കലാലയ രാഷ്ട്രീയത്തെ തള്ളി പറയുന്നത് വിദ്യാര്‍ത്ഥി സംഘടനകളെ പറ്റിയുള്ള ഗവര്‍ണറുടെ അജ്ഞത കൊണ്ടാകാമെന്ന് കെ.എസ്.യു

445

തിരുവനന്തപുരം : കലാലയങ്ങളിലെ അക്രമ രാഷ്ട്രീയവും, വര്‍ഗ്ഗീയ സംഘടനകളുടെ പ്രവര്‍ത്തനങ്ങളും നിരോധിക്കേണ്ടതിനും നിയന്ത്രിക്കേണ്ടതിനും പകരം കലാലയ രാഷ്ട്രീയത്തെ പാടെതള്ളിപറയുന്നത് വിദ്യാര്‍ത്ഥി സംഘടനകളെ പറ്റിയുള്ള ഗവര്‍ണറുടെ അജ്ഞത കൊണ്ടാകാമെന്ന് കെ.എസ്.യു സംസ്ഥാന അധ്യക്ഷന്‍ കെ.എം അഭിജിത്ത് . കേരളത്തിലെ കലാലയങ്ങളില്‍ നിന്ന് വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തനം അവസാനിപ്പിക്കുക എന്നത് കാലങ്ങളായുള്ള ചില സങ്കുചിത താല്പര്യകാരുടെ ആവശ്യമാണ്. കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയില്‍ വിശിഷ്യാ വിദ്യാര്‍ഥികള്‍ അനുഭവിക്കുന്ന അവകാശങ്ങളില്‍ ബഹുഭൂരിപക്ഷവും നേടിയെടുക്കപ്പെട്ടിട്ടുള്ളത് വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തനം കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.

യൂണിവേഴ്‌സിറ്റികളില്‍ ഉള്‍പ്പെടെ വി.സി, പി.വി.സി മാരുടെ നിയമനം പോലും നടത്താതെ വിദ്യാര്‍ത്ഥികളെ വലയ്ക്കുമ്പോള്‍ ഇതു ചുണ്ടികാണിക്കുന്നത് വിദ്യാര്‍ത്ഥി സംഘടനകള്‍ തന്നെയാണ്. അക്രമരാഷ്ട്രീയം ഇല്ലാതാക്കിയും ,വര്‍ഗീയ സംഘടനകളെ നിരോധിച്ചും കലാലയങ്ങളിലെ സംഘടനാ പ്രവര്‍ത്തന സ്വാതന്ത്ര്യം സംരക്ഷിക്കാന്‍ നിയമനിര്‍മ്മാണം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാവണം. കാലങ്ങളായി ഇതേ ആവശ്യം മുന്നോട്ടു വെയ്ക്കുന്ന കെ.എസ്.യു ഇനി അധികാരികളെ സമീപിക്കാനും വിദ്യാര്‍ത്ഥി സമൂഹത്തിനിടയിലും പൊതുസമൂഹത്തിലും തുടര്‍ക്യാമ്പയിനുകള്‍ നടത്താനും തെറ്റിദ്ധാരണകള്‍ ഒഴിവാക്കാനും നേതൃത്വം നല്‍കുമെന്നും അഭിജിത്ത് അറിയിച്ചു.

NO COMMENTS