ലാവ്‌ലിന്‍: സിബിഐ റിവിഷന്‍ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

249

കൊച്ചി : ലാവലിന് കേസില്‍ പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള പ്രതികളെ വെറുതെ വിട്ടത് ചോദ്യം ചെയ്ത് സിബിഐ നല്‍കിയ റിവിഷന്‍ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.
2013 നവംബര്‍ അഞ്ചിനാണ് മുഖ്യമന്ത്രി പിണറായി വിജയനേയും കൂട്ടുപ്രതികളേയും വിചാരണപോലും കൂടാതെ തിരുവനന്തപുരം സിബിഐ കോടതി കുറ്റവിമുക്തരാക്കിയത്. ഇത് ചോദ്യം ചെയ്ത് സിബിഐയും സംസ്ഥാന സര്‍ക്കാരും നല്കിയ റിവിഷന്‍ ഹര്‍ജിയാണ് ഹൈക്കോടതി പരിഗണിക്കുന്നത്. പ്രതികള്‍ക്കെതിരെ ശക്തമായ തെളിവുകള്‍ ഉണ്ടായിട്ടും കീഴ്‌ക്കോടതി ഇതൊന്നും പരിഗണിച്ചില്ലെന്നാണ് സിബിഐ വാദം. ഡല്ഹിയില്‍നിന്ന് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ പരംജിത് പത്മാലിയ സിബിഐക്ക് വേണ്ടി ഹാജരാകാനായിരുന്നു ധാരണ. എന്നാല്‍ അദ്ദേഹത്തിന് മുന്‍കൂട്ടി നിശ്ചയിച്ച ഔദ്യോഗിക തിരക്കുകള്‍ ഉളളതിനാല്‍ ഹര്‍ജി രണ്ടാഴ്ചത്തേക്ക് മാറ്റിവയ്ക്കണമെന്ന് സിബിഐ കോടതിയില്‍ ആവശ്യപ്പെടും.
സിബിഐയെ കൂടാതെ ക്രൈം പത്രാധിപര്‍ ടി പി നന്ദകുമാര്‍, വി എസിന്റെ മുന്‍ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി കെ എം ഷാജഹാന്‍ എന്നിവരും റിവിഷന്‍ ഹര്‍ജികള്‍ നല്‍കിയിട്ടുണ്ട്. ഈ റിവിഷന്‍ ഹര്‍ജികള്‍ എത്രയും വേഗം പരിഗണിക്കണം എന്നാവശ്യപ്പെട്ട് കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ ഉപഹര്‍ജിയും നല്കിയിരുന്നു. പിണറായി വിജയന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ എം കെ ദാമോദരന്‍ തന്നെ ഹൈക്കോടതിയിലും ഹാജരാകും. ജസ്റ്റിസ് ബി കമാല്‍ പാഷയാണ് ഹര്‍ജി പരിഗണിക്കുന്നത്.

NO COMMENTS

LEAVE A REPLY