സംസ്ഥാനത്ത് കോവിഡ് 19 സാന്ദ്രതാ പഠനം നടത്തുന്നു.

27

കോവിഡ്-19 രണ്ടാംഘട്ട വ്യാപനത്തിന്റെ സാധ്യതകൾ കണ്ടെത്തുന്നതിനും അനുയോജ്യമായ പ്രതിരോധ തന്ത്രങ്ങൾ ആവിഷ്‌ക്കരിക്കുന്ന തിനുമായി സംസ്ഥാന ആരോഗ്യ വകുപ്പ് കോവിഡ്-19 സാന്ദ്രതാ പഠനം നടത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. സാർസ് കോവിഡ് 2 (SARS COV2) ആന്റീബോഡിയുടെ സാന്നിദ്ധ്യം എത്രത്തോളം ആളുകളിൽ, പ്രത്യേകിച്ച് അപകട സാധ്യത കൂടുതലുള്ള ആളുകളിൽ ഉണ്ട് എന്ന് മനസിലാക്കുകയാണ് ഈ പഠനത്തിന്റെ പ്രധാന ലക്ഷ്യം. രോഗത്തിന്റെ അടുത്തഘട്ട വ്യാപന സാധ്യത മനസിലാക്കുന്നതിനും മുന്നൊരുക്കങ്ങൾ നടത്തുന്നതിനും നയപരമായ തീരുമാനങ്ങൾ കൈക്കൊളളുന്നതിനും ഈ പഠനം സഹായിക്കും.

ആരോഗ്യ വകുപ്പ് അഡീഷണൽ ഡയറക്ടറുടെയും തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പി.ഇ.ഐ.ഡി. സെൽ നോഡൽ ഓഫീസറുടെയും മേൽനോട്ടത്തിലാണ് ഈ പഠനം നടത്തുന്നത്. ജില്ലാ തലത്തിൽ ജില്ലാ സർവൈയ്ലൻസ് ഓഫീസർ ഈ പ്രവർത്തനങ്ങൾ നടപ്പിലാക്കുകയും ഏകോപിപ്പിക്കുകയും ചെയ്യും. താലൂക്കാശുപത്രികളിലെ സൂപ്രണ്ടായിരിക്കും അതത് പഠനമേഖലയിൽ നേതൃത്വം നൽകുന്നത്. ആരോഗ്യ വകുപ്പിലെ ജില്ലാ സർവൈയ്ലൻസ് ഓഫീസർ തദ്ദേശഭരണ സ്ഥാപനങ്ങളുടെയും, പോലീസ് സ്റ്റേഷനുകളുടെയും ലിസ്റ്റ് തയ്യാറാക്കുകയും അതിൽ നിന്നും 5 വീതം സ്ഥാപനങ്ങളെ ഓരോ ജില്ലയിൽ നിന്നും പഠനത്തിനായി തെരഞ്ഞെടുക്കുകയും ചെയ്യുന്നു. ഇങ്ങനെ തെരഞ്ഞെടുക്കപ്പെട്ട ഓരോ സ്ഥലങ്ങളിൽ നിന്നും 12 പേരെ വീതം പരിശോധനയ്ക്ക് വിധേയമാക്കുന്നതാണ്.

സംസ്ഥാനത്താകമാനം 18 വയസിന് മുകളിലുള്ള 12,100-ഓളം ആളുകളിൽ പഠനം നടത്താനാണ് ഉദ്ദേശിക്കുന്നത്. ഒരു ജില്ലയിൽ ഏറ്റവും കുറഞ്ഞത് 350 സാമ്പിളുകൾ പരിശോധനയ്ക്ക് വിധേയമാക്കും. ഇതുകൂടാതെ ഓരോ ജില്ലയിൽ നിന്നും കോവിഡുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സന്നദ്ധ പ്രവർത്തകർ, പോലീസ്, ആരോഗ്യ പ്രവർത്തകർ എന്നിവരിൽ നിന്ന് 240 സാമ്പിളുകൾ പരിശോധിക്കുന്നതാണ്. ഗ്രാമ, നഗര മേഖലകളിൽ നിന്ന് സാമ്പിളുകൾ ശേഖരിക്കുകയും സാമ്പിൾ ശേഖരണത്തിന് മുമ്പായി ആളുകളുടെ സമ്മതപത്രം വാങ്ങുന്നതുമാണ്. ഇത് കൂടാതെ 5000-ഓളം രക്ത സാമ്പിളുകൾ ലാബുകളിൽ നിന്നും രക്ത ബാങ്കുകളിൽ നിന്നും ശേഖരിച്ച് പഠന വിധേയമാക്കുന്നതാണ്.

