ലോക്ക്ഡൗൺ: നാലുമേഖലകളായി തിരിച്ച് ക്രമീകരണങ്ങൾ ഏർപ്പെടുത്തും -മുഖ്യമന്ത്രി

79

തിരുവനന്തപുരം : നാലുമേഖലകളായി തിരിച്ച് സംസ്ഥാനത്ത് ലോക്ക്ഡൗൺ ക്രമീകരണങ്ങളും ഇളവുകളും നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. നിലവിൽ സംസ്ഥാന അതിർത്തികൾ അടച്ചിരിക്കുകയാണ്. സംസ്ഥാനത്തിനു പുറത്തേക്കോ, സംസ്ഥാനത്തിലേക്കോ ആർക്കും സഞ്ചരിക്കാനാവില്ല. അന്തർജില്ലാ യാത്രകളും നിരോധിച്ചിരിക്കുകയാണ്. ഇതു രണ്ടും തുടരും.

ഒന്നാമത്തെ മേഖലയിൽ കാസർകോട്, കണ്ണൂർ, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകൾ ഉൾപ്പെടും. കേന്ദ്ര ലിസ്റ്റ് അനുസരിച്ച് കാസർകോട്, കണ്ണൂർ, എറണാകുളം, മലപ്പുറം, തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളെയാണ് ഹോട്ട്‌സ്‌പോട്ടുകളായി കണക്കാക്കിയിട്ടുള്ളത്. കോവിഡ് പോസിറ്റീവായി ഇപ്പോൾ ചികിത്സയിലുള്ളവരുടെ എണ്ണം കണക്കാക്കിയാൽ കാസർകോട്-61, കണ്ണൂർ-45, മലപ്പുറം-9 എന്നിങ്ങനെയാണ് ഉള്ളത്. ഈ മൂന്ന് ജില്ലകൾ കഴിഞ്ഞാൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പോസിറ്റീവ് കേസുള്ളത് കോഴിക്കോടാണ് ഒൻപത് എണ്ണം. അതിനാൽ ഈ നാല് ജില്ലകളും ചേർത്ത് ഒരു മേഖലയാക്കി നിയന്ത്രണങ്ങൾ നടപ്പാക്കും. ഈ ജില്ലകളിൽ മെയ് മൂന്നുവരെ ലോക്ക്ഡൗൺ കർക്കശമായി തുടരും.

ഈ ജില്ലകളിൽ തീവ്ര രോഗബാധയുള്ള ഹോട്ട്‌സ്‌പോട്ട് പ്രത്യേകമായി കണ്ടെത്തും. അത്തരം വില്ലേജുകളുടെ അതിർത്തി അടയ്ക്കും. എൻട്രി പോയിൻറും എക്‌സിറ്റ് പോയിൻറും മാത്രം അനുവദിക്കും. മറ്റു വഴികളെല്ലാം അടയ്ക്കും. ഭക്ഷ്യവസ്തുക്കൾ സർക്കാർ അനുവദിക്കുന്ന ഈ പോയിൻറിലൂടെയാണ് എത്തിക്കേണ്ടത്.
രണ്ടാമത്തെ മേഖല പത്തനംതിട്ട (6 കേസുകൾ), എറണാകുളം (3), കൊല്ലം (5) എന്നീ ജില്ലകൾ ഉൾപ്പെടുത്തും. ഇവിടെ ഏപ്രിൽ 24 വരെ ലോക്ക്ഡൗൺ തുടരും. ഹോട്ട്‌സ്‌പോട്ടായ പ്രത്യേക പ്രദേശങ്ങൾ കണ്ടെത്തി പൂർണ്ണമായി അടച്ചിടും. ഏപ്രിൽ 24 കഴിഞ്ഞാൽ സ്ഥിതി വിലയിരുത്തി ആവശ്യമെങ്കിൽ ചില ഇളവുകൾ അനുവദിക്കും.

മൂന്നാമത്തെ മേഖല ആലപ്പുഴ (3), തിരുവനന്തപുരം (2), പാലക്കാട് (2), തൃശൂർ (1), വയനാട് (1) ജില്ലകൾ ഉൾപ്പെടും.ഈ മേഖലയിൽ ഭാഗികമായി സാധാരണ ജീവിതം അനുവദിക്കും. എന്നാൽ മറ്റെല്ലാ നിയന്ത്രണങ്ങളും ഇവിടെ ബാധകമായിരിക്കും. സിനിമാ ഹാളുകൾ, ആരാധനാലയങ്ങൾ അടഞ്ഞുകിടക്കണം. കൂട്ടംകൂടൽ, പൊതു-സ്വകാര്യ പരിപാടികൾ, വിവിധ കൂടിച്ചേരലുകൾ മെയ് 3 വരെ നിരോധിക്കും. ഹോട്ട്‌സ്‌പോട്ടുള്ള പ്രദേശം അടച്ചിടും. ജില്ലാ അതിർത്തിയിൽ പബ്ലിക് ട്രാൻസ്‌പോർട്ട് സുരക്ഷാക്രമീകരണങ്ങളോടെ അനുവദിക്കും. കടകൾ, റസ്റ്റോറൻറുകൾ തുടങ്ങിയവ വൈകുന്നേരം ഏഴു മണി വരെ തുറന്നു പ്രവർത്തിക്കാം.

പോസിറ്റീവ് കേസുകൾ ഇല്ലാത്ത കോട്ടയവും ഇടുക്കിയും നാലാമത്തെ മേഖലയായി തിരിക്കും. തമിഴ്‌നാട് അതിർത്തി പങ്കിടുന്ന ജില്ല എന്ന നിലയ്ക്ക് ഇടുക്കിയിൽ കൂടുതൽ ജാഗ്രത ഉണ്ടാകും. സംസ്ഥാന അതിർത്തി പൂർണമായും അടച്ചിടും. ഇവിടേയും ജില്ലവിട്ടുള്ള യാത്ര അനുവദിക്കില്ല. ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങളോടെ സാധാരണ ജീവിതം അനുവദിക്കാനാണ് ഉദ്ദേശിക്കുന്നത്. എവിടെയായാലും പുറത്തിറങ്ങുന്നവർ മാസ്‌ക്ക് ധരിച്ചിരിക്കണം.

എല്ലാ ഇടങ്ങളിലും സാനിറ്റൈസറും കൈ കഴുകാൻ സൗകര്യവും ഒരുക്കണം.സംസ്ഥാനത്തിനാകെ ബാധകമായ നിയന്ത്രണങ്ങൾ കേന്ദ്രസർക്കാരിന്റെ പ്രഖ്യാപനത്തിലുണ്ട്. വിമാനയാത്രയും ട്രെയിൻ ഗതാഗതവും മെട്രോയും മറ്റ് പൊതുഗതാഗത മാർഗങ്ങളും പൂർണമായി നിരോധിച്ചിരിക്കുകയാണ്. സംസ്ഥാനം വിട്ടും ജില്ലകൾ വിട്ടുമുള്ള യാത്രകൾക്ക് നിയന്ത്രണമുണ്ട്. അതുപോലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പരിശീലന കേന്ദ്രങ്ങൾ എന്നിവയുടെയെല്ലാം പ്രവർത്തനം കേന്ദ്രസർക്കാർ നിർത്തിവെച്ചിരിക്കുകയാണ്. ഇത്തരത്തിലുള്ള എല്ലാ നിയന്ത്രണങ്ങളും സംസ്ഥാനത്തും തുടരും.

മേഖലകളായി ജില്ലകളെ തിരിക്കുന്നതിന് കേന്ദ്രാനുമതി കൂടി തേടുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

NO COMMENTS