കുമരകം: ടൂറിസം സീസണിനു മുമ്പ് സമഗ്രവികസനത്തിനു പദ്ധതി തയ്യാറാക്കും

1475

കോട്ടയം: കുമരകം ടൂറിസം പ്രദേശത്തിന്റെ സമഗ്ര വികസനത്തിനു കര്‍മപദ്ധതി തയ്യാറാക്കാന്‍ കുമരകം മേഖലയിലെ ടൂറിസം ഉപഭോക്താക്കളുടെ യോഗത്തില്‍ ധാരണ. അടിസ്ഥാന സൗകര്യ വികസനം, കായല്‍ സംരംക്ഷണം, മാലിന്യ സംസ്‌ക്കരണം, തോടുകള്‍, നടപ്പാതകള്‍, തുടങ്ങിയവയുടെ സംരക്ഷണം, ഉത്തരവാദിത്ത ടൂറിസം എന്നിങ്ങനെ വിവിധ മേഖലകള്‍ക്കായി നിര്‍ദ്ദേശങ്ങള്‍ രൂപീകരിക്കാന്‍ വിവിധ സമിതികള്‍ക്കും യോഗം രൂപം നല്‍കി.

ശ്രീ സുരേഷ് കുറുപ്പ് എംഎല്‍എയുടെ സാന്നിധ്യത്തില്‍ ചേര്‍ന്നയോഗത്തില്‍ ടൂറിസം ഡയറക്ടര്‍ ശ്രീ യു വി ജോസ്, വിവിധ ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സമിതികള്‍ സെപ്തംബര്‍ മൂന്നിനകം റിപ്പോര്‍ട്ട് തയ്യാറാക്കും. ഹ്രസ്വകാല നടപടികളും ദീര്‍ഘകാല നടപടികളും ചര്‍ച്ച ചെയ്യും. അതിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും ശ്രീ യു വി ജോസ് പറഞ്ഞു. നവംബര്‍ ഒന്നിനകം കുമരകം, ആര്‍പ്പൂക്കര, അയ്മനം പഞ്ചായത്തുകളടങ്ങുന്ന കുമരകം ടൂറിസം മേഖലയെ സഞ്ചാരികളെ വരവേല്‍ക്കാന്‍ സജ്ജമാക്കും.

വേമ്പനാട്ട് കായലിനെ മാലിന്യ മുക്തമാക്കുകയെന്നതാണ് ഏറെ പ്രധാനമെന്ന് യോഗത്തില്‍ പങ്കെടുത്ത ശ്രീ സുരേഷ് കുറുപ്പ് ചൂണ്ടിക്കാട്ടി. അത് നടന്നാല്‍ മേഖലയിലെ പ്രശ്‌നങ്ങള്‍ക്ക് ഒരു പരിധി വരെ പരിഹാരമാകും. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കടുത്ത വെല്ലുവിളിയാണ്. പ്ലാസ്റ്റിക് ഖര മാലിന്യങ്ങള്‍ ഗുളിക രൂപത്തില്‍ മാറ്റിയെടുക്കുന്ന യന്ത്രം സ്ഥാപിക്കണം. അതിന് വലിയ ചെലവോ, സ്ഥലമോ വേണ്ട. പഞ്ചായത്തുകള്‍ക്ക് ഇത് ചെയ്യാവുന്നതേഉള്ളൂവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അന്താരാഷ്ട്ര തലത്തില്‍ അംഗീകാരം ലഭിച്ച കുമരകത്തെ ഉത്തരവാദിത്ത ടൂറിസം നയം ശക്തമായി മുന്നോട്ടു കൊണ്ടുപോകുമെന്ന് ടൂറിസം ഡയറക്ടര്‍ വ്യക്തമാക്കി. മാലിന്യസംസ്‌കരണത്തിലും കനാലിന്റെ സംരക്ഷണത്തിലും കൂടുതല്‍ നടപടികള്‍ ഉണ്ടാകും. മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ടുള്ള ന്യൂനതകള്‍ പരിഹരിക്കാന്‍ സാമ്പത്തികം തടസ്സമല്ലെന്ന് ശ്രീ ജോസ് പറഞ്ഞു. ലണ്ടനിലടക്കം കേരള ടൂറിസത്തിന്റെ പ്രചരണത്തില്‍ ഏറ്റവുമധികം ശ്രദ്ധേയമായത് കുമരകത്തെ ഉത്തരവാദിത്ത ടൂറിസമായിരുന്നു. പല അന്താരാഷ്ട്ര ഏജന്‍സികളും ഇതില്‍ തുടര്‍പഠനം നടത്താന്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നും അതിനുവേണ്ടി ഉത്തരവാദിത്ത ടൂറിസത്തെ സമ്പൂര്‍ണമായി സജ്ജമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

കായല്‍ സംരക്ഷണം പ്രധാനമാണ്. പോള നിവാരണം, ഹൗസ് ബോട്ടുകളില്‍ നിന്നും വിവിധ സ്ഥാപനങ്ങളില്‍നിന്നും കായലിലേക്ക് മാലിന്യം ഒഴുക്കിവിടുന്നത് തടയുക തുടങ്ങിയവയില്‍ ശ്രദ്ധവേണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു.

പ്രാദേശികമായ നിരവധി അടിസ്ഥാന സൗകര്യ പ്രശ്‌നങ്ങള്‍ വിവിധ ഗുണഭോക്താക്കള്‍ യോഗത്തില്‍ ചൂണ്ടിക്കാട്ടി. വൈദ്യുതി വിതരണവും കനാലുകളുടെ സംരക്ഷണവും മുന്‍ഗണനാടിസ്ഥാനത്തില്‍ കാര്യക്ഷമമാക്കേണ്ടതുണ്ട്.
ഫണ്ടില്ലാത്തതാണ് പഞ്ചായത്തിന്റെ പ്രധാന പരിമിതിയെന്ന് പ്രസിഡന്റ് എ.പി സലിമോന്‍ പറഞ്ഞു. മാലിന്യ സംസ്‌കരണത്തിനായി പല ഏജന്‍സികളുടെയും സഹായത്തോടെ പദ്ധതികള്‍ നടപ്പാക്കുന്നുണ്ട്. എന്നാല്‍ ടൂറിസം വകുപ്പിന്റെ സഹകരണത്തോടെ വിവിധ പദ്ധതികള്‍ പഞ്ചായത്തില്‍ നടപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.

കെടിഡിസി എം.ഡി ശ്രീ ഡി.ബാലമുരളി, കുമരകം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സിന്ധു രവികുമാര്‍ തുടങ്ങിയവരടക്കം കുമരകം പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളും ടൂറിസം മേഖലയിലെ വിവിധ ഗുണഭോക്താക്കളും യോഗത്തില്‍ പങ്കെടുത്തു.

NO COMMENTS

LEAVE A REPLY