ആയുധവും അക്രമരാഷ്ട്രീയവും ഉപേക്ഷിച്ചാല്‍ സി.പി.എമ്മുമായി സഹകരിക്കാന്‍ തയ്യാറാണെന്ന് കെ.പി.സി.സി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ .

183

മലപ്പുറം: ആയുധവും അക്രമരാഷ്ട്രീയവും ഉപേക്ഷിച്ചാല്‍ കേരളത്തിലും സി.പി.എമ്മുമായി സഹകരിക്കാന്‍ തയ്യാറാണെന്ന് കെ.പി.സി.സി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. മഞ്ചേരിയില്‍ മാദ്ധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദേശീയതലത്തിലുള്ള സഹകരണത്തിന് സമാനമായി കേരളത്തില്‍ സഹകരിക്കാന്‍ പിണറായിയും കോടിയേരിയും തയ്യാറാകുന്നില്ല. മുഖ്യമന്ത്രി ബി.ജെ.പിയെ വിമര്‍ശിക്കാത്തത് ലാവ്‌ലിന്‍ അഴിമതി പുറത്തുവരുമെന്ന ഭീതികൊണ്ടാണ്. കേന്ദ്രത്തില്‍ ബി.ജെ.പി വീണ്ടും അധികാരത്തിലെത്തണമെന്നാണ് സി.പി.എമ്മിന്റെ ആഗ്രഹമെന്നും മുല്ലപ്പള്ളി പറഞ്ഞു.

സി.പി.എം നേരിടുന്ന ജീര്‍ണ്ണതയുടെ തെളിവാണ് ദേവികുളം സബ് കളക്ടര്‍ രേണു രാജിനെ അധിക്ഷേപിച്ച എസ്. രാജേന്ദ്രന്‍ എം.എല്‍.എയുടെ നടപടിയെന്നും സ്ത്രീവിരുദ്ധ രാഷ്ട്രീയത്തിന്റെ തടവറയില്‍ നിന്ന് പുറത്തേക്ക് വരാന്‍ സി.പി.എം തയ്യാറാവണമെന്നും മുല്ലപ്പള്ളി പറഞ്ഞു. മുസ്‌ലിം ലീഗിന് മൂന്നാം സീറ്റ് വേണമെന്ന ആവശ്യത്തെക്കുറിച്ചുള്ള ചോദ്യത്തിന്, ദേശീയരാഷ്ട്രീയത്തെ കുറിച്ച്‌ നല്ല ബോദ്ധ്യമുള്ള ലീഗ് മൂന്നാംസീറ്റിന് വാശിപിടിക്കില്ലെന്ന് മുല്ലപ്പള്ളി മറുപടി നല്‍കി.

NO COMMENTS