . ശേഖർ അർജുനൻ മാഷിന്റെ സഹായിയായിരുന്നു. എ ആർ റഹ്മാനെ കീ ബോർഡ് പരിശീലിപ്പിച്ചത് അർജുനൻ മാഷാണ്. എ ആർ റഹ്മാന്റെ കുടുംബവുമായി ആത്മബന്ധമാണ് അദ്ദേഹത്തിനുണ്ടായിരുന്നത്. മെലഡിക്ക് വലിയ പ്രാധാന്യം നൽകിയാണ് മാസ്റ്റർ ഗാനങ്ങൾ സൃഷ്ടിച്ചതെന്നും മന്ത്രി അനുസ്മരിച്ചു.

NO COMMENTS