വയനാട്ടില്‍ രാഹുല്‍ ഗാന്ധിയെ സര്‍വ ശക്തിയും ഉപയോഗിച്ച്‌ എല്‍ഡിഎഫ്‌ നേരിടുക തന്നെ ചെയ്യും – എ വിജയരാഘവന്‍

144

തിരുവനന്തപുരം : വയനാട്ടില്‍ രാഹുല്‍ ഗാന്ധിയെ സര്‍വ ശക്തിയും ഉപയോഗിച്ച്‌ എല്‍ഡിഎഫ്‌ നേരിടുക തന്നെ ചെയ്യും. അതിനുള്ള കരുത്ത്‌ മുന്നണിക്ക്‌ ഉണ്ടെന്ന്‌ നല്ല ഉറപ്പുണ്ട്‌. 1957ല്‍ സാക്ഷാല്‍ ജവഹര്‍ലാല്‍ നെഹ്‌റുവിനെ എതിര്‍ത്തതിനെക്കാള്‍ വര്‍ധിതമായ കരുത്തോടെ രാഹുല്‍ ഗാന്ധിക്കെതിരെ തെരഞ്ഞെടുപ്പ്‌ പോരാട്ടം നടത്തുമെന്ന്‌ എല്‍ഡിഎഫ്‌ കണ്‍വീനര്‍ എ വിജയരാഘവന്‍ പ്രസ്‌താവനയില്‍ പറഞ്ഞു.

കേരളത്തില്‍ വന്ന്‌ ഇടതുപക്ഷത്തിനെതിരെ മത്സരിക്കുന്നതിലൂടെ താന്‍ കോര്‍പ്പറേറ്റുകള്‍ക്കൊപ്പമാണെന്ന സന്ദേശം കൂടി രാഹുല്‍ ഗാന്ധി നല്‍കുകയയാണ്‌. യുപിഎ സര്‍ക്കാരിന്റെയും കോണ്‍ഗ്രസിന്റെയും തകര്‍ച്ചയ്‌ക്ക്‌ 2014ല്‍ വഴിയൊരുക്കിയത്‌ ജനവിരുദ്ധ സാമ്ബത്തിക നയമാണ്‌. ഇടതുപക്ഷത്തെ ഒഴിവാക്കിയാല്‍ അത്‌ തടസ്സം കൂടാതെ നടപ്പാക്കാമെന്നത്‌ വ്യാമോഹം മാത്രമാണ്‌. ജനവിരുദ്ധ സാമ്ബത്തിക നയങ്ങള്‍ക്കെതിരെ രൂപപ്പെട്ടുവന്ന ജനകീയ സമരങ്ങളുടെ നേതാവാണ്‌ ഇടതുപക്ഷമെന്നത്‌ ഇത്തരുണത്തില്‍ ഓര്‍ക്കേണ്ടതാണ്‌.

ഇടതുപക്ഷം പരാജയപ്പെടുത്തേണ്ട ശക്തിയാണെന്ന സന്ദേശമാണ്‌ രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും നല്‍കുന്നത്‌. ദേശീയ തലത്തില്‍ ശക്തിപ്പെടുന്ന ജനവികാരത്തിന്‌ തുരങ്കം വയ്‌ക്കുന്ന തീരുമാനമാണ്‌ കോണ്‍ഗ്രസ്‌ കൈക്കൊണ്ടിരിക്കുന്നത്‌.പാര്‍ലമെന്റിലെ ഇടതുപക്ഷത്തിന്റെ സാന്നിധ്യത്തെ കോര്‍പ്പറേറ്റുകളും വന്‍കിട കുത്തകകളും ഭയപ്പെടുന്നു. കോര്‍പ്പറേറ്റുകളുടെ താല്‍പ്പര്യം സംരക്ഷിക്കുന്ന കോണ്‍ഗ്രസും ഇടതുപക്ഷത്തെ ഭയക്കുന്നുവെന്ന്‌ വേണം കരുതാന്‍.

രാഹുല്‍ ഗാന്ധിയുടെ വയനാടിലെ സ്ഥാനാര്‍ഥിത്വം കോണ്‍ഗ്രസിന്റെ രാഷ്ട്രീയ അപക്വതയുടെ തെളിവാണെന്ന്‌ എല്‍ഡിഎഫ്‌ കണ്‍വീനര്‍ എ വിജയരാഘവന്‍ പറഞ്ഞു. ബിജെപിക്കും സംഘപരിവാറിനുമെതിരെ രാജ്യത്താകെ ഉയര്‍ന്നുവരുന്ന കൂട്ടായ്‌മ പൊളിക്കാനാണ്‌ കോണ്‍ഗ്രസ്‌ ഇതുവഴി ശ്രമിക്കുന്നത്‌.

NO COMMENTS