ലോകാരോഗ്യ സംഘടന 2020, മാർച്ചിൽ കോവിഡ്-19നെ ഒരു പകർച്ച വ്യാധിയായി പ്രഖ്യാപിക്കുകയും ഇപ്പോഴും അത് നിലനിൽക്കുകയും ചെയ്യുന്നു. ഇതിന്റെ വ്യാപനം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യത്യസ്ത ഘട്ടങ്ങളിലാണ് കാണപ്പെടുന്നത്. യൂറോപ്യൻ രാജ്യങ്ങളിൽ കോവിഡ്-19 പുനർ വ്യാപനവും അതിനെ തുടർന്നുള്ള മരണവും അഭിമുഖീകരിക്കുകയാണ്. എന്നാൽ ഇന്ത്യയിലും കേരളത്തിലും രോഗവ്യാപനം കുറയുന്നതായിട്ടാണ് കാണുന്നത്. അതേസമയം മറ്റ് രാജ്യങ്ങളിൽ നിന്നും സംസ്ഥാനങ്ങളിൽ നിന്നും രോഗവ്യാപനം കേരളത്തിലേക്ക് വരാനുള്ള സാധ്യതയുണ്ട്. ആയതിനാൽ സാർസ് കോവിഡ് 2 ആന്റീബോഡി പൊതുജനങ്ങളിലും രോഗവ്യാപന സാധ്യത കൂടുതലുള്ള വിഭാഗങ്ങളായ ആരോഗ്യ പ്രവർത്തകർ, സന്നദ്ധപ്രവർത്തകർ എന്നിവരിൽ എത്രത്തോളമുണ്ടെന്ന് മനസിലാക്കുന്നത് ഈ ഘട്ടത്തിൽ വളരെ പ്രാധാന്യം അർഹിക്കുന്നു.

ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ കണക്ക് പ്രകാരം മെയ് മാസത്തിൽ ഇന്ത്യയിലെ പ്രായപൂർത്തിയായവരിലെ കോവിഡ് വ്യാപന നിരക്ക് 0.73 ശതമാനം ആയിരുന്നു. എന്നാൽ ആഗസ്റ്റ് മുതൽ സെപ്തംബർ വരെയുള്ള കാലയളവിലെ കണക്ക് പ്രകാരം 7.1 ശതമാനം ആളുകളിൽ ഇതിനോടകം കോവിഡ് വ്യാപിച്ചിട്ടുണ്ട്. കേരളത്തിൽ 2020 നവംബർ ആദ്യ വാരത്തെ കണക്കനുസരിച്ച് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് രോഗലക്ഷണങ്ങളുള്ള ആരോഗ്യ പ്രവർത്തകരിൽ 20 ശതമാനവും, ലക്ഷണങ്ങളില്ലാത്ത രോഗവ്യാപന സാധ്യത കൂടിയ വിഭാഗങ്ങൾക്കിടയിൽ 10.5 ശതമാനവും ശസ്ത്രക്രിയക്കും മറ്റും വിധേയരായിട്ടുള്ള കോവിഡ് ലക്ഷണങ്ങൾ ഇല്ലാതിരുന്ന ആളുകളിൽ 3.2 ശതമാനവും നേരിട്ട് പരിശോധനയ്ക്കെത്തിയ ആളുകളിൽ 8.3 ശതമാനവും ആയിരുന്നു. ഈയൊരു പശ്ചാത്തലത്തിലാണ് കോവിഡ്-19 സാന്ദ്രതാ പഠനം നടത്താൻ തീരുമാനിച്ചത്.

NO COMMENTS